ഗുവാഹത്തി: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അസം കോണ്‍ഗ്രസില്‍ അപ്രതീക്ഷിത രാഷ്ട്രീയ നാടകം. അസം പ്രദേശ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ ഭൂപന്‍ കുമാര്‍ ബോറ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. എന്നാല്‍ ഹൈക്കമാന്‍ഡും മുതിര്‍ന്ന നേതാക്കളും ഇടപെട്ടതോടെ മണിക്കൂറുകള്‍ക്കകം അദ്ദേഹം രാജി പിന്‍വലിച്ചു. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ബോറ രാജി അയച്ചത്.

അവഗണനയെന്ന് ബോറ; അനുനയിപ്പിച്ച് ഗൊഗോയ്

പാര്‍ട്ടിയില്‍ താന്‍ അവഗണിക്കപ്പെടുകയാണെന്നും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു ബോറയുടെ പടിയിറക്കം. രാജിവാര്‍ത്ത പുറത്തുവന്നതോടെ അസമിലെ രാഷ്ടീയ കേന്ദ്രങ്ങള്‍ സ്തംഭിച്ചു. പിന്നാലെ നിലവിലെ അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗൗരവ് ഗൊഗോയ്, കേന്ദ്ര നിരീക്ഷകന്‍ ഭന്‍വര്‍ ജിതേന്ദ്ര സിങ് തുടങ്ങിയവര്‍ ബോറയുടെ വസതിയിലെത്തി ദീര്‍ഘനേരം ചര്‍ച്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ ഗൗരവ് ഗൊഗോയിയുമായുള്ള ഭിന്നതയാണ് ബോറയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന.

'കോണ്‍ഗ്രസിലെ അവസാന ഹിന്ദു നേതാവ്'; എരിതീയില്‍ എണ്ണയൊഴിച്ച് ഹിമന്ത

ഭൂപന്‍ ബോറയുടെ രാജിവാര്‍ത്തയറിഞ്ഞ ഉടന്‍ പ്രതികരണവുമായി ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്തെത്തി. 'അസം കോണ്‍ഗ്രസിലെ അവസാനത്തെ ഹിന്ദു നേതാവാണ് ഭൂപന്‍ ബോറ' എന്നായിരുന്നു ഹിമന്തയുടെ പരിഹാസം. ചൊവ്വാഴ്ച വൈകിട്ട് താന്‍ ബോറയെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടുമെന്നും ഹിമന്ത പ്രവചിച്ചു.

'അസം കോണ്‍ഗ്രസില്‍ യോഗങ്ങള്‍ തുടങ്ങുന്നത് പോലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ പ്രാര്‍ത്ഥനയോടെയാണ്. പാര്‍ട്ടി അതിന്റെ വേരുകളില്‍ നിന്ന് മാറിക്കഴിഞ്ഞു. ബോറയുടെ രാജി കോണ്‍ഗ്രസ് നേരിടുന്ന തകര്‍ച്ചയുടെ അടയാളമാണ്.' - ഹിമന്ത ബിശ്വ ശര്‍മ്മ

കലഹത്തിന്റെ വിത്ത് പാകിയത് നേതൃമാറ്റം

2021 മുതല്‍ 2025 വരെ അസം കോണ്‍ഗ്രസിനെ നയിച്ചത് ഭൂപന്‍ ബോറയായിരുന്നു. ബിജെപിയോട് തുടര്‍ച്ചയായി തോറ്റ പാര്‍ട്ടിയെ താഴേത്തട്ടില്‍ ശക്തിപ്പെടുത്തിയത് അദ്ദേഹമാണെന്ന് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. എന്നാല്‍, ഹിമന്തയെ നേരിടാന്‍ ഗൗരവ് ഗൊഗോയ് ആണ് കൂടുതല്‍

മൂന്ന് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് ഭൂപന്‍ ബോറ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ പൊട്ടിത്തെറി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. റൈജോര്‍ ദള്‍ നേതാവ് അഖില്‍ ഗൊഗോയിയും ബോറയെ സന്ദര്‍ശിച്ചതോടെ സഖ്യകക്ഷികള്‍ക്കിടയിലും ആശങ്ക പടര്‍ന്നു. രാജി പിന്‍വലിച്ചെങ്കിലും അസം കോണ്‍ഗ്രസിനുള്ളിലെ പുകച്ചില്‍ അടങ്ങിയിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.