ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ ബി.ജെ.പി കേന്ദ്ര നേതൃത്വം. ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ തീരുമാനം വൈകുകയാണ്. പാര്‍ട്ടി നിയമസഭ കക്ഷിയോഗം തിങ്കളാഴ്ച ചേരാനായിരുന്നു ഏറ്റവുമൊടുവില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സമവായമില്ലാത്തതിനാല്‍ യോഗം ബുധനാഴ്ചത്തേക്ക് മാറ്റിയതായി കേന്ദ്ര നേതൃത്വം അറിയിച്ചു.

ബുധനാഴ്ച ബി.ജെ.പി നിയമസഭാകക്ഷി യോഗം ചേര്‍ന്ന് പുതിയ നേതാവിനെ തെരഞ്ഞെടുക്കുകയും, വ്യാഴാഴ്ച പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ബി.ജെ.പിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് നിയമസഭാകക്ഷി യോഗം നീളാന്‍ കാരണം.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അട്ടിമറിച്ച് വിജയം നേടിയ പര്‍വേശ് വര്‍മ്മയാണ് പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനി. മുന്‍ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്തയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി ഉയര്‍ത്തിക്കാണിക്കുന്നു. വനിതാ മുഖ്യമന്ത്രിയാണ് വരുന്നതെങ്കില്‍, രേഖ ഗുപ്ത, ശിഖ റോയ് എന്നിവരില്‍ ഒരാള്‍ക്ക് നറുക്ക് വീണേക്കും.