ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും ഇന്ന് കോണ്‍ഗ്രസില്‍ ചേരും. സെപ്തംബര്‍ 4 ന് ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയുമായി രണ്ട് ഗുസ്തിക്കാരും കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ ഇരുവരും കോണ്‍ഗ്രസ്സിലേക്കെത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരത്തിനായി ഇരുവരെയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ടെന്ന കാര്യത്തിലും സംശയമില്ല.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ വെച്ചാവും ബജ്റംഗ് പുനിയയും വിനേഷ് ഫോഗട്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയെന്ന് ഹരിയാന കോണ്‍ഗ്രസ് വക്താവ് കേവല്‍ ധിംഗ്രയും വ്യതമാക്കിയിരുന്നു. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിനേഷ് ഫോഗട്ട് മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. വിനേഷ് ജുലാന സീറ്റില്‍ മത്സരിക്കുമെന്നാണ് വിവരം. ജനനായക് ജനതാ പാര്‍ട്ടിയുടെ അമര്‍ജീത് ധണ്ഡയാണ് അവിടത്തെ നിലവിലെ നിയമസഭാ അംഗം. ബജ്റംഗ് പുനിയയുടെ സീറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അന്താരാഷ്ട്ര കായിക കോടതിയില്‍ തന്റെ അപ്പീല്‍ തള്ളിയതിന് ശേഷം പാരീസില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിനേഷിന് ഗംഭീരസ്വീകരണമാണ് ലഭിച്ചത്. ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ഹരിയാന സോണിപ്പത്തിലുള്ള വീടുവരെ 110 കിലോമീറ്റര്‍ ദൂരത്ത് പതിനായിരങ്ങളാണ് വിനേഷിന് സ്വീകരണമര്‍പ്പിക്കാന്‍ കാത്തുനിന്നത്.

വിനേഷിന് ലഭിച്ച ഈ ജനപിന്തുണയാണ് അവരെ രാഷ്ട്രീയത്തിലിറക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവും എം.പിയുമായ ദീപേന്ദ്ര ഹൂഡയുടെ നേതൃത്വത്തിലായിരുന്നു വിനേഷിന് സ്വീകരണം നല്‍കിയത്.

ബി.ജെ.പി. നേതൃത്വവും വിനേഷിന് വരവേല്‌പൊരുക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയിരുന്നെങ്കിലും ഹൂഡ അതിനെയൊക്കെ മറികടന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് വിനേഷിനെ സ്വീകരിച്ചു. ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് അടക്കമുള്ള താരങ്ങളും ദീപേന്ദ്ര ഹൂഡയ്‌ക്കൊപ്പം അണിനിരന്നിരുന്നു.