മലപ്പുറം: നിലമ്പൂരില്‍ പി വി അന്‍വറിന്റെ വിലപേശല്‍ തന്ത്രം വിലപ്പോകില്ല. അന്‍വറിന്റെ സമ്മര്‍ദ്ദതന്ത്രത്തെ മറികടക്കാന്‍ യുഡിഎഫ് തീരുമാനമെടുത്തു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കാനാണ് യുഡിഎഫ് തീരുമാനിച്ചത്. പിവി അന്‍വര്‍ ഉയര്‍ത്തുന്ന സമ്മര്‍ദ്ദത്തിന് വഴങ്ങിയാല്‍ അത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകും എന്ന തിരിച്ചറിവിലാണ് ഈ തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തിയത്. ഷൗക്കത്താണ് സ്ഥാനാര്‍ഥിയെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം ലീഗ് നേതാക്കളെയും അറിയിച്ചു.

ആര്യാടന്‍ ഷൗക്കത്ത് എന്ന ഒറ്റപേര് ഹൈക്കമാന്‍ഡിന് കൈമാറാനാണ് കെപിസിസിയുടെ നീക്കം. അവസാന നിമിഷം വി എസ് ജോയിക്ക് വേണ്ടി പിവി അന്‍വര്‍ നടത്തിയ വിലപേശലിന്റെ വഴങ്ങേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന നേതാക്കള്‍ വിഎസ് ജോയിയുമായി സംസാരിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ജോയി ഉറപ്പ് നല്‍കി. ഇന്ന് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും.

സംസ്ഥാന നേതാക്കളുടെ ചര്‍ച്ചകളിലും നേരത്തെ ഷൗക്കത്തിന്റെ പേരിനായിരുന്നു മുന്‍തൂക്കം. സാമുദായിക പരിഗണന വെച്ചുള്ള കെപിസിസി പുനസംഘടനയാണ് ഷൗക്കത്തിന് തുണയായത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട സണ്ണി ജോസഫ് പ്രസിഡന്റ് ആയതോടുകൂടി ഇനി ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ആ വിഭാഗത്തിന്റെ എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്. വി എസ് ജോയിക്ക് ഇനിയും മത്സരിക്കാന്‍ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വി എസ് ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്.

ആര് സ്ഥാനാര്‍ഥിയായാലും പിന്തുണക്കുമെന്ന് ഉറപ്പ് നല്‍കിയ അന്‍വര്‍ പിന്നെ മലക്കം മറിഞ്ഞതില്‍ യുഡിഎഫില്‍ അതൃപ്തിയുണ്ട്. നേരത്തെ പി വി അന്‍വറിന്റെ ഭീഷണിക്ക് കോണ്‍ഗ്രസ് വഴങ്ങരുതെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. ഇപ്പോഴത്തെ തീരുമാനത്തോടെ അന്‍വറിന്റെ യുഡിഎഫ് പ്രവേശനവും ത്രിശങ്കുവിലായി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച അതൃപ്തികള്‍ക്കിടെ അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ബ്ലാക്മെയില്‍ ചെയ്യുന്നു എന്ന വികാരം ശക്തമായിരുന്നു. ഇതോടെ കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താനാണ് ഇക്കാര്യത്തില്‍ തുറന്നടിച്ചു രംഗത്തു വരികയും ചെയ്തു.

അന്‍വറിന്റെ പി വി അന്‍വറിന്റെ ഭീഷണിക്ക് മുമ്പില്‍ കോണ്‍ഗ്രസ് വഴങ്ങരുതെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. നിലമ്പൂരില്‍ ആശയക്കുഴപ്പമില്ല. സ്ഥാനാര്‍ഥിയെ കുറിച്ച് ഇന്ന് വൈകുന്നേരത്തോടെ ഹൈക്കമാന്‍ഡിനെ അറിയിക്കും. കോണ്‍ഗ്രസിന് വളക്കൂറുള്ള മണ്ണാണ് നിലമ്പൂര്‍. ഇവിടെ കൈപ്പത്തി ചിഹ്നത്തില്‍ ആര് മത്സരിച്ചാലും വിജയിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ഇതിനിടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനിരിക്കെ അതൃപ്തി തുറന്ന് പറഞ്ഞ് പിവി അന്‍വര്‍ രംഗത്തെത്തിയതോടെ വെട്ടിലായിരിക്കുകയാണ് യുഡിഎഫ് സമ്മര്‍ദ്ദത്തിലായിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന പരസ്യ സൂചനയാണ് പിവി അന്‍വര്‍ നല്‍കിയത്. എന്നാല്‍ അന്‍വറിന്റെ വിലപേശലിന് വഴങ്ങാതെ മുന്നോട്ടു പോകാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കണമെന്ന ആവശ്യമാണിപ്പോള്‍ പിവി അന്‍വര്‍ ശക്തമാക്കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളിലൊന്നും യുഡിഎഫ് തീരുമാനം എടുത്തിട്ടില്ല. ജൂണ്‍ 19നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.