ന്യൂഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയിലുള്ളതിനേക്കാള്‍ അധികം പോള്‍ ചെയ്ത മൂന്ന് ലക്ഷം വോട്ട് എവിടെ നിന്ന് വന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഐ എംഎല്‍. ലിബറേഷന്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യയാണ് എക്‌സ് പോസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ് കമീഷനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എസ്‌ഐആറിന് ശേഷം 7.42 കോടി വോട്ടര്‍മാര്‍ എന്നതായിരുന്നു കണക്ക്. എന്നാല്‍ 7.45 കോടി വോട്ട് പോള്‍ ചെയ്തതായാണ് പുറത്തുവന്ന വിവരം.

രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ് ആണ് രേഖപെടുത്തിയത്. രണ്ടാംഘട്ട വോട്ടെടുപ്പില്‍ 68.76 ശതമാനമാണ് പോളിങ്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പോളിങ് ശതമാനമാണിത്. നവംബര്‍ 6ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 65.08 ശതമാനമായിരുന്നു പോളിങ്. രണ്ടു ഘട്ടവും കൂടെ ആകെ 66.91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

കുടിയേറ്റ തൊഴിലാളികളെ ബിജെപി വ്യാപകമായി വോട്ടിങ് ദിനത്തില്‍ സംസ്ഥാനത്ത് എത്തിച്ചത് മുന്‍പ് വിവാദമായിരുന്നു. ഹരിയാന, ഡല്‍ഹി, യുപി എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിനുകള്‍ ഒരുക്കിയാണ് ബിഹാറില്‍ നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെ ഒന്നാം ഘട്ടത്തില്‍ വോട്ടിങ്ങിനായി ബിജെപി എത്തിച്ചത്.

ടിക്കറ്റും ഭക്ഷണവും പണവും നല്‍കിയാണ് ബിജെപി ഇവരെ സ്വാധീനിച്ചത് എന്നായിരുന്നു ആരോപണം. പ്രത്യേക ട്രെയിനുകളില്‍ ബിഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ ഒന്നാം ഘട്ടത്തില്‍ വോട്ടുചെയ്യാന്‍ പോകുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ബിഹാറിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ കുടിയേറ്റത്തൊഴിലാളികളെ എത്തിക്കുന്നതിനായി 32 പ്രത്യേക ട്രെയിനുകളാണ് നോര്‍ത്തേണ്‍ റെയില്‍വേ ഓടിച്ചത്.