ന്യൂഡല്‍ഹി: ഇന്ത്യയില്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം ടാക്‌സ് നിരക്ക് മാറ്റുന്നു. മധ്യവര്‍ഗ്ഗത്തെ ചൂണഷം ചെയ്തുള്ള വികസന തന്ത്രം മാറ്റി പിടിക്കുകയാണ് മോദി സര്‍ക്കാര്‍. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം പണപ്പെരുപ്പം കൂടി. രൂപയുടെ മൂല്യം കുറഞ്ഞു. വിലക്കയറ്റം ഉയര്‍ന്നു. പക്ഷേ ഇതിന്റെ ഗുണം നികുതിയില്‍ മധ്യവര്‍ഗ്ഗത്തിന് കിട്ടിയില്ല. കേരളത്തില്‍ ആയിരം രൂപയ്ക്ക് മുകളില്‍ ഏത് ജോലിക്ക് പോയാലും കിട്ടും. അങ്ങനെ വരുമ്പോള്‍ കള്ളം കാട്ടിയില്ലെങ്കില്‍ എല്ലാ ആളുകളും നികുതി നല്‍കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. സങ്കീര്‍ണ്ണതകള്‍ എല്ലാം പരിഹരിച്ച് പ്രഖ്യാപനം. 12 ലക്ഷം വരുമാനമുള്ളവര്‍ക്ക് ഇനി നികുതി അടയ്‌ക്കേണ്ടതില്ല. 75,000 രൂപയുടെ റിബേറ്റുമുണ്ട്. അതായത് മധ്യവര്‍ഗ്ഗത്തിന്റെ കൈയ്യിലേക്ക് പണം എത്തിക്കാനാണ് നീക്കം. ഇത് എല്ലാര്‍ത്ഥത്തിലും കോമണ്‍മാന് ലോട്ടറിയാണ്. 2024ല്‍ ചെയ്ത പിഴവ് തിരിച്ചറിഞ്ഞ് തിരുത്തുകയാണ് മോദി സര്‍ക്കാര്‍. നിര്‍മലാ സീതാരാമന്‍ എന്ന ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ ഏറ്റവും സൂപ്പര്‍ഹിറ്റായി മാറുകയാണ് ഈ പ്രഖ്യാപനം. 2024ല്‍ നികുതി ഘടനയില്‍ വളരെ വലിയ ആനുകൂല്യങ്ങള്‍ സാധാരണക്കാര്‍ പ്രതീക്ഷിച്ചിരുന്നു. അന്ന് ജയിച്ച വന്ന ശേഷം എല്ലാം തരാമെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം. പക്ഷേ ജനം തിരിച്ചടിച്ചു. അയോധ്യ മാത്രം ചര്‍ച്ചയാക്കി 400 സീറ്റെന്ന സ്വപ്‌നത്തിലേക്ക് പോകാന്‍ കുതിച്ച ബിജെപിക്ക് അടിതെറ്റി. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ല. വീണ്ടും രാജ്യത്ത് മുന്നണി ഭരണെത്തി. ഈ പാളിച്ചയില്‍ പാഠം പഠിച്ച് വീണ്ടും ജനപ്രിയ പ്രഖ്യാപനത്തിലേക്ക് മോദി സര്‍ക്കാര്‍ പോവുകയാണ്.

ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര ബജറ്റിലെ വമ്പന്‍ പ്രഖ്യാപനമാണ് നിര്‍മ്മല നടത്തുന്നത്. ആദായ നികുതി സ്ലാബ് നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവാണ് ധനമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം ഇടത്തരം-മധ്യവര്‍ഗ കുടുംബങ്ങളിലെ നികുതിദായകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ട. ഇതുപ്രകാരമുള്ള പുതിയ നികുത് സ്ലാബ് ധനമന്ത്രി പ്രഖ്യാപിച്ചു. 12 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഇളവ് നല്‍കുമ്പോള്‍ നിലവില്‍ 7 ലക്ഷമായിരുന്നു ആദായനികുതി പരിധിയെന്നതാണ് വസ്തുത. ആഗോളതലത്തിലെ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായ പ്രകടനം കാഴ്ചവെക്കുന്നതായി സാമ്പത്തിക സര്‍വേ വിശദീകരിച്ചിരുന്നു. കാര്‍ഷികരംഗത്തെ തിരിച്ചുവരവും സര്‍വീസ് മേഖലയിലെ വളര്‍ച്ചയും സ്വകാര്യ ഉപഭോഗം വര്‍ധിക്കുന്നതും ഇന്ത്യക്ക് തുണയാകുന്നു. അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ വരുംമാസങ്ങളില്‍ സര്‍ക്കാരിന്റേതുള്‍പ്പെടെ വലിയ നിക്ഷേപമുണ്ടാകുമെന്ന പ്രതീക്ഷയും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍വെച്ച സര്‍വേയിലുണ്ടായിരുന്നു. ഇത് മനസ്സില്‍ വച്ചാണ് മധ്യവര്‍ഗ്ഗത്തിന് ആനുകൂല്യങ്ങള്‍ നല്‍കുന്നത്.

