തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി അദ്ധ്യക്ഷന് ലഭിച്ച പുതിയ ബലാത്സംഗ പരാതി ഉടനെ തന്നെ പൊലീസിന് കൈമാറിയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. പൊലീസ് അന്വേഷിക്കുന്നതിനു വേണ്ടിയാണ് കെപിസിസി പ്രസിഡന്റ് പരാതി നേരിട്ട് ഡിജിപിക്ക് കൈമാറിയിരിക്കുന്നത്. ബാക്കി കാര്യങ്ങളില്‍ അന്വേഷണം നടത്തേണ്ടത് പൊലീസ് ആണ്. എംഎല്‍എയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാം. ഇക്കാര്യത്തില്‍ വേഗത്തില്‍ നടപടി എന്ന നിലയ്ക്കാണ് പരാതി പൊലീസിന് കൈമാറിയിരിക്കുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

നേരത്തെ പരാതിയെപ്പറ്റി ചോദിച്ചപ്പോള്‍ വിഷയത്തെപ്പറ്റി അറിയില്ലെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം. മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ക്ക് മറുപടി പറയുന്നതല്ല യുഡിഎഫ് കണ്‍വീനറിന്റെ പണിയെന്നും അറിയാത്ത കാര്യത്തെപ്പറ്റി പ്രതികരിക്കില്ലന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി ലഭിച്ചുവെന്ന് കെപിസിസി സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.