കൊല്ലം: ഒരിടവേളയ്ക്ക് ശേഷം ഇ പി ജയരാജന്‍ വീണ്ടു പാര്‍ട്ടിയില്‍ സജീവമായിരിക്കെ, സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഇപിക്ക് എതിരെ വിമര്‍ശനം. ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് പ്രവര്‍ത്തന വീഴ്ചകളിലാണ്. ഇ.പി. ജയരാജന്‍ സെക്രട്ടേറിയേറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനിന്നത് ഗൗരവതരമാണ്. സമ്മേളന സമയത്ത് മാത്രമാണ് ഇ.പി. സജീവമായതെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ഇപി വീണ്ടും സംഘടനാതലത്തില്‍ തലപ്പത്ത് വരുമെന്ന സംസാരത്തിനിടെയാണ് വിമര്‍ശനമെന്ന കാര്യവും ശ്രദ്ധേയമാണ്.

ഇപിക്ക് പുറമേ മന്ത്രി സജി ചെറിയാന് എതിരെയും വിമര്‍ശനമുണ്ട്. മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളില്‍ ജാഗ്രത വേണം. സജി ചെറിയാന്‍ രാജി വയ്‌ക്കേണ്ടി വന്ന പശ്ചാത്തലത്തില്‍ കൂടിയാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.

മുസ്ലിം ലീഗിനെ കൂടെ നിര്‍ത്തുന്നതില്‍ ഗൗരവ ചര്‍ച്ചയാകാമെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും കോണ്‍ഗ്രസില്‍ നിന്നും ആളുവരുമെന്നും പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ജമാ അത്തെ ഇസ്ലാമിയുടെയും കാസയുടെയും പ്രവര്‍ത്തനം പ്രതിരോധിക്കണം. പി വി അന്‍വറിനെ പോലെയുള്ള സ്വതന്ത്രന്മാരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുമ്പോള്‍ ശ്രദ്ധ വേണം. പാലക്കാട് സരിനെ ഉപയോഗിച്ചുള്ള പരീക്ഷണം വിജയമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

പാര്‍ട്ടി നേതാക്കളും അംഗങ്ങളും വന്‍തുക വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തത് സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. കോടികളുടെ ബാധ്യത പല സഹകരണ ബാങ്കുകള്‍ക്കുമുണ്ട്. വായ്പ തിരിച്ചടയ്ക്കണമെന്ന സര്‍ക്കുലര്‍ പലരും കണക്കിലെടുക്കുന്നില്ല. സാമ്പത്തിക ക്രമക്കേട് പാര്‍ട്ടി പ്രതിച്ഛായക്കും കളങ്കമാണ്. വലിയ തുക വായ്പ എടുക്കുന്ന അംഗങ്ങള്‍ മേല്‍ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

സ്വത്വരാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ കേരളത്തിലെ പാര്‍ട്ടി പരാജയപ്പെട്ടുവെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. മേല്‍കമ്മിറ്റി അവലോകന റിപ്പോര്‍ട്ടിലാണ് ഒരു വശത്ത് ബി.ജെ.പിയും മറുവശത്ത് മുസ്ലിം ലീഗും സ്വത്വരാഷ്ട്രീയം സജീവമാക്കി ധ്രുവീകരണമുണ്ടാക്കി വോട്ട് ചേര്‍ത്തുന്നുവെന്ന വിലയിരുത്തല്‍.

ജാതി,മത സംഘടനകളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. പ്രത്യേകിച്ച് എസ് എന്‍ ഡി പിയുടെ സംശയാസ്പദമായ നിലപാട് തുറന്നുകാട്ടേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈഴവ വോട്ടുകളില്‍ ബി.ജെ.പി. കടന്നുകയറുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലേക്ക് ചില മേഖലകളില്‍ നിന്ന് കാര്യമായ വോട്ടുചോര്‍ച്ചയുണ്ടായി.

മുസ്ലിം സമൂഹത്തിനിടയില്‍ എസ് ഡി പി ഐയേയും ജമാഅത്തെ ഇസ്ലാമിയേയും ഒപ്പം ചേര്‍ത്ത് മുസ്ലിം ലീഗും സ്വത്വരാഷ്ട്രീയം ശക്തമാക്കുന്നതും പാര്‍ട്ടി ഗൗരവത്തോടെ കാണണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതുപോലെ, യുവജനങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നുപോകുന്നുവെന്ന ഗൗരവതരമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടി കേഡര്‍ഡമാരുടെ ധിക്കാരപരമായ പെരുമാറ്റത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ ഉണ്ടായതിനെക്കാള്‍ വലിയ വോട്ടുചോര്‍ച്ചയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായത്. 2019-ല്‍ 35.10 ശതമാനം വോട്ടാണ് എല്‍.ഡി.എഫിന് കിട്ടിയത്. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ അത് പിന്നെയും കുറഞ്ഞ് 33.35 ശതമാനം ആയി. അതായത് 1.75 ശതമാനത്തിന്റെ കുറവ്. 10 വര്‍ഷക്കാലത്തിനിടയില്‍ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളെടുത്താല്‍ ഏകദേശം ഏഴ് ശതമാനത്തിന്റെ വോട്ടുചോര്‍ച്ചയുണ്ടായി.