തിരുവനന്തപുരം: ആരോപണ വിധേയനായ എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനമെന്താണ്? എഡിജിപിക്കെതിരായ അന്വേഷണത്തിന് സമയം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ അത് മനസിലാക്കാം. അതിനര്‍ത്ഥം അന്വേഷണം അനന്തമായി നീണ്ടുപോകാമെന്നല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേ സമയം ഉന്നയിക്കപ്പെട്ട മുഴുവന്‍ ആരോപണങ്ങളിലും അന്വേഷണം നടത്തുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നയപരമായ തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

എഡിജിപിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകും. മുന്‍ മലപ്പുറം എസ്പിക്കെതിരായ ആരോപണങ്ങളില്‍ ഡിജിപി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പന്‍ഡ് ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. എഡിജിപിയെ മാറ്റാതെ അന്വേഷണം നടത്തുന്നതില്‍ അസാധാരണത്വമില്ല. സര്‍ക്കാരിലോ സിപിഎമ്മിലോ യാതൊരുവിധ പ്രതിസന്ധിയുമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേ സമയം ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ ക്രമക്കേടുകളടക്കം ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയാണ്. പൊലീസ് ആസ്ഥാനത്ത് കേസിന്റെ അന്വേഷണ ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് നേരിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്. കേസിന്റെ അന്വേഷണ ചുമതലയിലുള്ള ഐജി സ്പര്‍ജന്‍ കുമാര്‍, എസ്പിമാരായ മധുസൂദനന്‍ എന്നിവരും സ്ഥലത്തുണ്ട്.

ആദ്യം ഐജി സ്പര്‍ജന്‍ കുമാര്‍ എഡിജിപിയുടെ മൊഴിയെടുക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ തനിക്കെതിരായ അന്വേഷണത്തില്‍ തന്നേക്കാള്‍ ജൂനിയറായ ഐജി സ്പര്‍ജന്‍ കുമാറിനെ മൊഴിയെടുക്കാന്‍ നിയമിച്ചതിനെതിരെ ഡിജിപിക്ക് എഡിജിപി കത്ത് നല്‍കിയിരുന്നു. ഐജി സ്പര്‍ജന്‍ കുമാറിന് മുന്നില്‍ മൊഴി നല്‍കില്ലെന്നും ഡിജിപി നേരിട്ട് മൊഴിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. പിന്നീടാണ് അജിത് കുമാറിന്റെ മൊഴി നേരിട്ട് രേഖപ്പെടുത്താന്‍ ഡിജിപി തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപി ഇന്ന് പൊലീസ് ആസ്ഥാനത്ത് എത്തിയത്.

അതേസമയം അന്‍വര്‍ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനമടക്കം 5 ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഈ ശുപാര്‍ശ വിജിലന്‍സിന് കൈമാറിയാല്‍ ആരോപണങ്ങളില്‍ വിജിലന്‍സ് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കും.