മലപ്പുറം: നിലമ്പൂര്‍ ഉപതിഞ്ഞെടുപ്പു കഴിഞ്ഞതോടെ കിട്ടിയ വോട്ടുകളുടെ ബലത്തില്‍ ചില ചാനലുകളെയും കൂട്ടുപിടിച്ച് പി വി അന്‍വര്‍ യുഡഎഫില്‍ പ്രവേശിനിക്കാനുള്ള നീക്കങ്ങള്‍ നടത്തി തുടങ്ങിയിട്ടുണ്ട്. എന്നാല്‍, തിടുക്കപ്പെട്ട് തീരമാനം വേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്ക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതോടെ അന്‍വര്‍ വിഷയത്തില്‍ ഉടനെങ്ങും മുന്നണിയിലും പാര്‍ട്ടിയിലും തീരുമാനങ്ങള്‍ ഉണ്ടാകില്ല. നിലമ്പൂരില്‍ നിന്നും വിജയിച്ച ഷൗക്കത്തിനും അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതിനോട് അത്ര താല്‍പ്പര്യമില്ലെന്നാണ് സൂചന.

രണ്ട് ടേം എംഎല്‍എ ആയിരുന്നയാള്‍ക്ക് കിട്ടുന്ന സ്വാഭാവികമായ വോട്ടാണ് അന്‍വറിന് കിട്ടിയതെന്നാണ് ഷൗക്കത്തിന്റെ പ്രതികരണം. അതിനപ്പുറം ഒന്നും അന്‍വറിന്റെ കാര്യത്തില്‍ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം തീരുമാനിക്കേണ്ടത് നേതൃത്വമാണ്. അദ്ദേഹം നടത്തിയ നൂറുകണക്കിന് പത്രസമ്മേളനങ്ങളില്‍ കൂടുതലും തനിക്കെതിരായിരുന്നു. താന്‍ അതിനെക്കുറിച്ച് ഒന്നും പ്രതികരിക്കാന്‍ പോയിട്ടില്ല എന്നും ജനങ്ങള്‍ തീരുമാനിച്ചാല്‍ മറ്റൊന്നിനും പ്രസക്തിയില്ല എന്നും ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.

അതേസമയം അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോയെന്ന ചോദ്യത്തോട് 'നോ കമന്റ്‌സ്' പറഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. ജനങ്ങളെ മറന്നു പോയ സര്‍ക്കാരിനുള്ള മറുപടിയാണ് നിലമ്പൂരില്‍ കാണാന്‍ കഴിഞ്ഞത്. ഇനിയും എല്‍ഡിഎഫ് അത് തിരിച്ചറിയാതെ പോയാല്‍ അതിന്റെ ഗുണം കോണ്‍ഗ്രസിനാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം പി.വി അന്‍വറും യുഡിഎഫ് നേതാക്കളും മമയപ്പെടുത്തിയിട്ടുണ്ടെങ്കിലും സതീശന്റെ നിലപാട് ഇതില്‍ നിര്‍ണായകമാണ്.

വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് അന്‍വര്‍ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം ഈ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്നത് വൈകിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സതീശനെതിരെ വിമര്‍ശനമുന്നയിച്ചതെന്നും വ്യക്തിപരമായ വിമര്‍ശനമല്ലെന്നും തെരഞ്ഞെപ്പിന് ശേഷം അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

അന്‍വറിനെ മുന്നണിയില്‍ എടുത്താല്‍ ഭാവിയില്‍ വലിയ തലവേദന ആകുമെന്ന അഭിപ്രായം കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ശക്തമായുണ്ട്. ഇവര്‍ സതീശന്റെ നിലപാടിനെ ഉറ്റുനോക്കുകയാണ്. നിലമ്പൂര്‍ തിരഞ്ഞെടുപ്പോടെ അന്‍വറിന്റെ പ്രസക്തി ഇല്ലാതായെന്നും ഈ നേതാക്കള്‍ കരുതുന്നു. അതേസമയം എങ്ങനെയെങ്കിലും മുന്നണിയില്‍ കയറുക എന്നതാണ് അന്‍വറിന്റെ തന്ത്രം. സതീശന് വഴങ്ങാമെന്ന സൂചന നല്‍കിയത് അതുകൊണ്ടാണ്. നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാന ആണിയടിക്കുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍, മരുമോനിസത്തിന്റെ അടിവേരറുക്കാന്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സിരിക്കാനും തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിപക്ഷനേതാവിനോട് വ്യക്തിപരമായി വിരോധമില്ലന്നെും അന്‍വര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് വി.ഡി. സതീശനെതിരേ നിശിതമായ ആരോപണങ്ങള്‍ ഉന്നയിച്ച അന്‍വര്‍, തന്നെ മുന്നണിയിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനുണ്ടായത് വീഴ്ചയാണെന്ന് ഇത്തവണ ലഘൂകരിച്ചു. എന്നാല്‍, അത് തന്നെ അപമാനിക്കുന്നതിന് സമാനമായിരുന്നെന്ന് പറയാന്‍ വിമുഖതകാട്ടിയില്ല.

നേരത്തെ, തന്നെ മുന്നണിയില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളില്‍ ബേപ്പൂര്‍ സീറ്റ് വെച്ചുനീട്ടിയിരുന്നെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യം മലമ്പുഴ വാഗ്ദാനംചെയ്തെന്നും പിന്നീട് അത് ബേപ്പൂരായെന്നുമായിരുന്നു അന്ന് അന്‍വര്‍ പറഞ്ഞത്. തന്റെ സിറ്റിങ് സീറ്റ് വിട്ടുനല്‍കിയാണ് എല്‍ഡിഎഫില്‍നിന്ന് പുറത്തുവന്നത്. അതിനാല്‍, തനിക്ക് വീണ്ടും നിയമസഭയില്‍ എത്താന്‍ ഒരു സിറ്റിങ് സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, ഒട്ടും വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങള്‍ വാഗ്ദാനംചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അന്‍വര്‍ സതീശനെതിരെ രംഗത്തെത്തിയത്. തുടര്‍ന്നാണ് നിലമ്പൂരില്‍ മത്സരിക്കാന്‍ തീരുമാനിച്ചതും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അന്‍വറിന്റെ വെളിപ്പെടുത്തല്‍.