തിരുവനന്തപുരം: കാര്യവട്ടത്തെ കേരള യൂനിവേഴ്‌സിറ്റി കാമ്പസിലുണ്ടായ സംഘര്‍ഷത്തില്‍ അടിയന്തരപ്രമേയവുമായി പ്രതിപക്ഷം. എം.വിന്‍സെന്റ് എം.എല്‍.എയാണ് അടിയന്തരപ്രമേയം കൊണ്ടുവന്നത്. അതേസമയം എസ്എഫ്‌ഐയെ ന്യായീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്.

കെ.എസ്.യു നേതാവിനൊപ്പം പുറത്തുനിന്ന് ഒരാള്‍ ഹോസ്റ്റലില്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് അടിയന്തര പ്രവര്‍ത്തനത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംഘര്‍ഷത്തില്‍ ഒരു രാഷ്ട്രീയവിവേചനവും കാണിച്ചിട്ടില്ല. 15ഓളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തിന് പിന്നാലെ നടന്ന പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചുമായി ബന്ധപ്പെട്ടും കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എസ്.എഫ്.ഐ കേരളത്തിന് ബാധ്യതയായി മാറിയെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച എം.വിന്‍സെന്റ് എം.എല്‍.എ പറഞ്ഞു. കാര്യവട്ടം കാമ്പസില്‍ പഠിക്കാന്‍ അപേക്ഷിച്ചവരുടെ എണ്ണം കുറഞ്ഞു. അതിക്രമങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല ഇടിമുറികളുടെ സഹായത്തോടെയാണ് എസ്.എഫ്.ഐയുടെ രാഷ്ട്രീയപ്രവര്‍ത്തനമെന്നും വിന്‍സെന്റ് ആരോപിച്ചു.