ലണ്ടന്‍: ഓരോ വര്‍ഷവും 300 മില്യന്‍ പൗണ്ട് വരെ ധനസഹായം തീവ്രവാദ സംഘടനകള്‍ക്ക് ബ്രിട്ടനില്‍ നിന്നും ലഭിക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ ഹെന്റി ജാക്സണ്‍ സൊസൈറ്റി (എച്ച് ജെ എസ്) ആണ് ഈ റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. യുദ്ധമേഖലയിലെ അശരണരെ സഹായിക്കാനുള്ള പദ്ധതികള്‍ ദുരുപയോഗം ചെയ്ത് ഹമാസ്, ബോക്കോ ഹറാം, ഹൂത്തികള്‍ തുടങ്ങിയവരാണ് ലക്ഷക്കണക്കിന് പൗണ്ടുകള്‍ ഓരോ വര്‍ഷവും കൈപ്പറ്റുന്നത്.

യുദ്ധമേഖലയിലുള്ളവരെ സഹായിക്കാനുള്ള ക്യാഷ് ആന്‍ഡ് വൗച്ചര്‍ അസിസ്റ്റന്‍സ് (സി വി എ) പദ്ധതി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും ഇത് ബ്രിട്ടനിലെ, സഹായമെന്ന വ്യാജേനയുള്ള ഏറ്റവും വലിയ തട്ടിപ്പായി മാറിയിരിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു. എത്ര തുകയാണ് ഈ പദ്ധതിക്ക് കീഴില്‍ പണമായി നല്‍കുന്നത് എന്ന വിവരം ഇതുവരെ ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തു വിടിട്ടില്ല.എന്നാല്‍, 2024 ല്‍ 225 - 310 മില്യന്‍ പൗണ്ട് വരെ പണമായി നല്‍കി എന്നാണ് എച്ച് ജെ എസ്സിന്റെ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് പൂര്‍ണ്ണമായും തീവ്രവാദികള്‍ക്കാണ് ലഭിച്ചതെന്ന് പറയാന്‍ ആവില്ലെങ്കിലും, ഗണ്യമായ ഒരു തുക അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും എച്ച് ജെ എസ് പറയുന്നു.

യുദ്ധ മേഖലകളിലെ വിപണികളും, പണം വിനിമയം ചെയ്യുന്നവരും, വിതരണ ശൃംഖലകളും, ചെക്ക് പോയിന്റുകളുമെല്ലാം തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിലേക്ക് അയയ്ക്കുന്ന പണം തീവ്രവാദികളുടെ നേരിട്ടുള്ള ഒരു വരുമാന സ്രോതസ്സായി മാറുകയാണെന്നും അവര്‍ പറയുന്നു. ഇത്തരത്തില്‍ പണം ദുരുപയോഗം ചെയ്യുന്നതിനെതിരെ ബ്രിട്ടന്‍ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളണം എന്നും അവര്‍ ആവശ്യപ്പെടുന്നു.

നൈജീരിയയില്‍ അടക്കം സജീവമായ ഭീകരപ്രസ്ഥാനമാണ് ബൊക്കോ ഹറാം. നൈജീരിയയിലെ മുസ്സ ജില്ലയില്‍നിന്ന് ബോക്കോ ഹറാം തീവ്രവാദികള്‍ കൗമാരപ്രായക്കാരായ 12 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത് അടുത്തിടെയാണ്. കൃഷിയിടങ്ങളില്‍നിന്ന് മടങ്ങിവരുന്നതിനിടെ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. മഗുമേരി ഗ്രാമത്തില്‍ രണ്ട് മണിക്കൂറിലധികം നീണ്ട ആക്രമണം നടത്തിയ തീവ്രവാദികള്‍ വീടുകളും വാഹനങ്ങളും കടകളും ഉള്‍പ്പെടെ ഗ്രാമം കത്തിക്കുകയും ചെയ്തു.

മഗുമേരി ഗ്രാമത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ മോട്ടോര്‍ സൈക്കിളുകളിലെത്തിയ തീവ്രവാദികള്‍ വീടുകള്‍ക്കും മറ്റും തീയിടുന്നതിന് മുമ്പ് ആളുകളെ ഭയപ്പെടുത്തി ഓടിക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തതിന്നു. നൈജീരിയയില്‍ സായുധസംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന അക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആയുധധാരികളായ ഒരു സംഘം നൈജീരിയന്‍ തലസ്ഥാനമായ അബുജയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ഒരു സ്വകാര്യ കത്തോലിക്കാ സ്‌കൂളില്‍ അതിക്രമിച്ച് കയറി നൂറുകണക്കിന് സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയരുന്നു.