കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാന്‍ തയ്യറാണെന്ന് വ്ളോദിമിര്‍ സെലന്‍സ്‌കി. ഇതോടെ യുദ്ധം അവസാനിക്കാനുള്ള സാധ്യതകള്‍ വര്‍ധിച്ചു. സമാധാന പാക്കേജിന്റെ കരട് ലഭിച്ച ശേഷം ആത്മാര്‍ഥമായി സഹകരിക്കുമെന്നാണ് സെലന്‍സ്‌കി അറിയിച്ചിരിക്കുന്നത്. പാക്കേജ് അംഗീകരിച്ചാല്‍ നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് യുക്രൈന് പിന്മാറേണ്ടി വരും എന്നുള്‍പ്പെടെ അഭ്യൂഹങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് സെലന്‍സ്‌കിയുടെ ഈ സുപ്രധാന പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.

റഷ്യക്കും യുക്രെയിനും ഒരു പോലെ പ്രയോജനമുള്ള പാക്കേജാണിതെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. എന്നാല്‍ നാറ്റോ അംഗത്വത്തിനൊപ്പം സൈന്യത്തിന്റെ വലുപ്പത്തിലും കിഴക്കന്‍ യുക്രൈനിലെ ചില പ്രദേശങ്ങളുടെ നിയന്ത്രണത്തിലും അടക്കം യുക്രൈന് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് പുറത്തുവരുന്ന അഭ്യൂഹങ്ങള്‍. യുറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ യുക്രെയിനിലെത്തിയിരുന്നു. അമേരിക്കന്‍ ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുക്രെയിനില്‍ എത്തി കാര്യങ്ങള്‍ പഠിച്ച ശേഷം പാക്കേജ് തയ്യാറാക്കിയത്. സെലന്‍സ്‌കിയുമായി ഡാന്‍ ഡ്രിസ്‌കോള്‍ ചര്‍ച്ച നടത്തിയിരുന്നു. അതേസമയം സമാധാന പാക്കേജുമായി ബന്ധപ്പെട്ട വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പ്രതികരിച്ചിട്ടില്ല.

ഡൊണാള്‍ഡ് ട്രംപിന്റെ 20 പോയിന്റ് ഗാസ സമാധാന പദ്ധതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അമേരിക്കയുടെ നിര്‍ദ്ദേശം എന്നാണ് സൂചന. കരാറിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ എന്‍ബിസി തയ്യാറായിട്ടില്ല. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യ-യുക്രൈന്‍ യുദ്ധം മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും തുടരുകയാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ യുദ്ധം, കുടിയേറ്റങ്ങള്‍ക്കും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും കാരണമായിട്ടുണ്ട്.