ബെംഗളൂരു: ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ദൈവം ഇടപെട്ടാല്‍ പോലും ബംഗളുരുവിലെ ഗതാഗതക്കുരുക്കും അടിസ്ഥാനപ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഡി.കെയുടെ പരാമര്‍ശം. ''രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൊണ്ട് ബംഗളുരു മാറ്റാനാകില്ല. ദൈവത്തിന് പോലും കഴിയില്ല അത്. കൃത്യമായ ആസൂത്രണത്തോടു കൂടി മാത്രമേ അത് നടപ്പാക്കാന്‍ സാധിക്കുകയുള്ളു.''-എന്നാണ് ശിവകുമാര്‍ പറഞ്ഞത്.

റോഡ് നിര്‍മാണത്തെക്കുറിച്ചുള്ള ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് ബെംഗളൂരുവിനെ മാറ്റാന്‍ കഴിയില്ല എന്നാണ് ഡി കെ ശിവകുമാര്‍ പറഞ്ഞത്. ദൈവത്തിന് പോലും അത് ചെയ്യാന്‍ കഴിയില്ല. കൃത്യമായ ആസൂത്രണം നടത്തിയാല്‍ മാത്രമേ നടപ്പിലാക്കാന്‍ കഴിയൂവെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു.

മെട്രോ വിപുലീകരണം വൈകുന്നതും പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും സംബന്ധിച്ച് വിമര്‍ശനം ഉയരുന്നതിനിടെയാണ് ഡി കെ ശിവകുമാറിന്റെ പരാമര്‍ശം. പല അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പിലാക്കുന്നതിലെ മെല്ലെപ്പോക്ക് സംബന്ധിച്ച് പരാതി ഉയരുന്നു.

പരിപാടിക്കിടെ നഗരത്തിലെ ഗതാഗതക്കുരുക്കിനെയും മെട്രോ വികസനം വൈകുന്നതിനെ കുറിച്ചുമുള്ള ആശങ്കകള്‍ ആളുകള്‍ പങ്കുവെച്ചു. സാമ്പത്തിക വിദഗ്ധനും ആരിന്‍ കാപിറ്റല്‍ ചെയര്‍മാനുമായ മോഹന്‍ദാസ് പൈ ശിവകുമാറിന്റെ പ്രസ്താവനയെ എതിര്‍ത്തു. ബംഗളൂരുവിലെ വികസന കാര്യത്തില്‍ സര്‍ക്കാറിന്റെ നയം എന്താണെന്ന് അദ്ദേഹം ചോദിച്ചു. ശിവകുമാര്‍ മന്ത്രിയായി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒരുമാറ്റവും വന്നിട്ടില്ലെന്നും ജനങ്ങളുടെ ജീവിതം അനുദിനം ദുസ്സഹമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ണാടക സര്‍ക്കാര്‍ വികസന പദ്ധതികള്‍ വൈകിപ്പിക്കുകയാണെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു.

'മന്ത്രി ഡി കെ ശിവകുമാര്‍, നിങ്ങള്‍ ഞങ്ങളുടെ മന്ത്രിയായിട്ട് രണ്ട് വര്‍ഷമായി! ശക്തനായ മന്ത്രിയെന്ന നിലയില്‍ ഞങ്ങള്‍ നിങ്ങളെ അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു. പക്ഷേ ഞങ്ങളുടെ ജീവിതം കൂടുതല്‍ മോശമായി!' നടപ്പാതകള്‍ മോശമായ അവസ്ഥയിലാണെന്നും പൊതുഗതാഗതം അപര്യാപ്തമാണെന്നും പൈ വിമര്‍ശിച്ചു. 5000 പുതിയ ഇലക്ട്രിക് ബസുകള്‍ ഉടന്‍ വാങ്ങണം, നഗരം കൂടുതല്‍ വൃത്തിയുള്ളതാകണം, മെട്രോ വിപുലീകരണം അടിയന്തരമായി നടപ്പിലാക്കണം തുടങ്ങിയ നടപടികള്‍ അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷമായ ബിജെപി ശിവകുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തി. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കഴിവുകേടാണ് വ്യക്തമായതെന്ന് ബിജെപി നേതാവ് മോഹന്‍ കൃഷ്ണ പറഞ്ഞു. 'ബ്രാന്‍ഡ് ബെംഗളൂരു' ആക്കുമെന്ന് പറഞ്ഞയാള്‍ ദൈവത്തിന് പോലും ശരിയാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത് വളരെ ദൗര്‍ഭാഗ്യകരമാണ്, പിന്നെ ആര്‍ക്ക് കഴിയും എന്നാണ് ബിജെപിയുടെ ചോദ്യം.