തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതിയായ ഷെറിന്റെ ബെസ്റ്റിയായിരുന്നു ഗണേഷ് കുമാര്‍ എന്ന് സംശയിക്കപ്പെടുന്ന തരത്തിലാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത് എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. ജയിലില്‍ കിടക്കുന്ന പ്രതിയുമായി മന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്? അതില്‍ പ്രതികരണം പോലും മന്ത്രി നടത്തിയില്ല. ഒരു മന്ത്രിക്ക് മാത്രമല്ല ഇതില്‍ പങ്ക്. ഷെറിന്റെ ബെസ്റ്റിയാണ് ഗണേഷ് കുമാറെങ്കില്‍ ലോക്കല്‍ ഗാര്‍ഡിയനായ മറ്റൊരു മന്ത്രിയും ചെങ്ങന്നൂരില്‍ തന്നെയുണ്ടെന്നും അബിന്‍ വര്‍ക്കി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ഷെറിന് ശിക്ഷായിളവ് നല്‍കിയതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചയാണ് നടക്കുന്നത്. അവരുടെ ശിക്ഷായിളവിനുള്ള ഫയല്‍ ജയില്‍ ഉപദേശക സമിതിയുടെ മുമ്പാകെ വന്നപ്പോള്‍ പെട്ടെന്നാണ് തീരുമാനം വന്നത്. മന്ത്രിസഭയുടെയും അനുകൂല തീരുമാനം ഉണ്ടായി. ഇതിലെല്ലാം ദുരൂഹതയുണ്ട്. ചാനല്‍ ചര്‍ച്ചക്കിടെ കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല ഇതിന് പിന്നില്‍ ഗണേഷ് കുമാറിനും പേഴ്‌സണല്‍ സ്റ്റാഫിനും പങ്കുണ്ടെന്ന് ആരോപിച്ചിട്ട് നാലു ദിവസം കഴിഞ്ഞിട്ടും അതില്‍ ഒരു പ്രതികരണം നടത്താന്‍ പോലും ഇവരാരും തയ്യാറായിട്ടില്ല. അതിനര്‍ത്ഥം എന്തോക്കെയോ അവിടെ നടന്നിട്ടുണ്ടെന്നാണ്.

ഇങ്ങനെ രണ്ട് മന്ത്രിമാരുടെ ഇടപെടലാണ് ഷെറിന് അതിവേഗ ശിക്ഷായിളവ് കിട്ടുന്നതിന് കാരണമായതെന്നും അബിന്‍ വര്‍ക്കി ആരോപിച്ചു.ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചതാണോ ഷെറിന്റെ മാനസാന്തരമെന്നും സര്‍ക്കാര്‍ ഇതില്‍ കൃത്യമായ വിശദീകരണം തരണമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഒന്നും വട്ടപൂജ്യമാണ് കിട്ടിയതെന്നും ഇത് ബിഹാര്‍ ബജറ്റായിപ്പോയെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. എറണാകുളത്ത് ഒമ്പതാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ കാരണക്കാരായവരെ പുറത്തുകൊണ്ടുവരണം.

സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പങ്ക് പരിശോധിക്കണം. കെആര്‍ മീരയ്‌ക്കെതിരെയും അബിന്‍ വര്‍ക്കി രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ആരാച്ചാര്‍ ആവാന്‍ മീര ശ്രമിക്കേണ്ടെന്നും ചരിത്രത്തോട് നീതിപുലര്‍ത്താത്ത കാര്യമാണ് മീര പറയുന്നതെന്നും കെ ആര്‍ മീരയുടെ ഓര്‍മകളുടെ ഞരമ്പുകളില്‍ ബലക്ഷയമാണെന്നും പത്മശ്രീയോ കേന്ദ്ര അവാര്‍ഡോ അതോ ഏതെങ്കിലും സീറ്റോ ആയിരിക്കും ലക്ഷ്യമെന്നും അബിന്‍ വര്‍ക്കി ആരോപിച്ചു.