പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും മത്സരിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍. സിപിഎമ്മിലെ രണ്ട് ടേം വ്യവസ്ഥ അനിവാര്യ ഘട്ടങ്ങളില്‍ മാറ്റും. വ്യവസ്ഥകള്‍ ഇരുമ്പുലക്കയല്ലെന്നും പിണറായി മത്സരിക്കുന്നത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്നും അടുത്ത തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഛിന്നഭിന്നമാകുമെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നയാള്‍ അടുത്ത മുഖ്യമന്ത്രിയാകും. ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് പൂര്‍ണമായി അബോര്‍ട്ട് ചെയ്യപ്പെടും. യുഡിഎഫിന്റെ 100ലധികം സീറ്റെന്ന മോഹം മലര്‍ പൊടിക്കാരന്റെ സ്വപ്നമാണെന്നും എകെ ബാലന്‍ പരിഹസിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അത്ഭുതങ്ങള്‍ കാണിച്ച സര്‍ക്കാരാണ്. അതിനാല്‍ തന്നെ എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും.

വെള്ളാപ്പള്ളി നടേശന്‍ ന്യൂനപക്ഷത്തെ അധിക്ഷേപിച്ചിട്ടില്ല. ലീഗിനെയാണ് വെളളാപ്പള്ളി വിമര്‍ശിക്കുന്നത്. അതില്‍ എന്താണ് തെറ്റെന്നും എകെ ബാലന്‍ ചോദിച്ചു. സിപിഐയും വെള്ളാപ്പള്ളി നടേശനുമായുള്ള തര്‍ക്കം അവരുടെ കാര്യമാണെന്നും എകെ ബാലന്‍ പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളെ ശക്തമായി ഇടതുപക്ഷം എതിര്‍ത്തുവെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യും. അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കും. ജമാഅത്തെ ഇസ്ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം വേണം. ഇതില്‍ എന്‍ എസ് എസിന് മാത്രമേ പ്രശ്‌നം ഉണ്ടാകൂ. എല്ലാവരെയും സമവായത്തില്‍ എടുക്കാന്‍ കഴിയണമെന്ന് എകെ ബാലന്‍ പറഞ്ഞു.

കുളം കലക്കി മീന്‍ പിടിക്കാനാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നീക്കമെന്നും കോണ്‍ഗ്രസിനെ വിമര്‍ശിച്ചു കൊണ്ട് എ കെ ബാലന്‍ പറഞ്ഞു. വി ഡി സതീശനെയും രമേശ് ചെന്നിത്തലയേയും തമ്മിലടിപ്പിക്കുന്നു. മത്സരിക്കാതെ തന്നെ മുഖ്യമന്ത്രിയാവാനാണ് കെ സി വേണുഗോപാലിന്റെ ശ്രമമെന്നും എ കെ ബാലന്‍ പറഞ്ഞു.

വിഡി സതീശനെ ഒരു ഭാഗത്തും രമേശ് ചെന്നിത്തല വേറൊരു ഭാഗത്തും നിര്‍ത്തി. അവസാനം സമവാക്യത്തില്‍ വേണുഗോപാലാണ് ഏറ്റവും നല്ലതെന്ന് ഹൈക്കമാന്‍ഡിനെ കൊണ്ട് പറയിപ്പിച്ച് ആ നാടകം അവസാനിപ്പിക്കാനാണ് ഉദേശിക്കുന്നത്. ജയിച്ചു കഴിഞ്ഞാലണല്ലോ ഈ പ്രശ്നം ഉണ്ടാവുക. വേണുഗോപാല്‍ മത്സരിക്കാന്‍ പോകുന്നില്ലെന്ന് എകെ ബാലന്‍ പറഞ്ഞു.

മുസ്ലിം ലീഗിനെ പേടിച്ച് എകെ ആന്റണിയെ പുകച്ച് പുറത്തുചാടിച്ചവരാണ് അവരെന്ന് അദേഹം പറഞ്ഞു. കഴിഞ്ഞതവണ നിയമസഭാ സമാജികന്മാരില്‍ ഭൂരിപക്ഷം രമേശ് ചെന്നിത്തലയ്ക്ക് ഉണ്ടായിട്ടും അദേഹത്തെ ചതിച്ചു. ഹൈക്കമാന്‍ഡ് ഇടപെട്ടു. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്ന് എകെ ബാലന്‍ പറഞ്ഞു.

കെസി വേണുഗോപാല്‍ അവസാനം എല്ലാം നശിപ്പിക്കും. വര്‍ഗീയ കലാപങ്ങള്‍ തടഞ്ഞത് ഇടത് സര്‍ക്കാരാണെന്ന് എകെ ബാലന്‍ പറഞ്ഞു. കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തത് പാലക്കാട് നടന്നു. ആര്‍എസ്എസും ജമാഅത്തെയും പാലക്കാട് കലാപത്തിന്ന് ശ്രമിച്ചു. അത് പൊലീസിനെ ഉപയോഗിച്ച് തടഞ്ഞു. മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് മാറുവിരിച്ചിറങ്ങിയ നേതാവാണ് പിണറായി വിജയനെന്ന് എകെ ബാലന്‍ പറഞ്ഞു.