വാഷിങ്ടണ്‍: വിവിധ ലോകരാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് തോന്നിയതു പോലെ അധികതീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. നികുതി നയത്തിനെതിരെ ഫെഡറല്‍ കോടതി രംഗത്തുവന്നു. അധിക തീരുവ ഏര്‍പ്പെടുത്തി ട്രംപിന്റെ ഉത്തരവ് കോടതി റദ്ദാക്കി. തീരുവ നടപ്പാക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരില്ലെന്ന് കോടതി നിരീക്ഷിച്ചു. മാന്‍ഹള്‍ട്ടന്‍ ആസ്ഥാനമാക്കിയുള്ള കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന അധികാര പരിധിക്കും അപ്പുറമാണ് അധിക ചുങ്കം ഏര്‍പ്പെടുത്തിയ തീരുമാനം എന്നാണ് മൂന്നംഗ ഫെഡറല്‍ കോടതി പറയുന്നത്. 1977 ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍ ആക്റ്റ് ഉദ്ധരിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. മറ്റ് രാജ്യങ്ങളുമായുള്ള വാണിജ്യം നിയന്ത്രിക്കുന്നതിന് അമേരിക്കന്‍ ഭരണഘടന അധികാരം നല്‍കുന്നത് യുഎസ് കോണ്‍ഗ്രസിനെന്നും ഫെഡറല്‍ കോടതി വ്യക്തമാക്കി.

ചൈനയുള്‍പ്പടെയുള്ള ചില രാജ്യങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് കോടതി നടപടി. വിധി വന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കി. ഒരു ദേശീയ അടിയന്തരാവസ്ഥ എങ്ങനെ ശരിയായി കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാരല്ലെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി കുഷ് ദേശായ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അമേരിക്കയെ ഒന്നാമതെത്തിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രതിജ്ഞയെടുത്തിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിനും അമേരിക്കന്‍ മഹത്വം പുനഃസ്ഥാപിക്കുന്നതിനും എക്സിക്യൂട്ടീവ് അധികാരത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ് അദ്ദേഹം കൂട്ടിചേര്‍ത്തു.

അതിനിടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം പകരം തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം ജൂലൈ 9വരെ നീട്ട് വച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജൂണ്‍ 1 മുതല്‍ തീരുവ പ്രാബല്യത്തിലാകുമെന്നാണ് ട്രംപ് കഴിഞ്ഞ ആഴ്ച്ച പറഞ്ഞിരുന്നത്. വ്യാപാരക്കരാറില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ച ധാരണയിലെത്താന്‍ കൂടുതല്‍ സമയം വേണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെയര്‍ ലെയന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു. ഇത്പരിഗണിച്ചാണ് തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കം നീട്ടിവയ്ക്കുന്നതെന്നും ട്രംപ് പറഞ്ഞു.

തുടര്‍ന്നും ചര്‍ച്ചകള്‍ നടത്തി ധാരണയില്‍ എത്താന്‍ ശ്രമിക്കുമെന്നും ഉര്‍സുല വോണ്‍ഡെയര്‍ പറഞ്ഞു. ചൈനയുമായി 90 ദിവസത്തേക്ക് അമേരിക്ക താല്‍ക്കാലിക വ്യാപാരക്കരാറിലെത്തിയതോടെ വ്യാപാരയുദ്ധ സാഹചര്യങ്ങള്‍ക്ക് അയവു വന്നിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയനു 50% തീരുവ ഏര്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ചതോടെ ആഗോള സാഹചര്യങ്ങള്‍ മോശമാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം നീട്ടിവച്ചുവെന്ന വാര്‍ത്ത യൂറോ വില പിടിച്ചുയര്‍ത്തി. ഡോളറുമായുള്ള വിനിമയത്തില്‍ യൂറോ ഏപ്രില്‍ 30ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി.