വാഷിംഗ്ടണ്‍: അടുത്ത സുഹൃത്തുക്കളെ പോലും ശത്രുക്കളാക്കുന്ന നയതന്ത്രമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേത്. കാനഡയും മെക്‌സിക്കോയും ഇന്ത്യയും അടക്കം ട്രംപിന്റെ ഈ വിചിത്ര സ്വഭാവത്തിന്റെ ഇരകളാണ്. ഏറ്റവും ഒടുവിലായി എന്തിന്റെയും ക്രെഡിറ്റെടുക്കാനുള്ള ആര്‍ത്തി കൊണ്ട് ട്രംപ് ഇക്കുറി വെറുപ്പിച്ചിരിക്കുന്നത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയാണ്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലെ ഹമാസുമായുള്ള വെടിനിര്‍ത്തലിന് തയ്യാറായതിന് പിന്നില്‍ താനുമായി നടത്തിയ നിര്‍ണായക ഫോണ്‍ വിളിയാണെന്ന് ട്രംപ് വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച നടന്ന സംഭാഷണമാണ് നെതന്യാഹുവിനെ ഈ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്നും, ഇത് ഇസ്രായേലിന്റെ വിജയത്തിനുള്ള അവസരമാണെന്നും ട്രംപ് ഇസ്രായേലി മാധ്യമങ്ങളോട് പറഞ്ഞു.

'നെതന്യാഹുവിന് ചില സംശയങ്ങളുണ്ടായിരുന്നു, എന്നാല്‍ ഇത് അദ്ദേഹത്തിന്റെ വിജയത്തിനുള്ള അവസരമാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു,' ട്രംപ് ശനിയാഴ്ച ഇസ്രായേലി ചാനല്‍ 12-നോട് പറഞ്ഞു. 'അദ്ദേഹം അത് അംഗീകരിച്ചു. എനിക്ക് മറ്റൊരു വഴിയില്ല, എന്നോടൊപ്പം നിങ്ങള്‍ യോജിച്ച് പോകണം.'ഗാസയില്‍ ഇസ്രായേല്‍ അമിതമായി ഇടപെട്ടെന്നും ലോകത്തിന്റെ പിന്തുണ ഇതിലൂടെ ഇസ്രായേലിന് നഷ്ടപ്പെട്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 'ഇനി ഞാന്‍ ആ പിന്തുണയെല്ലാം തിരികെ കൊണ്ടുവരും,' അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കെല്ലാം പിന്നില്‍ താനാണെന്ന വാദമാണ് ട്രംപ് ഉയര്‍ത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ട്രംപിനെ പിണക്കാന് സാധിക്കാത്തതു കൊണ്ട് നെതന്യാവുവും എതിര്‍ത്തു പറയാനുമില്ല. ഗാസാ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ ട്രംപിന്റെ പിന്തുണ കൂടിയേ തീരു. വെള്ളിയാഴ്ച നടന്ന ഫോണ്‍ വിളിയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഹമാസുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളോട് യോജിക്കാന്‍ പ്രേരിപ്പിച്ചതെന്നും ട്രംപ് വെളിപ്പെടുത്തി. ഈ വിഷയത്തില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കാന്‍ ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് വിറ്റ്‌കോഫും മരുമകനും ജാരഡ് കുഷ്‌നറും ഈ വാരാന്ത്യത്തില്‍ ഈജിപ്തിലേക്ക് യാത്ര തിരിക്കും.

ഇസ്രായേല്‍ അംഗീകരിച്ചിരിക്കുന്ന പിന്മാറ്റ രേഖയുടെ ചിത്രവും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാവുകയും തടവുകാരുടെ കൈമാറ്റം ആരംഭിക്കുകയും ചെയ്യുന്നതോടെ യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്കും ഒടുവില്‍ അത് അവസാനിക്കുന്നതിലേക്കും കാര്യങ്ങള്‍ നീങ്ങും. ഗസ സമാധാന കരാര്‍ അവസാനഘട്ടത്തിലെക്കെന്ന് ട്രംപ് വ്യക്തമാക്കുന്നത്. വെടിനിര്‍ത്തലിനും തടവുകാരെ കൈമാറുന്നതിനും അവസരമൊരുക്കുന്ന ഒരു പിന്‍വലിക്കല്‍ രേഖയ്ക്ക് ഇസ്രഈല്‍ തയ്യാറായെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ അറിയിച്ചു.

പിന്‍വലിക്കല്‍ രേഖ ഹമാസ് സ്ഥിരീകരിക്കുന്നതോടെ 3000 വര്‍ഷത്തെ ദുരന്തത്തിന്റെ അവസാനത്തിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ നടപ്പിലാക്കുകയും, തടവുകാരെ കൈമാറുകയും ചെയ്യുന്ന അടുത്ത ഘട്ടത്തില്‍ത്തന്നെ യുദ്ധം പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു.

'ചര്‍ച്ചകള്‍ക്ക് ശേഷം ഇസ്രഈല്‍ പ്രാരംഭ പിന്‍വലിക്കല്‍ രേഖ അംഗീകരിച്ചു. ഇത് ഹമാസുമായി പങ്കുവെച്ചിട്ടുണ്ട്. ഹമാസ് അത് സ്ഥിരീകരിച്ചാല്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും തടവുകാരുടെ കൈമാറ്റം ആരംഭിക്കും ശേഷം അടുത്ത ഘട്ടത്തില്‍ തന്നെ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ നടത്തും. ഇത് 3000 വര്‍ഷത്തെ ദുരന്തത്തിന്റെ അവസാനത്തിലേക്ക് എത്തിക്കും. സഹകരിച്ചവര്‍ക്ക് നന്ദി. ,' ട്രംപ് പറഞ്ഞു.

ഗസ സമാധാന കരാര്‍ ഭാഗികമായി അംഗീകരിച്ചുവെന്നും ഇസ്രഈല്‍ ബന്ധികളെ വിട്ടയക്കാമെന്നും കഴിഞ്ഞ ദിവസം ഹമാസ് അറിയിച്ചിരുന്നു. പദ്ധതിയിലെ നിരവധി കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും ഹമാസ് പറഞ്ഞിരുന്നു. ഹമാസ് ശാശ്വത സമാധാനത്തിന് തയ്യാറാണെന്നും ഗസയിലെ ബോംബാക്രമണം ഇസ്രഈല്‍ അവസാനിപ്പിക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഗസയില്‍ ബോംബാക്രമണം അവസാനിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം നടത്തി മണിക്കൂറുകള്‍ക്കു ശേഷം വീണ്ടും ഇസ്രഈല്‍ വ്യോമാക്രമണം നടത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.