ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. പുതിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി അധികാരം ഏല്‍ക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ആയിരിക്കും പങ്കെടുക്കുക. കൂടാതെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ബംഗ്ലാദേശില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തേക്കും.

ഫെബ്രുവരി 17 ന് ധാക്കയില്‍ വച്ചാണ് താരിഖ് റഹ്‌മാന്റെ സത്യപ്രതിജ്ഞ നടക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ താരിഖ് റഹ്‌മാന്‍ പ്രത്യേകം ക്ഷണിച്ചിരുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആഴമേറിയതും നിലനില്‍ക്കുന്നതുമായ സൗഹൃദത്തെ അടിവരയിട്ടുകൊണ്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ചടങ്ങില്‍ പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. താരിഖ് റഹ്‌മാന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിലേക്കുള്ള ബംഗ്ലാദേശിന്റെ മാറ്റത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഇന്ത്യയുമായുള്ള ബന്ധം പുതിയൊരു അടിത്തറയിലേക്ക് പുനഃസ്ഥാപിക്കാന്‍ ബംഗ്ലാദേശ് ആഗ്രഹിക്കുന്നുവെന്ന് ബിഎന്‍പി ചെയര്‍മാന്‍ താരിഖ് റഹ്‌മാന്റെ ഉപദേഷ്ടാവായ ഹുമയൂണ്‍ കബീര്‍ പ്രതികരിച്ചു. ഇരുരാജ്യങ്ങളും 'പരസ്പര നേട്ടത്തിനായി' ഒരുമിച്ച് പ്രവര്‍ത്തിക്കണം. അതിന് ഇന്ത്യയുടെ മനോഭാവത്തിലാണ് മാറ്റം ഉണ്ടാകേണ്ടതെന്ന് കബീര്‍ പറഞ്ഞു.

ബിഎന്‍പിയുടെ മഹത്തായ തെരഞ്ഞെടുപ്പ് ജനവിധിക്ക് ശേഷം, ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ട ഉത്തരവാദിത്തം ഇന്ത്യയ്ക്കാണ്. ഇന്നത്തെ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയും അവാമി ലീഗും നിലനില്‍ക്കുന്നില്ല. ബിഎന്‍പിക്ക് അനുകൂലമായി ജനങ്ങള്‍ വ്യക്തമായ വിധി എഴുതിയിട്ടുണ്ട്. ഹുമയൂണ്‍ കബീര്‍ പറഞ്ഞു.

'ബംഗ്ലാദേശിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനത്തിലും ഇന്ത്യ പങ്കാളിയാകരുത്. അത് സാധ്യമായാല്‍, സാധാരണ നയതന്ത്ര സഹകരണം പുനരാരംഭിക്കാന്‍ കഴിയും. നമ്മള്‍ അയല്‍ക്കാരാണ്, പരസ്പര നേട്ടത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണം.' ഹുമയൂണ്‍ കബീര്‍ പിടിഐയോട് പറഞ്ഞു.

ബംഗ്ലാദേശിലെ സ്ഥിരതയെ ബാധിക്കുന്ന രീതിയില്‍ ഹസീനയോ മറ്റ് അവാമി ലീഗ് നേതാക്കളോ തങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് ഹുമയൂണ്‍ കബീര്‍ ആവശ്യപ്പെട്ടു. 2024 ആഗസ്റ്റിലെ പ്രക്ഷോഭത്തിനുശേഷം ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീനയെ 1,500-ലധികം പേരുടെ മരണത്തിന് ഉത്തരവാദിയായ 'തീവ്രവാദി' എന്നാണ് കബീര്‍ വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഎന്‍പി നേതാവ് താരിഖ് റഹ്‌മാനെ വിളിച്ച് അഭിനന്ദിച്ചത് ഹുമയൂണ്‍ കബീര്‍ എടുത്തു പറഞ്ഞു. മോദി ഇന്ത്യ സന്ദര്‍ശിക്കാന്‍ റഹ്‌മാനെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ആഭ്യന്തര മുന്‍ഗണനകള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് കബീര്‍ പറഞ്ഞു. രാജ്യത്തെ അഭിവൃദ്ധിയുടെയും സാമ്പത്തിക സുരക്ഷയുടെയും പാതയിലേക്ക് മാറ്റുന്നതിലാണ് താരിഖ് റഹ്‌മാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവിടെ കാര്യങ്ങള്‍ സുസ്ഥിരമായിക്കഴിഞ്ഞാല്‍, ഇന്ത്യാ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഇടപെടലുകള്‍ അദ്ദേഹം ഏറ്റെടുക്കും. ഹുമയൂണ്‍ കബീര്‍ വ്യക്തമാക്കി.