ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഡി.എം.കെ. കരൂർ ദുരന്തത്തെക്കുറിച്ചുള്ള പരാമർശങ്ങളിൽ പ്രതിഷേധിച്ച്, വിജയ് ആർ.എസ്.എസ് യൂണിഫോമിൽ രക്തത്തിൽ കുളിച്ചു നിൽക്കുന്നതായി ചിത്രീകരിച്ച ഒരു പോസ്റ്റർ ഡി.എം.കെ പുറത്തുവിട്ടു. ഡി.എം.കെ ഐ.ടി വിംഗാണ് എക്സ് പ്ലാറ്റ്‌ഫോമിൽ ഈ ചിത്രം പങ്കുവെച്ചത്.

പോസ്റ്ററിൽ, ടി.വി.കെയുടെ പതാകയുടെ നിറങ്ങളിലുള്ള ഷാൾ ധരിച്ച്, പുറം തിരിഞ്ഞു നിൽക്കുന്ന വിജയിന്റെ ചിത്രമാണ് ഉള്ളത്. ചിത്രത്തിന്റെ പശ്ചാത്തലം രക്തത്തിന്റെ നിറത്തിലുള്ളതും, കൈപ്പത്തിയുടെ അടയാളങ്ങളും കാണാം. കരൂർ ദുരന്തത്തിൽപ്പെട്ടവരെ വിജയ് അപമാനിച്ചുവെന്ന് ഡി.എം.കെ ആരോപിക്കുന്നു.

കരൂർ ദുരന്തമുണ്ടായി 20 ദിവസങ്ങൾ പിന്നിട്ടിട്ടും വിജയ് അവിടെയെത്തിയില്ലെന്ന് പരിഹസിച്ച ഡി.എം.കെ, അദ്ദേഹത്തിന്റെ തിരക്കഥ ശരിയായില്ലേയെന്ന് ചോദിക്കുന്നു. സന്ദർശിക്കാൻ അനുമതി ലഭിച്ചില്ല എന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയുന്നത് എന്ന ചോദ്യവും അവർ ഉന്നയിക്കുന്നു. കരൂർ ദുരന്തത്തെക്കുറിച്ചുള്ള വിജയ് യുടെ പരാമർശങ്ങളാണ് ഡി.എം.കെയുടെ ഇപ്പോഴത്തെ ശക്തമായ പ്രതികരണത്തിന് കാരണം.