ന്യൂഡല്‍ഹി: വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശം നിയമപരമായി നേടാമെന്ന സുപ്രീം കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് രംഗത്ത്. ജീവനാംശവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധി ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്.

ശരീഅത്ത് നിയമപ്രകാരം മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിനുള്ള അവകാശം 'ഇദ്ദ' കാലയളവ് വരെ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നത് ആലോചിക്കുമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് നേതാക്കള്‍ വ്യക്തമാക്കി. ക്രിമിനല്‍ നിയമപ്രകാരം വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍ നിന്നും ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിച്ചത്.

സുപ്രീം കോടതി വിധി

വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശം ലഭിക്കുന്നതിനായി ക്രിമിനല്‍ നടപടി ചട്ടത്തിലെ 125 -ാം വകുപ്പ് പ്രകാരം കേസ് നല്‍കാമെന്ന സുപ്രധാന ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. മുസ്ലിം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള 1986 - ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ജീവനാംശത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന വാദം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജീവനാംശം ദാനമല്ലന്നും സ്ത്രീകളുടെ അവകാശമാണെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. വ്യക്തി നിയമത്തിനെക്കാള്‍ മതേതര നിയമമാണ് ഇക്കാര്യത്തില്‍ നിലനില്‍ക്കുകയെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

വിവാഹിതരോ, അല്ലാത്തവരോ ആയ സ്ത്രീകള്‍ക്ക് സി ആര്‍ പി സി പ്രകാരം ജീവനാംശത്തിന് കേസ് നല്കാന്‍ അവകാശമുണ്ട്. തെലങ്കാന സ്വദേശി നല്‍കി ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവിറക്കിയത്. വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ തലാക്ക് ചൊല്ലി വിവാഹമോചിതരായതിനാല്‍ 1986 - ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ജീവവനാംശം എന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. ഷാബാനോ വിധി മറികടക്കാന്‍ 1986 - ല്‍ കൊണ്ടു വന്ന നിയമപ്രകാരം തന്നെ ജീവനാംശം നിര്‍ണയിക്കണം എന്ന വാദമടക്കം തള്ളിക്കൊണ്ട്, സ്ത്രീകളുടെ അവകാശങ്ങള്‍ മതനിയമങ്ങളില്‍ തളയ്ക്കാകില്ലെന്ന സന്ദേശം കൂടിയാണ് പരമോന്നത കോടതി നല്‍കിയത്.

ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മുസ്ലീം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍ നിയമം മതേതര നിയമത്തെ മറികടക്കില്ലെന്ന് കോടതി വ്യക്തമാക്കി.

വിവാഹബന്ധം വേര്‍പെടുത്തിയ ഭാര്യക്ക് 10,000 രൂപ ജീവനാംശം നല്‍കണമെന്ന തെലങ്കാന ഹൈ കോടതിയുടെ വിധിക്കെതിരെ സിആര്‍പിസി സെക്ഷന്‍ 125നെ ചോദ്യം ചെയ്ത് കൊണ്ട് നേരത്തെ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സെക്ഷന്‍ 125 മതപരമായ വേര്‍തിരിവുകള്‍ക്കപ്പുറത്തേക്ക് ഇന്ത്യയിലെ വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും ഒരു പോലെ ബാധകമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജീവനാംശം എന്നത് ഔദാര്യമല്ലെന്നും അത് അടിസ്ഥാനപരമായ അവകാശമാണെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. എല്ലാ സ്ത്രീകള്‍ക്കും ലിംഗസമത്വവും സാമ്പത്തിക സുരക്ഷിതത്വവും എന്ന തത്വം ഊട്ടിയുറപ്പിക്കുന്ന ഈ അവകാശം മതപരമായ അതിര്‍വരമ്പുകള്‍ക്ക് അതീതമാണെന്നും കോടതി പറഞ്ഞു. എന്നാല്‍ സിആര്‍ പി സി 125 പ്രകാരം ഫയല്‍ ചെയ്യപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ കാലതാമസം വരികയാണെങ്കില്‍ 2019 ലെ വിവാഹമോചിതരായ മുസ്ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കല്‍ നിയമവുമായി ബന്ധപ്പെട്ട പരിഹാരം തേടാമെന്ന് കോടതി വ്യക്തമാക്കി. ഇത് സെക്ഷന്‍ 125 പ്രകാരമുള്ള നിയമപരിഹാരത്തിന് പുറമെയായിരിക്കും.