വാഷിങ്ടണ്‍: വെനിസ്വേലയിലെ എണ്ണയില്‍ കണ്ണുവെച്ചുള്ള അമേരിക്കന്‍ നീക്കത്തില്‍ പ്രതിഷേധം ഇരമ്പുമ്പോള്‍ തന്നെ പുതിയ അവകാശവാദുമായി ട്രംപ് രംഗത്തുവന്നു. വെനിസ്വേലയില്‍ നിന്ന് 30 മുതല്‍ 50 ദശലക്ഷം ബാരല്‍ എണ്ണ അമേരിക്കക്ക് ലഭിക്കുമെന്നാണ്് യു.എസ് പ്രസിഡന്റ് അവകാശപ്പെട്ടത്. വിപണി നിരക്കിലായിരിക്കും എണ്ണ കൈമാറ്റം നടത്തുകയെന്നും ഇതിലൂടെ ലഭിക്കുന്ന വരുമാനം ഇരു രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. വെനസ്വേലയില്‍ അധിനിവേശം നടത്തിയ ശേഷമാണ് ട്രംപിന്റെ വാക്കുകള്‍.

'വെനിസ്വേലയിലെ ഇടക്കാല അധികാരികള്‍ 30 മുതല്‍ 50 ദശലക്ഷം ബാരല്‍ വരെ ഉയര്‍ന്ന നിലവാരമുള്ള എണ്ണ അമേരിക്കക്ക് കൈമാറുമെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ എണ്ണ അതിന്റെ വിപണി വിലക്ക് വില്‍ക്കും. കൂടാതെ ആ പണം അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ നിയന്ത്രിക്കും. വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതിനായി അത് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കും,' ട്രംപ് പറഞ്ഞു.

വെനിസ്വേലയുടെ എണ്ണമേഖലയില്‍ കൂടുതല്‍ അമേരിക്കന്‍ നിക്ഷേപവും സാങ്കേതിക വൈദഗ്ധ്യവും എത്തിക്കുന്നതിനായി ട്രംപ് ഭരണകൂടം സമ്മര്‍ദം ശക്തമാക്കുന്നതിനിടയിലാണ് ഈ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എക്സോണ്‍, ഷെവ്റോണ്‍ , കൊനോക്കോ ഫിലിപ്സ് തുടങ്ങിയ പ്രമുഖ അമേരിക്കന്‍ എണ്ണക്കമ്പനികളുടെ മേധാവികളുമായി വൈറ്റ് ഹൗസില്‍ ചര്‍ച്ച നടക്കും.

എന്നാല്‍ ട്രംപിന്റെ അവകാശവാദത്തെ വെനിസ്വേലന്‍ പ്രസിഡന്റ് ഡെല്‍സി റോഡിഗ്രസ് തള്ളിക്കളഞ്ഞു. അമേരിക്ക പറയുന്നത് അനുസരിച്ചില്ലെങ്കില്‍ മദുറോയേക്കാള്‍ കനത്ത പ്രത്യാഘതം നേരിടേണ്ടി വരുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ഡെല്‍സിയുടെ പ്രതികരണം. ഇതിനിടെ അമേരിക്ക തടവിലാക്കിയ വെനിസ്വേലന്‍ മുന്‍ പ്രസിഡന്റ് നിക്കാളസ് മദുറോയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം നിഷേധിച്ച മദുറോ താനാണ് ഇപ്പോഴും വെനിസ്വേലയുടെ പ്രസിഡന്റെന്ന് അവകാശപ്പെട്ടു.

മയക്കുമരുന്നുകള്‍ കടത്തുണ്ടെന്ന് ആരോപിച്ച് മാസങ്ങളോളം വേട്ടയാടിയ ശേഷമാണ് രാജ്യത്ത് അതിക്രമിച്ച് കടന്ന് അമേരിക്ക മദുറോയെയും ഭാര്യയെയും ബന്ദിയാക്കിയത്. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടിന് യു.എസ് സേനയുടെ ഭീകരവിരുദ്ധ സേനയായ ഡെല്‍റ്റ ഫോഴ്സാണ് മദുറോയെയും സിലിയ ഫ്‌ലോറസിനെയും ബന്ദിയാക്കിയത്. ശേഷം ട്രംപ് തന്നെയാണ് ഈ വിവരം ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടത്. ഇനി വെനസ്വേല യു.എസ് ഭരിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.

അതേസമയം വെനീസ്വേലന്‍ പ്രസിഡന്റ് മദുറോയെ പിടികൂടുന്ന സൈനിക നടപടിക്കിടെ 24 വെനിസ്വേലന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി കാരാക്കസിലെ അധികൃതര്‍ അറിയിച്ചു.