കല്‍പ്പറ്റ: വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് മര്‍ദ്ദനമേറ്റു. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വെച്ചാണ് മര്‍ദ്ദനമേറ്റത്. പാര്‍ട്ടി പരിപാടിക്കിടെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഡിസിസി പ്രസിഡന്റിനെ കയ്യേറ്റം ചെയ്തത്. കയ്യേറ്റത്തിനിടെ ഡിസിസി പ്രസിഡന്റ് നിലത്ത് വീണു. മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി വികസന സെമിനാറില്‍വെച്ചായിരുന്നു മര്‍ദനം.

മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് കൈയാങ്കളിയില്‍ കലാശിച്ചതെന്നാണ് വിവരം. സംഘര്‍ഷത്തെ തുടര്‍ന്ന് സെമിനാര്‍ നടത്താനായില്ല. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആലോചനയോഗത്തിനിടയിലായിരുന്നു സംഭവം. എന്‍.ഡി. അപ്പച്ചനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് നിലവിലെ മണ്ഡലം പ്രസിഡന്റ്.

ഇതില്‍ ഐ.സി. ബാലകൃഷ്ണന്‍ ഗ്രൂപ്പിനും കെ.എല്‍. പൗലോസ് ഗ്രൂപ്പിനും എതിര്‍പ്പുകളുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന തര്‍ക്കമാണ് ഡിസിസി പ്രസിഡന്റിനെ മര്‍ദിക്കുന്ന നിലയിലേക്ക് സ്ഥിതിഗതികള്‍ എത്തിച്ചത്. മര്‍ദ്ദനമേറ്റ അപ്പച്ചന്‍ നിലത്തുവീണതായാണ് വിവരം. പിന്നീട് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്ഥലത്തുനിന്നും എടുത്തുമാറ്റിയെന്നാണ് സൂചന. സംഭവം പാര്‍ട്ടിയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്.

ഏതാനും നാളുകളായി വയനാട് കോണ്‍ഗ്രസില്‍ ചില അസ്വാരസ്യങ്ങളുണ്ട്. ഐ.സി. ബാലകൃഷ്ണനും എന്‍.ഡി. അപ്പച്ചനു തമ്മില്‍ ഇത്തരത്തില്‍ വാക്കുതര്‍ക്കം ഉണ്ടായതിന്റെ ഓഡിയോ സന്ദേശവും മുമ്പ് പുറത്തുവന്നിരുന്നു. വാക്കുതര്‍ക്കവും കടന്ന് കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കുന്ന നിലയിലേക്കാണ് വയനാട്ടില്‍ കാര്യങ്ങള്‍ നീങ്ങുന്നത്.

തദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഉള്‍പാര്‍ട്ടിപ്പോര് കോണ്‍ഗ്രസിന് വയനാട്ടില്‍ വലിയ ക്ഷീണം ഉണ്ടാക്കിയേക്കും. പ്രിയങ്ക ഗാന്ധി എംപിയായ ലോക്‌സഭാ മണ്ഡലത്തിലാണ് അടി പൊട്ടിയത് എന്നതു കൊണ്ട് തന്നെ വിഷയം കോണ്‍ഗ്രസ് നേതൃത്വം ഗൗരവത്തോടെ കണ്ടേക്കും. സംഭവത്തില്‍ ഡിസിസി അധ്യക്ഷനെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി എടുത്തേക്കും.