ഇസ്ലാമബാദ്: 13 പാക് സൈനികരുടെ മരണത്തിന് ഇടയാക്കിയ വസിരിസ്ഥാനിലെ ചാവേര്‍ ബോംബാക്രമണത്തിന് പിന്നില്‍ ഇന്ത്യയെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍. എന്നാല്‍, വിദേശകാര്യ മന്ത്രാലയം ഈ ആരോപണം ശക്തമായി നിഷേധിച്ചു.

' ജൂണ്‍ 28 ന് വസിരിസ്ഥാനില്‍ നടന്ന ആക്രമണത്തിന് ഇന്ത്യയെ പഴിക്കുന്ന പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവന ശ്രദ്ധയില്‍ പെട്ടു. ഈ പ്രസ്താവന അര്‍ഹിക്കുന്ന അവഗണനയോടെ തള്ളുന്നു'- വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ എക്‌സിലെ പ്രസ്താവനയില്‍ പറഞ്ഞു.

പാക്ക് സൈന്യത്തിന്റെ വാഹനത്തിന് സമീപം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തെഹ്രീകെ താലിബാന്റെ ഉപവിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. സൈനിക വാഹനത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.

വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസിരിസ്ഥാന്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. പരിക്കേറ്റവരില്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടുന്നു. 10 സൈനികര്‍ക്കും 19 സാധാരണക്കാര്‍ക്കും പരിക്കേറ്റതായും വിവരങ്ങള്‍ ഉണ്ട്.

അതേസമയം, ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഈ വര്‍ഷം തുടക്കം മുതല്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലും ബലൂചിസ്ഥാനിലും സര്‍ക്കാരിനെതിരെ പോരാടുന്ന സായുധ സംഘങ്ങള്‍ നടത്തിയ ആക്രമണങ്ങളില്‍ ഏകദേശം 290 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരാണ്. അതുപോലെ, പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഭീകരവാദികള്‍ നടത്തിയ വെടിവെപ്പിലും ഏറ്റുമുട്ടലിലും സൈനികരും സാധാരണക്കാരുമുള്‍പ്പെടെ 70 ലേറെ പേര്‍ നേരെത്തെ കൊല്ലപ്പെട്ടിരിന്നു.

മുസാഖേല്‍ ജില്ലയില്‍ 23 ബസ് യാത്രക്കാരെ ഭീകരര്‍ ആദ്യം വെടിവെച്ച് കൊന്നിരുന്നു. ബസുകളില്‍ല നിന്ന് ഇറക്കി അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചശേഷമായിരുന്നു കൊല. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 14 സൈനികരും 21 ഭീകരരും കൊല്ലപ്പെട്ടു. ഹൈവേയില്‍ 35ഓളം വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു.