ടെല്‍ അവീവ്: ഗാസയില്‍ സമാധാനം ഇനിയും അകലെയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗാസയിലേക്ക് ജനങ്ങള്‍ മടങ്ങി എത്തിയെങ്കിലും ബന്ദികളുടെ മൃതദേഹം വിട്ടുകൊടുക്കുന്നതില്‍ അടക്കം ഇനിയും മെല്ലേപ്പോക്കിലാണ് ഹമാസ്. ഇതിനിടെ ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കയും ഇസ്രായേലും രംഗത്തുവന്നു.

ഗാസയിലെ സാധാരണക്കാരെ ആക്രമിക്കാന്‍ ഹമാസ് പദ്ധതിയിടുന്നുവെന്ന ആരോപണവുമായാണ് അമേരിക്ക രംഗത്തുവന്നത്. 'വിശ്വസനീയമായ റിപ്പോര്‍ട്ടുക'ളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും ഇത് വെടനിര്‍ത്തല്‍ ലംഘനമായിരിക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അവകാശപ്പെടുന്നത്.

പലസ്തീന്‍ സിവിലിയന്മാര്‍ക്കെതിരായ ആസൂത്രിത ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ പ്രത്യക്ഷവും ഗുരുതരവുമായ ലംഘനമായിരിക്കുമെന്നും മധ്യസ്ഥ ശ്രമങ്ങളിലൂടെ നേടിയെടുത്ത പുരോഗതിയെ ദുര്‍ബലപ്പെടുത്തുന്നതുമാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ആക്രമണവുമായി ഹമാസ് മുന്നോട്ടുപോകുകയാണെങ്കില്‍ ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനും വെടനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്തുന്നതിനുമായി നടപടിയെടുക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് പുതിയ ആരോപണം. ഗാസയിലെ ജനങ്ങളെ ഹമാസ് കൊല്ലുകയാണെന്നും ഇത് തുടര്‍ന്നാല്‍ ഗാസയിലെത്തി ഹമാസിനെ ഇല്ലാതാക്കുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ ആരോപണം.

അതേസമയം ഹമാസ് ആയുധം താഴെ വെക്കുന്നത് വരെ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഗാസക്ക് നേരെയുള്ള അക്രമണം ഇസ്രായേല്‍ നിര്‍ത്താത്ത സാഹചര്യത്തിലാണ് വിശദീകരണം.

രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായി നടപ്പായാല്‍ മാത്രമേ ഗസ്സയില്‍ ആക്രമണം അവസാനിപ്പിക്കൂ, ഗസ മുനമ്പില്‍ നിന്ന് ഹമാസ് സേനയെ പിന്‍വലിക്കണം. അല്ലെങ്കില്‍ ആക്രമണം കടുത്ത രീതിയില്‍ തുടരുമെന്നാണ് മുന്നറിയിപ്പ്.

വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ഇസ്രയേല്‍ ആക്രമണം തുടരുന്നതും അതിര്‍ത്തി കടന്ന് സഹായങ്ങള്‍ എത്തുന്നത് തടയുന്നതുംമൂലം അറുതിയില്ലാതെ ഗാസയിലെ ദുരിതജീവിത്തിന് മാറ്റമില്ല. അധിനിവേശ വെസ്റ്റ്ബാങ്കിലുള്‍പ്പെടെ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ സേന ആക്രമണം നടത്തി. റാഫ അതിര്‍ത്തിയില്‍ നൂറുകണക്കിന് ട്രക്കുകള്‍ ഭക്ഷ്യവസ്തുക്കളുമായി കാത്തുനില്‍ക്കുന്‌പോഴും സഹായവിതരണം ഇസ്രയേല്‍ തടയിടുകയാണ്.

ഒരു ദിവസം 600 ട്രക്കെങ്കിലും ഗാസയില്‍ എത്തേണ്ട സ്ഥാനത്ത് 12 ട്രക്ക് മാത്രമാണ് ബുധനാഴ്ച കടത്തിവിട്ടത്. വടക്കന്‍ ഗാസയിലും തെക്കന്‍ ഗാസയിലും പട്ടിണി അതിരൂക്ഷമായി. സഹായകേന്ദ്രങ്ങളിലെ വരികള്‍ മണിക്കൂറുകളോളം നിന്ന് പലരും തളര്‍ന്നുവീണു. ഗാസയിലെ പത്തില്‍ ഒന്പത് വീടും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന നിലയിലാണ്. മടങ്ങിയെത്തുന്നവര്‍ക്ക് തലചായ്ക്കാന്‍ ടെന്റുകളല്ലാതെ മറ്റ് അഭയമില്ല.

കഴിഞ്ഞയാഴ്ചയാണ് ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനുമുള്ള കരാറിലെത്തിയത്. ഇതിനു പിന്നാലെ ഗാസയിലുണ്ടായ ആഭ്യന്തര ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപ് മുന്നറിയിപ്പുമായി രംഗത്തുവന്നതും. 'ഞങ്ങള്‍' ഗാസയിലെത്തി ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞ ട്രംപ്, ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ യുഎസ് സൈന്യം ആയിരിക്കില്ല ഇത് ചെയ്യുന്നതെന്നും, യുഎസ് സൈന്യത്തോട് അത് ചെയ്യാന്‍ താന്‍ ആവശ്യപ്പെടില്ലെന്നും ട്രംപ് പറഞ്ഞതായി ദി മിന്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അത് ചെയ്യാന്‍ വളരെ അടുത്തുള്ള ആളുകളുണ്ട്. അവര്‍ ചെന്നാല്‍ ഈ കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുമെന്നും ട്രംപ് പറഞ്ഞതായും റിപ്പോര്‍ട്ട് ചെയ്തു.