തിരുവനന്തപുരം: തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ നില്‍ക്കവേ കോണ്‍ഗ്രസ് പ്രതിസന്ധികളെ നേരിടുകയാണ്. യുഡിഎഫിനെയും കോണ്‍ഗ്രസിനെയും തിരഞ്ഞെടുപ്പില്‍ നയിക്കുന്നത് ആരാകുമെന്ന തര്‍ക്കം മുറുകുന്നു എന്ന സൂചനകളാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. വി ഡി സതീശന്‍ നയിക്കുമെന്ന ആവശ്യത്തെ അംഗീകരിക്കാത്ത ഒരു വിഭാഗം കരുനീക്കം തുടങ്ങിയിട്ട് കാലം കുറച്ചായി. ഇതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സതീശന്റെ പാളയത്തിലും വിള്ളലുണ്ടായത്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത വിഷയത്തില്‍ ഷാഫി പറമ്പില്‍ അടക്കമുള്ളവര്‍ സതീശനെതിരെ തിരിഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് ഒരു വിഭാഗം സൈബര്‍ ആക്രമണവുമായി സതീശനെതിരെ തിരഞ്ഞത്.

ഈ സൈബര്‍ ആക്രമണം കോണ്‍ഗ്രസില്‍ ചേരികളെ രൂപപ്പെടുത്തുകയാണ്. പ്രതിപക്ഷ നേതാവിനെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നുണ്ട്. സതീശനെതിരായ അധിക്ഷേപം സി പി എം തന്ത്രമെന്ന് റോജി എം ജോണ്‍ എംഎല്‍എ പറഞ്ഞു. പെയ്ഡ് ഏജന്റുമാരെ വച്ചാണ് സിപിഎം നീക്കം. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും റോജി സമഹമാധ്യത്തിലൂടെ ആഹ്വാനം ചെയ്തു.

സിപിഎമ്മിന്റെ അടുത്ത ഇലക്ഷന്‍ അജണ്ടകളില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യം വച്ചു കൊണ്ടുള്ള നീക്കങ്ങളെന്നാണ് റോജി ചൂണ്ടിക്കാട്ടുന്നത്. എം വി നികേഷ് കുമാറിനെ പോലെയുള്ള പൈഡ് ഏജന്റുമാരെ ഇതിനായി ചെല്ലും ചെലവും കൊടുത്ത് നിയമിച്ചിട്ടുണ്ട്. ഇവരുടെ നിയന്ത്രണത്തില്‍ ഉള്ള ഗ്രൂപ്പുകളും ഐഡി കളും ആണ് ഭാവനയില്‍ നിര്‍മ്മിച്ച കഥകള്‍ കൊണ്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിപക്ഷ നേതാവിനെ ആക്രമിക്കുന്നത്.

നികേഷ് കുമാറിന്റെയും അവരുടെ ഫീഡ് ലഭിക്കുന്നവരുടെയും വാക്കുകള്‍ കേട്ട് നിലപാടുകള്‍ തിരുത്തുന്ന ആളല്ല പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അദ്ദേഹം എടുക്കുന്ന നിലപാടുകള്‍ വ്യക്തമാണ് കൃത്യമാണ്. ഇന്ത്യാ ടുഡേ നടത്തിയ മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ ഉള്‍പ്പടെ കേരളത്തില്‍ യു.ഡി.എഫ് ന്റെ അതുജ്ജ്യല മുന്നേറ്റം പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളെ തിരഞ്ഞു പിടിച്ച് സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപിക്കുന്ന സിപിഎം തന്ത്രമെന്ന് രാഷ്ട്രീയം അറിയാവുന്നവര്‍ക്ക് മനസ്സിലാകും. അതുകൊണ്ട് 2026 ലെ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് മുന്നേറുന്ന പാര്‍ട്ടിയെയും മുന്നണിയേയും ഒറ്റക്കെട്ടായി പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം.- റോജി ഫേസ്ബിക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിനെ കോണ്‍ഗ്രസ് സൈബര്‍ ഹാന്‍ഡിലുകള്‍ തന്നെ ആക്രമിച്ചിട്ടും അതിനെതിരെ പാര്‍ട്ടിയില്‍ നിന്ന് ആരും നിലപാട് എടുക്കുന്നില്ലെന്ന് സതീശന്‍ അനുകൂലികള്‍ ആരോപിക്കുന്നുണ്ട്. റോജിയുടെ വാക്കുകളിലും തെളിയുന്നത് ഇതാണ്. നേതാക്കളുടെ മൗനം കുലം മുടിക്കാനുള്ള പ്രോല്‍സാഹനം പോലെയെന്ന് കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബ്ബാസ് ഓടക്കാലി സമൂഗമാധ്യമത്തില്‍ കുറിച്ചത്.

