ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയെ കുറിച്ചു സംസാരിക്കവേ മോദിയെ പുകഴ്ത്തിയെന്ന് ആരോപിച്ചു വിമര്‍ശനം ഉയര്‍ത്തിയ ജയറാം രമേശിനും സംഘത്തിനും ചുട്ട മറുപടിയുമായി ശശി തരൂര്‍. നിങ്ങള്‍ വിമര്‍ശിച്ചു കൊണ്ടിരിക്കൂ, എനിക്ക് വേറെ പണിയുണ്ട് എന്നാണ് തരൂര്‍ വിമര്‍ശകരോടായി പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് തനിക്കെതിരെ ഉയര്‍ത്തി വിമര്‍ശങ്ങളെ പിന്തുണച്ച് ജയറാം രമേശാണ് രംഗത്തുവന്നത്. ഇതില്‍ തരൂര്‍ കടുത്ത അമര്‍ഷത്തിലുമാണ്. ഇതിനിടെയാണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തരൂര്‍ പ്രതികരണം നടത്തിയത്.

പഹര്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ നടപടികളെക്കുറിച്ചാണ് താന്‍ വ്യക്തമായി സംസാരിച്ചത്, മുന്‍ യുദ്ധങ്ങളെക്കുറിച്ചല്ല. നിയന്ത്രണ രേഖയിലെയും അന്താരാഷ്ട്ര അതിര്‍ത്തിയിലെയും നടപടികള്‍ നിയന്ത്രിതമായിരുന്നു. വിമര്‍ശകര്‍ക്കും ട്രോളുകള്‍ക്കും തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നത് തുടരാം. പാര്‍ട്ടി നേതാക്കളുടെ വിമര്‍ശനം അദ്ദേഹം തള്ളി. തനിക്ക് അജ്ഞതയെന്ന് ഗര്‍ജ്ജിക്കുന്ന ആവേശക്കാര്‍ക്കാണ് വിശദീകരണമെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നവര്‍ അത് തുടരട്ടെ. തനിക്ക് വേറെ നല്ല പണികള്‍ ചെയ്യാനുണ്ടെന്നും തരൂര്‍ പറഞ്ഞു.

ഇന്ത്യ ആദ്യമായാണ് നിയന്ത്രണ രേഖയും അന്താരാഷ്ട്ര അതിര്‍ത്തിയും കടന്ന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്ന തരൂരിന്റെ പ്രസ്താവനക്കെതിരെയാണ് നേതാക്കള്‍ ഒന്നടങ്കം തിരിഞ്ഞത്. സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ പാനമയിലെ പര്യടനത്തിനിടെയായിരുന്നു തരൂരിന്റെ ഈ പ്രസ്താവന. ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരര്‍ അതിന് വില നല്‍കേണ്ടി വരുമെന്ന് ഈയിടെയായി മനസ്സിലാക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് തരൂര്‍ പറഞ്ഞത്. 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ അജ്മല്‍ കസബിനെ പിടികൂടിയിട്ടും അയാളുടെ പാക്കിസ്ഥാനിലെ വിലാസം തിരിച്ചറിഞ്ഞിട്ടും ഒന്നുമുണ്ടായില്ലെന്ന് തരൂര്‍ പറഞ്ഞു.

പാക്കിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് മുംബൈ ആക്രമണത്തിലെ ഭീകരര്‍ പ്രവര്‍ത്തിച്ചത് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും അറിയാം. ഇതില്‍ എല്ലാ തെളിവുകളുമുണ്ടായിട്ടും ഒന്നും സംഭവിച്ചില്ല. എന്നാല്‍, 2016ല്‍ നിയന്ത്രണരേഖക്ക് അപ്പുറം പോയി ഭീകരരുടെ കേന്ദ്രങ്ങള്‍ തകര്‍ത്തു. ഇത് മുമ്പ് സംഭവിക്കാത്തതാണ്. കാര്‍ഗില്‍ യുദ്ധത്തില്‍പോലും നമ്മള്‍ നിയന്ത്രണരേഖ കടന്നിട്ടില്ല. 2019ല്‍ പുല്‍വാമ ആക്രമണമുണ്ടായപ്പോള്‍ നമ്മള്‍ നിയന്ത്രണരേഖയല്ല, അന്താരാഷ്ട്ര അതിര്‍ത്തിതന്നെ കടന്ന് ബാലാകോട്ടിലെ ഭീകരകേന്ദ്രം തകര്‍ത്തു. ഇത്തവണ നമ്മള്‍ ഇതിന് രണ്ടിനും അപ്പുറംപോയെന്ന് തരൂര്‍ പറഞ്ഞിരുന്നു.

