കണ്ണൂര്‍: വ്യക്തി വൈരാഗ്യം തീര്‍ക്കാനും പ്രാദേശിക ഗ്രൂപ്പുവഴക്കുകളും കാരണം പാര്‍ട്ടി ഗ്രാമങ്ങളില്‍ അണികള്‍ തമ്മില്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടുന്നതും നേതൃത്വത്തിനെതിരെയുളള കലിപ്പുതീര്‍ക്കലും കൊണ്ടു സി.പി. എം ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റിവയ്ക്കേണ്ട അവസ്ഥയുണ്ടാകുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നും പ്രാദേശിക നേതാക്കള്‍ക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളും സ്വഭാവദൂഷ്യങ്ങളും ഉയര്‍ത്തിക്കാട്ടി വിഴുപ്പലക്കരുതെന്ന മേല്‍കമ്മിറ്റി മാര്‍ഗരേഖ മറികടന്നുകൊണ്ടാണ് പലയിടങ്ങളിലും കോണ്‍ഗ്രസിനെ അതിശയിപ്പിക്കുന്ന വിധത്തില്‍ ഗ്രൂപ്പ് പോര് അരങ്ങേറുന്നു.

പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയുടെ മണഡലമായ തളിപ്പറമ്പിലെ ആന്തൂരില്‍ പലയിടങ്ങളിലും പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ തന്നെ മാറ്റിവയ്ക്കേണ്ടി വരുന്ന സാഹചര്യമാണുളളത്. സംസ്ഥാന സെക്രട്ടറി നേരിട്ടു ഇടപെട്ടിട്ടും അണികളുടെ കലിപ്പു അടയ്ക്കാനാവാത്ത സാഹചര്യമാണുളളത്. പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയായ എം.വി ഗോവിന്ദന്റെ നാടായ മൊറാഴ നിരവധി കര്‍ഷക സമരങ്ങളുടെ ഓര്‍മ്മകളുളള ചുവന്ന മണ്ണുകൂടിയാണ്.

എന്നാല്‍ ഇവിടെ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനം ബ്രാഞ്ച് സെക്രട്ടറിയും പതിനാല് അംഗങ്ങള്‍ മുഴുവനും ബഹിഷ്‌കരിച്ചത് പാര്‍ട്ടിക്കും എം.വി ഗോവിന്ദനും തീരാനാണക്കേടായി മാറിയിരിക്കുകയാണ്. തമ്മില്‍തല്ലുകാരണം മൊറാഴ ബ്രാഞ്ച് സമ്മേളനം എപ്പോള്‍ നടത്താന്‍ കഴിയുമെന്ന് പറയാന്‍ കഴിയാത്ത നിസഹായവസ്ഥയിലാണ് ജില്ലാ നേതൃത്വം. ഈ ബ്രാഞ്ച് പിരിച്ചുവിടുകയോ ലോക്കല്‍ സമ്മേളനത്തിന് ശേഷം ബ്രാഞ്ച്് സമ്മേളനം നടത്തുകയോ ചെയ്യാനാണ് താല്‍ക്കാലിക തീരുമാനം.

സി.പി. എമ്മിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ബ്രാഞ്ച് സമ്മേളനം അച്ചടക്കരാഹിത്യം കാരണം നടത്താനാവാത്തത്. ദേവര്‍കുന്ന് അംഗന്‍വാടിയിലെ ജീവനക്കാരെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട ആന്തൂര്‍ നഗരസഭയുടെ നടപടിയിലുളള വിയോജിപ്പാണ് അച്ചടക്കരാഹിത്യത്തിലേക്ക് വഴിതുറന്നത്. വിഷയത്തില്‍ സി.പി. എംസംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തിപരമായും ജില്ലാനേതൃത്വം കൂട്ടായി ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നു മാത്രമല്ല കൂടുതല്‍ വഷളാവുകയും ചെയ്തു.

പാര്‍ട്ടി ശക്തി കേന്ദ്രമായ പയ്യന്നൂരും ഇതിനു സമാനമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. പയ്യന്നൂര്‍ നോര്‍ത്ത് ലോക്കല്‍കമ്മിറ്റിക്ക് കീഴിലെ മൂന്ന്് ബ്രാഞ്ചിലെ അംഗങ്ങള്‍ പൂര്‍ണമായും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുകയാണ്. കാര നോര്‍ത്ത്, കാര സൗത്ത്, കാര വെസ്റ്റ്, എന്നീ ബ്രാഞ്ചുകളിലെ 39 അംഗങ്ങളാണ് ഇടഞ്ഞുനില്‍ക്കുന്നത്. പുതുവത്സരാഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണ് പാര്‍ട്ടിയില്‍ പ്രശ്‌നമായത്. കാരയിലെ പ്രവര്‍ത്തകരെ മറ്റൊരു പ്രദേശത്തെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ലോക്കല്‍കമ്മിറ്റി അക്രമം നടത്തിയവരെ പിന്തുണച്ചെന്നാണ് പരാതി.

ഇതിനെതിരെ മേല്‍ഘടകങ്ങളില്‍ പരാതിനല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഇടഞ്ഞു നില്‍ക്കുന്നത്. പയ്യന്നൂര്‍ ഏരിയാകമ്മിറ്റി ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും ധനരാജ് രക്തസാക്ഷി ഫണ്ടു വിനിയോഗത്തിലെ തിരിമറിയും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്. ആരോപണവിധേയനായ എം. എല്‍. എയെ സംരക്ഷിച്ചു കൊണ്ടു മുന്‍ എരിയാ സെക്രട്ടറിയെ ബലിയാടാക്കിയെന്നാണ് വിമര്‍ശനം.

സി.പി. എം ബ്രാഞ്ച് സമ്മേളനങ്ങള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാനുളള വിമര്‍ശനങ്ങളുടെ വേദിയാക്കരുതെന്ന് പങ്കെടുക്കുന്ന മേല്‍കമ്മിറ്റി നേതാക്കള്‍ അറിയിക്കുന്നുണ്ടെങ്കിലും അതൊന്നും അണികള്‍ ചെവികൊളളുന്നില്ല. ആരോപണ, പ്രത്യാരോപണങ്ങളുടെ വിഴുപ്പലക്കുന്നതിനാല്‍ പല ബ്രാഞ്ച് സമ്മേളനങ്ങളും അര്‍ധരാത്രിയോടെയാണ് സമാപിക്കുന്നത്. സമ്മേളനങ്ങളില്‍ മേല്‍കമ്മിറ്റി പ്രതിനിധികളായി പങ്കെടുക്കുന്ന ഏരിയാ നേതാക്കള്‍ക്ക് പലപ്പോഴും പാര്‍ട്ടി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിയാത്തസാഹചര്യവുമുണ്ട്.