ലണ്ടന്‍: നാണംകെടല്‍ ഒരു തുടര്‍ക്കഥയായ പാകിസ്ഥാന് നാണക്കേടിന്റെ മറ്റൊരു തൂവല്‍ കൂടി ചാര്‍ത്തിക്കൊണ്ട് ബ്രിട്ടനില്‍ നിന്നും പുതിയ റിപ്പോര്‍ട്ട് എത്തുന്നു. സന്ദര്‍ശക വിസയിലും സ്റ്റുഡന്റ് വിസയിലുമൊക്കെ ബ്രിട്ടനിലെത്തുന്ന പാകിസ്ഥാനികള്‍, നിയമത്തിലെ ചില പഴുതുകള്‍ ഉപയോഗിച്ച് ബ്രിട്ടനില്‍ അഭയത്തിനായി അപേക്ഷിക്കുന്നത് വര്‍ദ്ധിച്ചു വരുന്നു എന്നതാണ് ആ റിപ്പോര്‍ട്ട്.. സര്‍ക്കാര്‍ വെളിപ്പെടുത്തിയ പുതിയ കണക്കുകളാണിത്. കഴിഞ്ഞ വര്‍ഷം മാത്രം വര്‍ക്ക് വിസയിലോ, സ്റ്റുഡന്റ് വിസയിലോ, ഹ്രസ്വകാല സന്ദര്‍ശന വിസയിലോ ആയി ബ്രിട്ടനിലെത്തിയ 10,000 ഓളം പാകിസ്ഥാനികളാണ് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്നതിനായി അഭയത്തിനായി അപേക്ഷിച്ചത് എന്ന് ഔദ്യോഗിക കണക്കുകല്‍ വ്യക്തമാക്കുന്നു.

മാത്രമല്ല, കഴിഞ്ഞ ജൂണില്‍ അവസാനിച്ച 12 മാസ കാലയളവില്‍ ബ്രിട്ടനില്‍ അഭയത്തിനായി അപേക്ഷിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണ്, 11,324 പേര്‍. ഈ കാലയളവില്‍ ലഭിച്ച മൊത്തം അഭയാപേക്ഷകളില്‍ പത്തില്‍ ഒന്നും പാകിസ്ഥാനില്‍ നിന്നുള്ളവരുടേതാണ്. മൊത്തം 175 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അഭയത്തിനായി അപേക്ഷിച്ചിട്ടുണ്ട് എന്നത് പരിഗണിക്കുമ്പോഴാണ് പാകിസ്ഥാന്‍ എവിടെയെത്തി നില്‍ക്കുന്നു എന്ന് മനസ്സിലാകുന്നത്. മാത്രമല്ല, അഭയാപേക്ഷകളുടെ രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ കാലം മുതല്‍ പരിശോധിച്ചാല്‍, ഇതുവരെ ഒരൊറ്റ രാജ്യത്ത് നിന്നും ലഭിച്ചതില്‍ ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചത് കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നിന്നാണെന്നും മനസ്സിലാകും.

പാകിസ്ഥാനില്‍ നിന്നുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍, 2022 ന് ശേഷം പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ എണ്ണം അഞ്ചിരട്ടിയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 2022 ല്‍ 2,154 പാകിസ്ഥാനികള്‍ അഭയത്തിനായി അപേക്ഷിച്ചപ്പോള്‍ അത് ഈ വര്‍ഷം 11,000 ആയിരിക്കുന്നു. ഏതായാലും, അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ അഫ്ഗാനിസ്ഥാനെയും, ഇറാനെയും, എരിത്രിയയേയും വളരെ പുറകിലാക്കിയിരിക്കുകയാണ് പാകിസ്ഥാന്‍. കഴിഞ്ഞ വര്‍ഷം നിയമപരമായി യു കെയില്‍ എത്തിയവരില്‍ 40,379 പേരാണ് അഭയത്തിനായി അപേക്ഷിച്ചത്. അതില്‍, 16,000 ല്‍ അധികം പേര്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയപ്പോള്‍ 11,400 പേരോളം വന്നത് സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും തത്തുല്യമായ വിസകളിലുമായാണ്.

സ്റ്റുഡന്റ് വിസയില്‍ യു കെയില്‍ എത്തി അഭയത്തിനായി അപേക്ഷിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. സ്റ്റുഡന്റ് വിസയില്‍ എത്തി അഭയത്തിനായി അപേക്ഷിച്ച പാകിസ്ഥാനികളുടെ എണ്ണം, സമാനമായ രീതിയില്‍ ബ്രിട്ടനിലെത്തി അഭയത്തിനായി അപേക്ഷിച്ച ഇന്ത്യാക്കാരുടെയും ബംഗ്ലാദേശികളുടെയും കൂട്ടിയുള്ള എണ്ണത്തേക്കാള്‍ കൂടുതലുമാണ്. യുവതലമുറയ്ക്ക് പാകിസ്ഥാനില്‍ വലിയ ഭാവിയില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

സന്ദര്‍ശക വിസയില്‍ എത്തി അഭയത്തിനായി അപേക്ഷിച്ചവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് പാകിസ്ഥാന്‍. ചൈനയാണ് ഇവിടെ ഒന്നാം സ്ഥാനത്ത്. വര്‍ക്കര്‍ വിസക്കാരുടെ കാര്യത്തിലും പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്താണ്. ബംഗ്ലാദേശ് ആണ് മുന്നില്‍.