ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും സൂപ്പർ താരവുമായ വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പാർട്ടി നേതാവും നടിയുമായ രഞ്ജന നാച്ചിയാർ രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയത്തെ ഒട്ടും ഗൗരവമായി കാണാത്ത ഒരാൾക്ക് എങ്ങനെ ഒരു ജനതയെ നയിക്കാൻ കഴിയുമെന്ന ഗൗരവകരമായ ചോദ്യമാണ് അവർ ഉയർത്തുന്നത്.

വിജയ്‍യുടെ നിസ്സംഗതയും നേതൃഗുണത്തിന്റെ അഭാവവുമാണ് തന്നെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് രഞ്ജന വ്യക്തമാക്കുന്നു. ഒരു രാഷ്ട്രീയ നേതാവ് പുലർത്തേണ്ട പ്രാഥമികമായ അച്ചടക്കം പോലും വിജയ്ക്കിനില്ലെന്നും, ഉച്ചയ്ക്ക് 11 മണിക്ക് മാത്രം എഴുന്നേൽക്കുന്ന അദ്ദേഹം ഒരു ദിവസം ഏഴ് മണിക്കൂർ പോലും പാർട്ടികാര്യങ്ങൾക്കായി മാറ്റിവെക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. ടിവികെ ഓഫീസിൽ വരുന്നത് അത്യപൂർവമാണെന്ന് മാത്രമല്ല, സ്വന്തം പാർട്ടിയിലെ നേതാക്കൾക്ക് പോലും അദ്ദേഹത്തെ നേരിൽ കാണാൻ സാധിക്കാത്ത അവസ്ഥയാണെന്നും രഞ്ജന വെളിപ്പെടുത്തി.

വിജയ്‌ക്ക് ചുറ്റുമുള്ളത് അത്യന്തം അപകടകരമായ സ്വഭാവമുള്ള ആളുകളാണെന്നും അവരുടെ സ്വാധീനവലയത്തിലാണ് പാർട്ടിയെന്നും രഞ്ജന ആരോപിക്കുന്നു. ചുറ്റുമുള്ളവരുടെ സ്വഭാവം മനസ്സിലാക്കിയിട്ടും അവരെ മാറ്റാൻ വിജയ് തയ്യാറാകുന്നില്ല എന്നത് നേതൃത്വത്തിന്റെ പരാജയമാണ് ചൂണ്ടിക്കാട്ടുന്നത്. വിജയ്‌യെ അന്ധമായി വിശ്വസിക്കുന്ന ലക്ഷക്കണക്കിന് യുവ ആരാധകരുടെ ഭാവി ഓർത്താണ് തനിക്ക് ആശങ്കയെന്ന് രഞ്ജന പറയുന്നു.

യുവാക്കളുടെ വികാരം രാഷ്ട്രീയമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും, സത്യം തിരിച്ചറിയുമ്പോൾ അവർ വലിയ നിരാശയിലാകുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. സിനിമയിലെ താരപരിവേഷം രാഷ്ട്രീയത്തിൽ വിജയിക്കാനുള്ള മാനദണ്ഡമല്ലെന്നും കൃത്യമായ പ്രവർത്തനവും ജനങ്ങളുമായുള്ള സമ്പർക്കവുമാണ് വേണ്ടതെന്നും രഞ്ജന ഓർമ്മിപ്പിക്കുന്നു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് രാഷ്ട്രീയ കരുനീക്കങ്ങൾ സജീവമാക്കുന്നതിനിടെ വന്ന ഈ വെളിപ്പെടുത്തലുകൾ ടിവികെയ്ക്ക് വലിയ തിരിച്ചടിയാകാനാണ് സാധ്യത.