വാഷിങ്ടണ്‍: റഷ്യക്കാര്‍ക്ക് വിസ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം 43 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതില്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ട്രംപ്. റഷ്യയുടെ അടുത്ത സഖ്യരാജ്യങ്ങള്‍ക്ക് നേരെയും ഉപരോധം കടുപ്പിക്കുമ്പോള്‍ ബെലാറൂസ് പൗരന്മാര്‍ക്ക് ഇനി അമേരിക്കന്‍ യാത്ര ഒരു സ്വപ്നമായി അവശേഷിക്കും എന്നാണ് ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യ - യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡണ്ട്, ഡൊണാള്‍ഡ് ട്രംപ് കിണഞ്ഞ് പരിശ്രമിക്കുന്നതിനിടയിലാണ് കുടിയേറ്റ വിഷയത്തില്‍ സ്‌ഫോടനാത്മകമായ ഈ നിര്‍ദ്ദേശം ഉയര്‍ന്നു വരുന്നത്. സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ അധികം വൈകാതെ ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്ന മുന്നറിയിപ്പും കഴിഞ്ഞ ദിവസം ട്രംപ് നല്‍കിയിരുന്നു.

ഈ രാജ്യങ്ങള്‍ക്ക് പുറമെ, ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ ഇടയുള്ള മറ്റ് രാജ്യങ്ങള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ആ രാജ്യങ്ങളിലെ പൗരന്മാര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ അമേരിക്കക്കുള്ള ആശങ്കകള്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അത് ചെയ്തില്ലെങ്കില്‍ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വിസ നിഷേധിക്കും. മൂന്ന് വിഭാഗങ്ങളായിട്ടാണ് ഈ ലിസ്റ്റില്‍ രാജ്യങ്ങളെ തരം തിരിച്ചിരിക്കുന്നത്. വിസ പൂര്‍ണ്ണമായും മരവിപ്പിക്കുന്ന രാജ്യങ്ങള്‍, ഭാഗികമായി മരവിപ്പിക്കുന്ന രാജ്യങ്ങള്‍ എന്നിവ ഉള്‍പ്പടെയാണത്

അഫ്ഗാനിസ്ഥാന്‍, ക്യൂബ, ഇറാന്‍, നോര്‍ത്ത് കൊറിയ എന്നിവയുള്‍പ്പടെ മദ്ധ്യപൂര്‍വ്വ ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങള്‍, കടുത്ത നടപടികള്‍ക്ക് വിധേയരാകുന്ന 11 രാജ്യങ്ങളുടെ പട്ടികയില്‍ ഉണ്ട്. രണ്ടാമത്തെ വിഭാഗത്തില്‍ ഉള്ളത് ഭാഗികമായി വിസ നിഷേധിക്കപ്പെടുന്ന രാജ്യങ്ങളാണ്. ഈ പട്ടികയിലുള്ള 10 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ടൂറിസ്റ്റ് വിസ, സ്റ്റുഡന്റ് വിസ, ,മറ്റ് ഇമിഗ്രേഷന്‍ വിസകള്‍ എല്ലാം മരവിക്കപ്പെടുമെങ്കിലും, ചില കാര്യങ്ങളില്‍ ചിലര്‍ക്ക് മാത്രം ഇളവുകള്‍ ലഭിക്കും.

മൂന്നാമത്തെ വിഭാഗത്തിലുള്ള 22 രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ആശങ്ക പരിഹരിക്കാന്‍ ഈ രാജ്യങ്ങള്‍ തയ്യാറായില്ലെങ്കില്‍ വിസ ഭാഗികമായി നിഷേധിക്കാനാണ് തീരുമാനം. ഈ പട്ടികയില്‍ ചില മാറ്റങ്ങള്‍ വന്നെക്കാമെന്നും, യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഉള്‍പ്പടെ ഔദ്യോഗിക തലത്തില്‍ നിന്നും അംഗീകാരം ഇനിയും നല്‍കേണ്ടതായിട്ടുണ്ട് എന്നും ഒരു യു എസ് വക്താവ് പറഞ്ഞു. കഴിഞ്ഞ ട്രംപ് ഭരണകൂടം തയ്യാറാക്കിയ,സമാനമായ പട്ടികയില്‍ ഉള്ള മിക്ക രാജ്യങ്ങളും പുതിയ പട്ടികയിലുമുണ്ട്.

അതോടൊപ്പം ചില പുതിയ രാജ്യങ്ങളും ഇതില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ ഇടം പിടിച്ച രാജ്യങ്ങള്‍ക്കൊക്കെ ഒരു പൊതു സ്വഭാവമുണ്ട്. ഈ രാജ്യങ്ങള്‍ എല്ലാം മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളോ, വെള്ളാക്കാരല്ലാത്തവര്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളോ ആണ്. ദരിദ്ര രാജ്യങ്ങളും, അഴിമതി ധാരാളമായി ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന രാജ്യങ്ങളുമാണ് അവ എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വിശദമാക്കുന്നു. വിശദീകരണം ആവശ്യപ്പെടാതെ പൂര്‍ണ്ണമായും യാത്രാ നിരോധനം ഏര്‍പ്പെടുത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഭൂട്ടാന്‍ ഇടംപിടിച്ചിട്ടുള്ളതെങ്കില്‍, വിശദീകരണം ചോദിക്കാതെ ഭാഗികമായി യാത്രാ നിരോധനം അഭിമുഖീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ അയല്‍ക്കാരായ പാകിസ്ഥാനും മിയാന്മാറും.