തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മുതിര്‍ന്നവരെ വെട്ടിയൊതുക്കുന്നു. എ വിജയരാഘവന്‍, എം എം മണി, പി ജയരാജന്‍, തോമസ് ഐസക് തുടങ്ങിയവര്‍ക്കൊന്നും സീറ്റില്ല. ഇടുക്കി സിപിഎമ്മിലെ അവസാന വാക്കായ മണിക്ക് പകരം ഇക്കുറി ഉടുമ്പന്‍ചോലയില്‍ കെ കെ ജയചന്ദ്രന്‍ മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇടപെട്ടാണ് ഇടുക്കിയിലെ പട്ടിക തിരുത്തിയത്.

എംഎം മണിയുടെ പേര് അടക്കം ഉള്‍പ്പെടുത്തിയാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പട്ടിക നല്‍കിയത്. എന്നാല്‍, ഇത് തിരുത്തിയാണ് കെ കെ ജയചന്ദ്രനെ മത്സരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഇന്ന് ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കും. എം എം മണിക്ക് പുറമെ എ വിജയരാഘവന്‍, എം സ്വരാജ്, പി ജയരാജന്‍, തോമസ് ഐസക് തുടങ്ങിയ പ്രമുഖരും മത്സരത്തിനില്ല. വിജയരാഘവന് മത്സരിക്കാന്‍ പിബി അനുമതി നല്‍കിയില്ല. കെ കെ ശൈലജയുടെ കാര്യത്തില്‍ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും.

വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ തൃപ്പൂണിത്തുറയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാകും. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം തള്ളി. മുന്‍ മേയര്‍ അനില്‍കുമാറിനെയും പരിഗണിച്ചില്ല. എം ബി ഷൈനി വൈപ്പിന്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയാകും. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ്. നാളത്തെ സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമരൂപം നല്‍കും. എറണാകുളത്തും തൃക്കാക്കരയിലും പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.

മുന്‍പ് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റിനിര്‍ത്തിയവരെ വീണ്ടും പരിഗണിക്കേണ്ടതില്ല എന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചതായാണ് വിവരം. കെ.കെ. ശൈലജ നിലവില്‍ പട്ടികയില്‍ ഇല്ല. എന്നാല്‍ ശൈലജയെ മത്സരിപ്പിക്കണമെന്ന അഭിപ്രായം കേന്ദ്ര നേതൃത്വം മുന്നോട്ടുവച്ചെങ്കിലും സംസ്ഥാന നേതൃത്വത്തിന് താല്‍പ്പര്യമില്ല. ശൈലജയ്ക്ക് മട്ടന്നൂരിനു പകരം പേരാവൂരില്‍ മത്സരിക്കാമെന്ന നിര്‍ദേശവും ഉയര്‍ന്നു. ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പത്‌നി പി.കെ. ശ്യാമളയും മത്സരത്തിന് ഉണ്ടാവില്ലെന്നാണ് സൂചന. കായംകുളത്ത് യു. പ്രതിഭയും അരൂരില്‍ ദലീമ ജോജോയും പരിഗണനയിലുണ്ടെന്നാണ് അറിവ്. അതേ സമയം, കോട്ടയത്ത് സുരേഷ് കുറുപ്പ് വീണ്ടും മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, അദ്ദേഹം മനസ്സു തുറന്നിട്ടില്ല.

വര്‍ക്കലയില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് മത്സരിക്കും, പകരം എ എ റഹീം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. മാര്‍ച്ച് 4ന് ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ തുടര്‍ ചര്‍ച്ചകള്‍ നടക്കും.