ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്ന് രാജ്യസഭയാണ്. രാജ്യസഭാ അദ്ധ്യക്ഷനോട് അദ്ദേഹം ഒരു കാര്യം ഇടയ്ക്കിടെ പറയുമായിരുന്നു. 'രാജ്യസഭയുടെ നിറം ചുവപ്പും ലോക്സഭയുടേത് പച്ചയുമാണ്, കാരണം ഏതെങ്കിലും തെറ്റായ ബില്ലിന് ലോക്സഭ പച്ച വെളിച്ചം നല്‍കിയാല്‍ രാജ്യസഭ ചുവപ്പ് ലൈറ്റ് കാണിക്കും'- ഇതാണ് യെച്ചൂരി ചൂണ്ടിക്കാട്ടിയ കാരണം.

ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി എംയിംസില്‍ ചികിത്സയിലിരിക്കുന്നതിനിടെ ഇന്ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 19നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. നാല് ദിവസത്തോളമായി അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.

രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി അടുത്ത ബന്ധമാണ് യെച്ചൂരി പുലര്‍ത്തിയിരുന്നത്. സിപിഎമ്മിന്റെ മുഖ്യ എതിരാളിയായിരുന്നിട്ടുകൂടി മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായും യെച്ചൂരി ശക്തമായ ബന്ധം പലര്‍ത്തിയിരുന്നു. ചില സിപിഎം, കോണ്‍ഗ്രസ് നേതാക്കളെ ഇത് അലോസരപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് യെച്ചൂരിയെ 'കോണ്‍ഗ്രസിന്റെ സിപിഎം ജനറല്‍ സെക്രട്ടറി' എന്ന് പത്രസമ്മേളനത്തില്‍ വിളിച്ചത് വിവാദമായിരുന്നു.

അന്ന് യെച്ചൂരിയെ കുഴപ്പത്തിലാക്കിയതിന് സോണിയാ ഗാന്ധി തന്റെ സഹപ്രവര്‍ത്തകനെ ശാസിക്കുകയും ചെയ്തു.കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുന്നോടിയായി 2004 മേയില്‍ അന്നത്തെ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ കണ്ടതിന് ശേഷം സിപിഎം നേതാവ് ഹര്‍കിഷന്‍ സിംഗിനെ കാണാന്‍ ആഗ്രഹിച്ച സോണിയ ഗാന്ധി വിളിച്ച ആദ്യത്തെ കോണ്‍ഗ്രസ് ഇതര നേതാവ് യെച്ചൂരിയായിരുന്നു. സോണിയാ ഗാന്ധിയുടെ അഭ്യര്‍ത്ഥന മാനിച്ച്, മന്‍മോഹന്‍ സിംഗിനെ പിന്തുണയ്ക്കാന്‍ സഖ്യ നേതാക്കളുമായി ബന്ധപ്പെട്ടതും യെച്ചൂരിയായിരുന്നു.'ഏതെങ്കിലും തെറ്റായ ബില്ലിന് ലോക്സഭ പച്ച വെളിച്ചം നല്‍കിയാല്‍ രാജ്യസഭ ചുവപ്പ് ലൈറ്റ് കാണിക്കും'; യെച്ചൂരിയുടെ പ്രിയപ്പെട്ടയിടം രാജ്യസഭയായതിന്റെ കാരണം ഇങ്ങനെ