അതേസമയം കോണ്‍ഗ്രസിനുള്ളില്‍ ശശി തരൂരിനെതിരെ നീക്കങ്ങള്‍ സജീവമായിരിക്കായമ്. ജയരാം രമേശ് പരസ്യമായി രംഗത്തിറങ്ങിയത് രാഹുല്‍ ഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെയാണോ എന്ന സംശയം ഉടലെടുക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍. കോണ്‍ഗ്രസ് വക്താവിട്ട പോസ്റ്റ് ജയറാം രമേശ് റീ ട്വീറ്റ് ചെയ്തത് തരൂരിനെ ശരിക്കും ചൊടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അല്‍പ്പം രൂക്ഷമായി തന്നെ തരൂര്‍ പ്രതികരിച്ചത്. പനാമയില്‍ തരൂരിന്റെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസിന്റെ ഉദിത് രാജ് രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ബിജെപിയുടെ സൂപ്പര്‍ വക്താവാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ വിമര്‍ശനം. പ്രധാനമന്ത്രി മോദിയെയും സര്‍ക്കാരിനെയും അനുകൂലിച്ച് ബിജെപി നേതാക്കള്‍ പറയാത്തത് ശശി തരൂര്‍ പറയുന്നു. മുന്‍ സര്‍ക്കാരുകള്‍ എന്തായിരുന്നു ചെയ്തിരുന്നതെന്ന് അദ്ദേഹത്തിന് അറിയാമോയെന്നും ഉദിത് രാജ് ചോദിച്ചു.

സര്‍വകക്ഷി സംഘത്തിലേക്ക് കോണ്‍ഗ്രസ് ശുപാര്‍ശ ചെയ്ത പേരുകളില്‍ ശശി തരൂര്‍ ഉണ്ടായിരുന്നില്ല. കേന്ദ്രം നേരിട്ട് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു. അപ്പോള്‍ മുതല്‍ അസ്വാരസ്യം തുടങ്ങിയിരുന്നു. അതേസമയം തരൂരിന വിമര്‍ശനങ്ങള്‍ക്കിടെ പ്രതിനിധി സംഘത്തെ നയിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ കിരണ്‍ റിജിജുവും രംഗത്തെത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി സംഘത്തെ പ്രധാനപ്പെട്ട രാജ്യങ്ങളിലേക്ക് അയച്ചതെന്നും സര്‍വകക്ഷി സംഘത്തില്‍പ്പെട്ടവരില്‍ നിന്ന് അവര്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്നും കിരണ്‍ റിജിജു ചോദിച്ചു. തരൂരിനെതിരായ കോണ്‍ഗ്രസിന്റെ നിലപാടിനെയും റിജിജു വിമര്‍ശിച്ചു. ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഏഴ് പ്രതിനിധി സംഘങ്ങളില്‍ ഒന്നിനെ നയിക്കുന്നത് ശശി തരൂര്‍, പാനമയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

''കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്താണ് വേണ്ടത്, അവര്‍ക്ക് രാജ്യത്തോട് എത്രമാത്രം കരുതലുണ്ട്? ഇന്ത്യന്‍ പ്രതിനിധി സംഘം വിദേശത്ത് പോയി ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരെ സംസാരിക്കണമെന്നാണോ? എല്ലാത്തിനും ഒരു പരിധിയുണ്ട്.'' കിരണ്‍ റിജിജു എക്‌സില്‍ കുറിച്ചു. പാനമയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗത്തിനതിരെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് നടത്തിയ രൂക്ഷ വിമര്‍ശനത്തിന്റെ വിഡിയോയും റിജിജു എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം, വര്‍ധിച്ചുവരുന്ന മോദി സ്തുതിയില്‍ ശശി തരൂരിനെതിരെ ഏത് തരത്തിലുള്ള സമീപനം സ്വീകരിക്കണമെന്നതില്‍ കോണ്‍ഗ്രസിന് ആശയകുഴപ്പം തുടരുകയാണ്. തരൂരിനെതിരെ അച്ചടക്ക നടപടി വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുമ്പോള്‍ നടപടിയിലൂടെ തരൂരിന് രക്തസാക്ഷി പരിവേഷം നല്‍കേണ്ട എന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ഇത്തരത്തില്‍ ഭിന്നത ഉണ്ടെന്നിരിക്കെ തരൂരിന്റെ മോദി അനുകൂല നിലപാട് തുറന്നു കാട്ടി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് തീരുമാനം.