ന്യൂഡല്‍ഹി: നീതി ആയോഗ് യോഗത്തില്‍ നിന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്തതിനെ തുടര്‍ന്നാണ് മമത ഇറങ്ങിപ്പോയത്. അഞ്ച് മിനിറ്റ് മാത്രമാണ് തന്നെ സംസാരിക്കാന്‍ അനുവദിച്ചതെന്ന് മമത പറഞ്ഞു. സംസാരിക്കുന്നതിനിടെ തന്റെ മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു. യോഗത്തില്‍ താന്‍ അപമാനിക്കപ്പെട്ടുവെന്നും മമത ബാനര്‍ജി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ വേര്‍തിരിച്ച് കാണരുതെന്ന് താന്‍ യോഗത്തില്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പറയണമെന്ന് തനിക്കുണ്ടായിരുന്നു. എന്നാല്‍, അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാന്‍ അനുവദിച്ചത്. എനിക്ക് മുമ്പ് സംസാരിച്ചവരെല്ലാം പത്ത് മുതല്‍ ഇരുപത് മിനിറ്റ് വരെ സംസാരിച്ചു. പ്രതിപക്ഷത്ത് നിന്ന് താന്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നിട്ട് പോലും തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇത് അപമാനിക്കുന്നതിന് തുല്യമാണെന്ന് മമത ബാനര്‍ജി പറഞ്ഞു.

ബജറ്റ് വിവേചനപരമാണെന്നാരോപിച്ച് നിതി ആയോഗ് യോഗം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന മുഖ്യമന്ത്രിമാര്‍ തീരുമാനിച്ചിരുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവരാണ് യോഗം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്.

എന്നാല്‍, യോഗത്തില്‍ പങ്കെടുക്കുമെന്നും പ്രതിപക്ഷ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന വിവേചനം ചൂണ്ടിക്കാട്ടുമെന്നായിരുന്നു മമതയുടെ നിലപാട്.