മലപ്പുറം: നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണത്തിന് മറുപടിയുമായി അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ മകനും കെ.പി.സി.സി സെക്രട്ടറിയുമായ ആര്യാടന്‍ ഷൗക്കത്ത്. താനെന്നും കോണ്‍ഗ്രസുകാരനാണെന്ന് ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടത്. സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാതെ സ്വയം സ്ഥാനാര്‍ഥി ആകരുതെന്ന് പിതാവ് പറയുമായിരുന്നു.

മരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാക പുതച്ച് യാത്രയാവണമെന്നാണ് ആഗ്രഹം. ആശുപത്രിയില്‍ പിതാവ് ആര്യാടന്‍ മുഹമ്മദ് മരിക്കുന്നതിന് തൊട്ടുമുമ്പ് തന്നോട് ആവശ്യപ്പെട്ടതും ഇതാണെന്ന് ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദ് 1965ലും 67ലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം ഉണ്ടാക്കിയെടുത്ത കോണ്‍ഗ്രസും മണ്ണുമാണ് നിലമ്പൂരിലുള്ളത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥി വിജയിക്കുമെന്നും ഷൗക്കത്ത് പറഞ്ഞു.

2024ലെ രാഹുല്‍ ഗാന്ധിയുടെയും തുടര്‍ന്നുള്ള പ്രിയങ്ക ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് അടിത്തട്ട് പ്രവര്‍ത്തനം സജ്ജമാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. വോട്ട് ചേര്‍ക്കലും ചുമരെഴുത്തും നടന്നുവരുന്നു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ മാത്രം മതി. നിലമ്പൂരിന്റെ ചരിത്രത്തില്‍ ഇത്തരത്തിലൊരു ആവേശം ഉണ്ടായിട്ടില്ല. നിലമ്പൂരില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകളൊന്നും കോണ്‍ഗ്രസ് നേതൃത്വം പൂര്‍ത്തിയാക്കിയിട്ടില്ല. ഹൈക്കമാന്‍ഡ് തീരുമാനിക്കുന്ന സ്ഥാനാര്‍ഥിക്ക് വേണ്ടി നിലമ്പൂരിന്റെ മണ്ണും മനസും സജ്ജമായിരിക്കുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാര്‍ഥി നിലമ്പൂരില്‍ മത്സരിക്കും. വിഎസ് ജോയ് ഉള്‍പ്പടെ നല്ല പ്രവര്‍ത്തനമാണ് ഇവിടെ കാഴ്ച വെച്ചിട്ടുള്ളതെന്നും ആര്യാടന്‍ ഷൗക്കത്ത് ചൂണ്ടിക്കാണിച്ചു. മുസ്ലിം ലീഗും കോണ്‍ഗ്രസ്സും നല്ല രീതിയില്‍ പോകുന്ന ജില്ലയാണ് മലപ്പുറം. ഊഷ്മളമായ ബന്ധമാണ് ലീഗുമായി ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രണ്ടു തവണ കൈവിട്ടുപോയ മണ്ഡലത്തില്‍ ഇത്തവണ എല്ലാ ഘടകങ്ങളും അനുകൂലമാണെന്ന് യു.ഡി.എഫ് വിലയിരുത്തുമ്പോഴും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈയാഴ്ചയുണ്ടാവുമെന്നാണ് കരുതുന്നത്. അന്നുതന്നെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, കെ.പി.സി.സി സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് എന്നിവരാണ് സ്ഥാനാര്‍ഥിപ്പട്ടികയിലുള്ളത്. രണ്ടുപേരും പിന്മാറാന്‍ സന്നദ്ധരല്ല. കോണ്‍ഗ്രസ് മണ്ഡലത്തില്‍ നടത്തിയ സര്‍വേയില്‍ ജോയിക്കാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്. അതേസമയം, സീറ്റ് വേണമെന്ന വാശിയിലാണ് ആര്യാടന്‍ ഷൗക്കത്ത്. മണ്ഡലത്തില്‍ പ്രധാന ഘടകമായ പി.വി. അന്‍വറിന്റെ പിന്തുണ തുടക്കം മുതല്‍ ജോയിക്കാണ്.

ആര്യാടന്‍ ഷൗക്കത്ത് പിന്‍മാറാന്‍ തയ്യാറല്ലെന്ന സാഹചര്യവുമാണ് കോണ്‍ഗ്രസിലെ പുതിയ പ്രതിസന്ധി. ഈ സാഹചര്യത്തില്‍ മൂന്നാമതൊരു പേരിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലമ്പൂരില്‍ തന്റെ പിന്തുണ വിഎസ് ജോയിക്കാണെന്ന് പി വി അന്‍വര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ട് വ്യക്തമാക്കിയിരുന്നു. ജോയിയല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയെ നിലമ്പൂരില്‍ പരീക്ഷിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ സാധ്യതയ്ക്ക് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും പി വി അന്‍വര്‍ നല്‍കുന്നു.

എന്നാല്‍, വിഎസ് ജോയിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമി രംഗത്തെത്തിയത് തിരിച്ചടിയുണ്ടാക്കുമെന്ന നിലയിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ (എപി സുന്നികള്‍), കേരള നദ്വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ പരമ്പരാഗത മുസ്ലിം സംഘടനകള്‍ സ്ഥാനാര്‍ഥിക്ക് എതിരെ തിരിയുമോ എന്നതാണ് പ്രധാന ആശങ്ക. ചില സമസ്ത നേതാക്കളുടെ പ്രതികരണങ്ങളും ഈ സൂചന നല്‍കുന്നു. തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടെ നിബന്ധനകള്‍ കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ കഴിയുമോ എന്നാണ് സമസ്ത നേതാവിന്റെ പ്രതികരണം.

യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി വി അന്‍വര്‍ ഇടപെടുന്നതാണ് മുസ്ലീം ലീഗിന്റെ എതിര്‍പ്പിന്റെ പ്രധാന കാരണം. നിലമ്പൂരില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അന്‍വര്‍ മാത്രമാണ് കാരണക്കാരന്‍ എന്ന് മുതിര്‍ന്ന ലീഗ് നേതാക്കള്‍ പറയുന്നു. അതേസമയം, നിലവിലെ സാഹചര്യങ്ങള്‍ മണ്ഡലത്തിലെ സാഹചര്യം പ്രതികൂലമാക്കുന്നത് തടയാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് തുടര്‍ച്ചയായി എട്ട് തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അന്‍വറിന്റെ നിലപാട് മാറ്റത്തോടെ ഒരിടവേളയ്ക്ക് ശേഷം മണ്ഡലം വീണ്ടും പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.ഇപ്പോഴത്തെ ഈ തര്‍ക്കം ബാധിച്ചില്ലെങ്കില്‍ നിലമ്പൂര്‍ കോണ്‍ഗ്രസിന് സുരക്ഷിതമായ ഒരു സീറ്റാണ്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സ്ഥാനാര്‍ഥിയായി മൂന്നാമത് ഒരു പേര് ഉള്‍പ്പെടെ എല്ലാ സാധ്യതയും പാര്‍ട്ടി പരിശോധിക്കുന്നുണ്ട്. കെപിസിസി സംസ്ഥാന സെക്രട്ടറിയും മുന്‍ മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കെ പി നൗഷാദ് അലിയുടെ പേരാണ് സജീവ പരിഗണനയിലുള്ളത്. നിലമ്പൂരിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയും നൗഷാദ് അലിക്കുണ്ട്. മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കളിലെ ജനപ്രിയ മുഖമാണ് കെ പി നൗഷാദ് അലി.