തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ സിപിഎം. പ്രാഥമിക അംഗത്തില്‍ നിന്ന് പുറത്താക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച തീരുമാനം ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ എടുത്തേക്കും. കുറച്ചുകാലമായി പാര്‍ട്ടി നേതൃത്വത്തിന്റെ കണ്ണിലെ കരടാണ് അദ്ദേഹം. പാര്‍ട്ടിയില്‍ തഴയപ്പെട്ടപ്പോള്‍ പരസ്യമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു അദ്ദേഹം. നേരത്തെ യുവതീപ്രവേശന കാലത്ത് തന്നെ പാര്‍ട്ടി നിലപാടില്‍ നിന്നും വ്യതിചലിച്ചതിന്റെ പേരില്‍ പിണറായിയുടെ ഗുഡ്ബുക്കില്‍ നിന്നും പുറത്തായിരുന്നു പത്കുമാര്‍. ഈ സാഹചര്യത്തില്‍ പത്മകുമാറിനെ പാര്‍ട്ടി പൂര്‍ണമായും കൈവിടാനാണ് സാധ്യത. ആ സൂചനയാണ് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്നും ഉണ്ടായതും.

അതേസമയം ശബരിമല പത്മകുമാറിന്റെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പായി. പാര്‍ട്ടി ഉന്നത നേതൃത്വവുമായി അടുത്തബന്ധമുള്ള പത്മകുമാറിന്റെ അറസ്റ്റ് പ്രതിപക്ഷവും ബിജെപിയും പ്രചാരണ വിഷയമാക്കും. പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വര്‍ണക്കൊള്ള തിരിച്ചടിയാകില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. ആദ്യഘട്ടത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയേയും ദേവസ്വം ജീവനക്കാരെയും ചുറ്റിപ്പറ്റി വളര്‍ന്ന കേസ് സിപിഎം ബന്ധമുള്ള എന്‍. വാസു അറസ്റ്റ് ചെയ്യപ്പെട്ടതോടെ തിരഞ്ഞെടുപ്പ് വിഷയമായി മാറി. പത്മകുമാറിന്റെ അറസ്റ്റോടെ ശബരിമല സ്വര്‍ണ്ണകൊള്ള തദ്ദേശ തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയം ആകുകയാണ്. ഈ വിഷയം സുവര്‍ണാവസരമാക്കി മാറ്റാനുള്ള നീക്കത്തിലാണ് ബിജെപിയും കോണ്‍ഗ്രസും.

അറസ്റ്റിന് പിന്നാലെ യുഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും പത്മകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കുമെന്ന് എല്‍ഡിഎഫിന് ആശങ്കയുണ്ട്. വാസുവിന്റെയും പത്മകുമാറിന്റെയും പാര്‍ട്ടി ബന്ധം ഒരുതരത്തിലും നിഷേധിക്കാന്‍ ആകാത്തതിനാല്‍ സിപിഐഎം ആണ് പ്രതിക്കൂട്ടിലാകുന്നത്. പത്മകുമാര്‍ അന്വേഷണ സംഘത്തിന് നല്‍കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ള കൂടുതല്‍ പേര്‍ അന്വേഷണ വലയത്തിലേക്ക് വരുമോ എന്ന ആശങ്കയും ഇടത് രാഷ്ട്രീയവൃത്തങ്ങളില്‍ വളരുന്നുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ രാഷ്ട്രീയ ബന്ധമുള്ളവരുടെ അറസ്റ്റ് തിരിച്ചടി ഉണ്ടാക്കുമെങ്കിലും അത് നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീണ്ടു പോകാതിരിക്കാന്‍ സഹായിച്ചേക്കും എന്നാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തിരിച്ചടി ഉണ്ടായാല്‍ തന്നെ, പ്രചാരണം നടത്തി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതു മറികടക്കാന്‍ ആകുമെന്നും സിപിഐഎം പ്രതീക്ഷിക്കുന്നു. പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല വിവാദം വലിയ ആഘാതം ഉണ്ടാക്കില്ലെന്നും സിപിഎം കരുതുന്നുണ്ട്.

അതേസമയം, പത്മകുമാറിന്റെ മൊഴിയില്‍ വിശദമായ അന്വേഷണത്തിന് എസ്‌ഐടി ഒരുങ്ങുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് നല്‍കിയ അപേക്ഷയിലാണോ കട്ടളപ്പാളികള്‍ കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് കടന്നത് എന്നാണ് പരിശോധിക്കുന്നത്. എ പത്മകുമാറിനെ ചോദ്യം ചെയ്യലിനായി വൈകാതെ കസ്റ്റഡി അപേക്ഷ നല്‍കും.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വെട്ടിലാക്കുന്നതാണ് എ.പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ തുടര്‍ നടപടി സ്വീകരിച്ചതെന്നാണ് പത്മകുമാര്‍ വ്യക്തമാക്കുന്നത്. അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രിക്കും ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നോ എന്നാണ് എസ് ഐ ടി പരിശോധിക്കുക.

തന്റെ മുന്നില്‍ ഒരു ഫയലും എത്തിയിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആവര്‍ത്തിക്കുന്നു. രക്ഷപ്പെടുന്നതിനായി പത്മകുമാര്‍ തെറ്റായ മൊഴി നല്‍കിയതാണോ എന്നും അന്വേഷണ സംഘം പരിശോധിക്കും. ഇക്കാര്യത്തില്‍ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്താല്‍ വ്യക്തത വരുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടല്‍. എ. പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും എസ് ഐ ടി പരിശോധിക്കുന്നുണ്ട്.