ന്യൂഡല്‍ഹി: ഇന്‍ഡ്യ സഖ്യത്തില്‍ നിന്ന് പിന്മാറി ആം ആദ്മി പാര്‍ട്ടി. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണ് സഖ്യം രൂപീകരിച്ചതെന്ന് എ.എ.പി വ്യക്തമാക്കി. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ രഹസ്യസഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും പാര്‍ട്ടി ആരോപിച്ചു. ആം ആദ്മി മാധ്യമവിഭാഗത്തിന്റെ ചുമതലക്കാരന്‍ അനുരാഗ് ധാണ്ടയാണ് ആപ്പ് സഖ്യത്തില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചത്.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ മോദിക്ക് രാഷ്ട്രീയനേട്ടമായി മാറുകയാണ് ചെയ്യുന്നത്. ഇതിന് പകരമായി ഗാന്ധി കുടുംബത്തെ ജയിലില്‍ പോകുന്നതില്‍ നിന്ന് മോദി സംരക്ഷിക്കുന്നു. ഇരുവര്‍ക്കും സാധാരണക്കാരുടെ ആവശ്യങ്ങളായ സ്‌കൂളുകള്‍, ആശുപത്രികള്‍, ഇലക്ട്രിസിറ്റി, കുടിവെള്ളം എന്നിവയെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

രാഹുലും മോദിയും ശത്രുക്കളായി പൊതുവിടത്തില്‍ പ്രത്യക്ഷപ്പെടുമെങ്കിലും ഇരുവരും പരസ്പരം അതിജീവനത്തിന് സഹായിക്കുകയാണ്. ബി.ജെ.പിയെ ശാക്തീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് സഖ്യം രുപീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഡ്യ സഖ്യത്തിന് 240 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞു. ഇത് വലിയ നേട്ടമാണ്. ഇന്‍ഡ്യ സഖ്യത്തില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി പിന്മാറുകയാണ്. ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കും. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി അറിയിച്ചു.