ലോസ് ആഞ്ചല്‍സ്: അമേരിക്കയിലെ ലോസ്ആഞ്ജലസില്‍ കുടിയേറ്റക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ കര്‍ശനമായ നിലപാടുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാലിഫോര്‍ണിയയില്‍ കുടിയേറ്റക്കാരും അവരെ പിന്തുണക്കുന്നവരും ശക്തമായ കലാപവുമായി തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടം നിലപാട് കര്‍ക്കശമാക്കിയത്. കലാപ ബാധിത മേഖലകളിലേക്ക് നാഷണല്‍ ഗാര്‍ഡിനെ അയയ്ക്കാനുള്ള തീരുമാനമാണ് ഇതില്‍ ഏറ്റവും നിര്‍ണായകമായി മാറിയത്. ഇതിനുള്ള പ്രസിഡന്‍ഷ്യല്‍ മെമ്മൊറാണ്ടത്തില്‍ ട്രംപ് ഒപ്പിട്ടിരുന്നു. ഇതോടെ അമേരിക്ക കണ്ട ഏറ്റവും വലിയ കുടിയിറക്കിന് കളം ഒരുങ്ങുകയാണ്.

രണ്ടായിരത്തോളം നാഷണല്‍ ഗാര്‍ഡുകളാണ് ലോസ് ഏഞ്ജസലസില്‍ വിന്യസിക്കുന്നത്. ശനിയാഴ്ച കാലിഫോര്‍ണിയയിലെ പാരാമൗണ്ടില്‍ സംഘടിച്ച കുടിയേറ്റക്കാരുടെ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍വാതക പ്രയോഗവും മറ്റും നടത്തിയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് ട്രംപിന്റെ നടപടി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള ട്രംപ് സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമത്തിനെതിരെയാണ് പ്രതിഷേധം.

ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായുള്ള റെയ്ഡുകളും അറസ്റ്റുകള്‍ക്കുമെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് പാരാമൗണ്ടിലെ പ്രതിഷേധം നടന്നത്. അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം തുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചമുതലാണ് പ്രതിഷേധക്കാര്‍ കൂട്ടം കൂടിത്തുടങ്ങിയത്. ഇത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴിതെളിച്ചു. വാഹനങ്ങള്‍ക്ക് തീയിട്ടും ഉദ്യോഗസ്ഥരെ തടഞ്ഞുമൊക്കെ പ്രതിഷേധം കടുത്തതോടെയാണ് ട്രംപ് നാഷണല്‍ ഗാര്‍ഡിനെ അയയ്ക്കാന്‍ തീരുമാനിച്ചത്.

ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ തടയാനായുള്ള പ്രതിഷേധമായിരുന്നു സംഘര്‍ഷത്തില്‍ കലാശിച്ചത്. ഉദ്യോഗസ്ഥരെ ആയിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ വളയുകയായിരുന്നുവെന്ന് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ ലോസ് ആഞ്ജലസ് പോലീസ് ഇടപെടാന്‍ വൈകിയെന്നും പരാതി ഉയര്‍ന്നിരുന്നു. ഇവിടെ ക്രമസമാധാനം പുനസ്ഥാപിക്കാനായി ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി

എന്നിവരെ ചുമതലപ്പെടുത്തിയതായി ട്രംപ് പറഞ്ഞു.

കുടിയേറ്റക്കാരുടെ അധിനിവേശത്തില്‍ നിന്ന് ലോസ് ഏഞ്ജലസിനെ മോചിപ്പിക്കാനും കലാപങ്ങള്‍ അവസാനിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ട്രംപ് ഈ പ്രധാന ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ അക്രമം രൂക്ഷമായതോടെ

പോലീസ് പ്രതിഷേധ സമരത്തെ നിയമവിരുദ്ധമായ ഒത്തുചേരലായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരോട് ഏത് നിമിഷവും വിളിച്ചാല്‍ അടിന്തരമായി എത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഒരുസുന്ദര നഗരമായിരുന്ന ലോസ് ആഞ്ജലസിനെ കലാപകാരികല്‍ നിന്ന് മോചിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. നിരവധി പേരെ അറസ്റ്റ് ചെയ്തതായിട്ടാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. അതിനിടെ പ്രതിഷേധ സമരത്തിന്റെ ചിത്രങ്ങള്‍ എടുക്കുയായിരുന്ന ഒരു ബ്രിട്ടീഷ് ഫോട്ടോഗ്രാഫര്‍ക്ക് പോലീസ് നടത്തിയ വെടിവെയ്പില്‍ പരിക്കേറ്റിരുന്നു. ഇയാളെ

അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. നിക്ക് സ്റ്റേണ്‍ എന്നാണ് ഫോട്ടോഗ്രാഫറുടെ പേര്. ഇദ്ദേഹത്തിന്റെ കാലിനാണ് വെടിയേറ്റത്.