വയോജനങ്ങള്‍ക്ക് നികുതി ഇളവ് സംബന്ധിച്ച് വന്‍ പ്രഖ്യാപനവും ബജറ്റിലുണ്ടായി. പ്രായമായവര്‍ക്ക് നാല് വര്‍ഷത്തേക്ക് പുതുക്കിയ റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയും. ടിഡിഎസ് പലിശ പരിധി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 50,000 രൂപയില്‍ നിന്ന് 1 ലക്ഷം രൂപയായി. പുതിയ ഘടനകളുമായി പുതിയ ആദായ നികുതി ബില്‍ അടുത്ത ആഴ്ച വരും. ആദായ നികുതി ഘടന കൂടുതല്‍ ലഘൂകരിച്ച്. വ്യവഹാരങ്ങള്‍ പരമാവധി എളുപ്പമാക്കാനാണ് ശ്രമം. ടിഡിഎസിന്റെ പരിധി 7 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി ഉയര്‍ത്തിയതും നികുതി ദായകര്‍ക്ക് ഗുണം ചെയ്യും. വീട്ടുവാടകയുടെ ടിഡിഎസ് പരിധി 6 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഇതും മധ്യവര്‍ഗ്ഗത്തിന്റെ വരുമാനം കൂട്ടും. രാജ്യ ചരിത്രത്തില്‍ തന്നെ ഇത്രയും ജനപ്രിയ ബജറ്റ് അവതരിപ്പിച്ചിട്ടില്ലെന്ന വാദം കേന്ദ്ര സര്‍ക്കാരും ബിജെപിയും ചര്‍ച്ചയാക്കും. സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ്വാകും പ്രഖ്യാപനം എന്നാണ് വിലയിരുത്തല്‍.

2024-25-ല്‍ ജി.ഡി.പി. വളര്‍ച്ച 6.3 മുതല്‍ 6.8 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സര്‍വേയില്‍ ഇത് 6.5 മുതല്‍ ഏഴുശതമാനംവരെയായിരുന്നു. 2047-ല്‍ ഇന്ത്യ വികസിതരാജ്യമാവുക എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരവും സര്‍വേയില്‍ സൂചിപ്പിക്കുന്നുണ്ട്. അതിനായി അടുത്ത ഒന്നോ രണ്ടോ ദശാബ്ദം എട്ടുശതമാനത്തോളം വളര്‍ച്ചനിരക്ക് നേടണം. നിക്ഷേപനിരക്ക് ജി.ഡി.പി.യുടെ 35 ശതമാനമാവുകയും വേണം. നിലവില്‍ ഇത് 31 ശതമാനമാണ്. ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ വിപണിയെ സജീവമാക്കേണ്ടതുണ്ട്. വിദേശവിനിമയ കരുതല്‍ധനം 64,030 കോടി ഡോളര്‍ (ഏതാണ്ട് 55 ലക്ഷം കോടി രൂപ) ഉള്ളതുകൊണ്ട് 11 മാസത്തെ ഇറക്കുമതിയും 90 ശതമാനത്തോളം വിദേശകടവും കൈകാര്യം ചെയ്യാനാകുമെന്ന് സര്‍വേയില്‍ പറഞ്ഞിരുന്നു. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളായ നിര്‍മിതബുദ്ധി, റോബോട്ടിക്‌സ്, ബയോടെക്നോളജി എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തിക്കൊണ്ട് നിര്‍മാണമേഖലയ്ക്ക് കരുത്തുപകരാമെന്നാണ് പ്രതീക്ഷ. അതായത് നികുതി കൂറയ്ക്കുമ്പോള്‍ വരുന്ന ഒരു ലക്ഷം കോടിയുടെ ധന നഷ്ടം കേന്ദ്ര സര്‍ക്കാരിനെ ബാധിക്കില്ലെന്നാണ് പ്രതീക്ഷ.

ആഗോളമേഖലയിലെ അനിശ്ചിതത്വങ്ങള്‍ ഇന്ത്യന്‍ വിപണിയെയും ബാധിക്കാമെന്നതിനാല്‍ ആഭ്യന്തരവളര്‍ച്ചയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്തനാഗേശ്വരന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് വിശദീകരിച്ചിരുന്നു. ആഭ്യന്തരവളര്‍ച്ചയിലാണ് ഇന്ത്യ ശ്രദ്ധനല്‍കേണ്ടത്. പൊതുനിക്ഷേപം ഉള്‍പ്പെടെ അടിസ്ഥാനവികസന മേഖലയില്‍ കൂടുതല്‍ പണമെത്തണം. ബിസിനസ് ആയാസരഹിതമാക്കാന്‍ സംസ്ഥാനസര്‍ക്കാരുകളാണ് നേതൃത്വംനല്‍കേണ്ടത്. താഴേത്തട്ടില്‍ത്തന്നെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നുമാത്രമല്ല, ജോലിസമയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കടുംപിടിത്തം പാടില്ലെന്ന് പറയുന്നതിലൂടെ തൊഴില്‍നിയമങ്ങളിലും മാറ്റംവേണമെന്ന് സര്‍വേ പരോക്ഷമായി പറഞ്ഞുവെക്കുന്നു. ഇതെല്ലാം നടപ്പാക്കുന്നതിന്റെ തുടക്കമാണ് ഈ ബജറ്റ് എന്നും വിലയിരുത്തുന്നവരുണ്ട്.