ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ വനിതാസംവരണ നിയമപ്രകാരം ലോക്സഭയിലേക്കും നിയമസഭകളിലേക്കും 33 ശതമാനം വനിതാസംവരണം വേഗത്തിലാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഈയാഴ്ച പാര്‍ലമെന്റിലെത്തിയേക്കും. 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വനിതാ സംവരണം നിശ്ചയിക്കാനാണ് നീക്കം. ഇതുപ്രകാരം ലോക്സഭാ സീറ്റുകളുടെ എണ്ണം 543-ല്‍നിന്ന് 816 ആകും.

മണ്ഡല പുനര്‍നിര്‍ണ്ണയത്തിനായുള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കി, 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് സംവരണം നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ആഭ്യന്തരമന്ത്രി അമിത് ഷാ അഞ്ച് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ വിപ്ലവകരമായ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

ഓരോ സംസ്ഥാനത്തെയും സീറ്റുകളില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ലക്ഷ്യമിടുന്നത്. ആകെ സീറ്റുകളുടെ മൂന്നിലൊന്ന് സംവരണം ചെയ്യും.നിര്‍ദേശം നടപ്പിലായാല്‍ നിലവിലെ ലോക്‌സഭാ സീറ്റുകള്‍ 543-ല്‍ നിന്ന് 816 ആയി ഉയരും. ഇതിലെ 273 സീറ്റുകളാണ് വനിതാ സംവരണ മണ്ഡലങ്ങളാവുക.

നിര്‍ദ്ദേശം നടപ്പിലായാല്‍ കേരളത്തിലെ ലോക്‌സഭാ സീറ്റുകള്‍ 20-ല്‍ നിന്ന് 30 ആയി ഉയരും. നിയമസഭാ സീറ്റുകളുടെ എണ്ണം 140-ല്‍ നിന്ന് 210 ആയും വര്‍ദ്ധിക്കും. നേരത്തെ പാസാക്കിയ 'നാരീശക്തി വന്ദന്‍' നിയമപ്രകാരം 2026-ലെ സെന്‍സസിന് ശേഷമേ സംവരണം നടപ്പാകൂ എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഈ കാലതാമസം ഒഴിവാക്കാന്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ശിവസേന (ഉദ്ധവ് വിഭാഗം), എന്‍.സി.പി (ശരദ് പവാര്‍ വിഭാഗം), ബി.ജെ.ഡി തുടങ്ങിയ പാര്‍ട്ടികളുമായാണ് അമിത് ഷാ പ്രാഥമിക ചര്‍ച്ച നടത്തിയത്. അതേസമയം, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെ ഈ ചര്‍ച്ചയിലേക്ക് ക്ഷണിച്ചിരുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കുകയാണെങ്കില്‍, ബില്‍ പാസാക്കുന്നതിനായി നിലവിലെ പാര്‍ലമെന്റ് സമ്മേളനം ഒരാഴ്ച കൂടി നീട്ടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.