കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിതമായാണ് രാജിയെന്ന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെത്തിയ അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. ഗവര്‍ണര്‍ പദവിയില്‍ മതിയായ സമയം ചെലവഴിച്ചുവെന്നും പദവി ഒഴിയുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.

2022 നവംബറിലാണ് മലയാളിയായ സി വി ആനന്ദ ബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. ബംഗാള്‍ സര്‍ക്കാരുമായുള്ള നിരന്തരമായ അഭിപ്രായ വ്യത്യാസങ്ങളിലൂടെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. അദ്ദേഹത്തിന്റെ രാജി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സി വി ആനന്ദബോസ് കോട്ടയം മണ്ണാനം സ്വദേശിയാണ്. റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് ആനന്ദബോസ്.

1951ന് ജനുവരി രണ്ടിന് കോട്ടയം മാന്നാനത്ത് ജനിച്ച അദ്ദേഹം 1977ലാണ് ഐ.എ.എസില്‍ ചേരുന്നത്. കേരളത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി, വിവിധ ജില്ലകളില്‍ കലക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ബി.ജെ.പിയില്‍ ചേരുന്നത്. പാലക്കാട് കോട്ട മൈതാനത്ത് നടന്ന ബി.ജെ.പി പൊതുസമ്മേളനത്തില്‍ അന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായില്‍നിന്നാണ് അംഗത്വം സ്വീകരിച്ചത്.