ഇത്ര വലിയ സൈബര്‍ ആക്രമണം നടന്നിട്ടും നേതാക്കള്‍ മിണ്ടാത്തതെന്തെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തില്‍ ചോദിച്ചു. അതേസമയം ഇപ്പോഴത്തെ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാരുമുണ്ട്. കോണ്‍ഗ്രസ് സൈബര്‍ വിഭാഗത്തെ തള്ളിപ്പറഞ്ഞതാണ് സതീശനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ തിരിയാന്‍ ഇടയാക്കിയിരുന്നതും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയില്‍ ഉറച്ചു നിന്നതും മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചതും പൊലീസ് അതിക്രമങ്ങളില്‍ സര്‍ക്കാരിനെതിരെ ഒരു പ്രതിഷേധം പോലും സംഘടിപ്പിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ആക്രമണം.

ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളായും കോണ്‍ഗ്രസ് അനുകൂല സൈബര്‍ സ്പേസുകളിലും അദ്ദേഹത്തിനെതിരെ ആക്രമണം നടക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ തുടര്‍ച്ചയായി പുറത്തുവരുന്ന പൊലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്. രൂക്ഷമായ വിമര്‍ശനങ്ങളാണ് ഈ കമന്റുകളിലുള്ളത്.

കഴിഞ്ഞ ദിവസത്തെ ഓണത്തിന് മുഖ്യമന്ത്രിയോടൊപ്പം സദ്യ കഴിച്ചതിന്റെ പേരിലാണ് കൂടുതല്‍ കമന്റുകളും വന്നത്. സദ്യ കേമമായിരുന്നോ, നാണമില്ലാതെ ഓണം ഉണ്ട് വന്നിട്ട് എന്നിങ്ങനെയാണ് കമന്റുകള്‍. വെറുതെ പ്രസ്താവന ഇറക്കാതെ മുന്നില്‍ നിന്ന് സമരം ചെയ്യാനും വി.ഡി സതീശനോട് കമന്റുകളില്‍ പറയുന്നു.

വി.ഡി സതീശന്‍ വെറുതെ ഡയലോഗ് മാത്രമാണ് നടത്തുന്നതെന്നും. മുഖ്യമന്ത്രിയോടൊപ്പം സദ്യ കഴിക്കുമ്പോള്‍ നേരിട്ട് പറയാമായിരുന്നില്ലേ എന്നും ചിലര്‍ ചോദിച്ചു. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ യു.ഡി.എഫ് ഇതുവരെ സമരം ഏറ്റെടുത്തിട്ടില്ലായെന്നും എന്തുകൊണ്ട് സമരം ശക്തമാക്കുന്നില്ലായെന്നും കമന്റുകളില്‍ ചിലര്‍ ചോദിക്കുന്നു. മൈക്കിന്റെ മുന്നില്‍ വന്ന് വെറുതെ പറയുന്നത് വി.ഡി സതീശന്‍ നിര്‍ത്തണമെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നേതാവല്ല സതീശനെന്ന് തെളിഞ്ഞുവെന്നും ചില സൈബര്‍ അണികള്‍ പ്രതികരിച്ചു.

2023ല്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലും പീച്ചി സ്റ്റേഷനിലും നടന്ന പൊലീസ് മര്‍ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍, നിലവില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി സമരത്തിലാണ്. അടുത്ത ദിവസം സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നുണ്ട്. ഇതിനിടെയാണ് പ്രതിപക്ഷ നേതാവിനെതിരെ സൈബറിടത്തില്‍ വിമര്‍ശനം ഉയരുന്നതും.

ലൈംഗികാരോപണത്തെ തുടര്‍ന്നു പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഷന്‍ നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസ്സില്‍ ഒരു വിഭാഗത്തില്‍ ശക്തമായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടുകളെ തള്ളിയാണ് ഒരു വിഭാഗം രാഹുലിനെ നിയമസഭയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയത്. ഈ നീക്കം അനുവദിക്കില്ലെന്ന് സതീശനും വ്യക്തമാകക്കിയിരുന്നു.

ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ രാഹുലിനെ സസ്പെന്റ് ചെയ്തപ്പോള്‍, പാര്‍ലിമെന്ററി പര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു നേതാക്കള്‍പറഞ്ഞത്. എന്നാല്‍ സസ്പെന്റ് ചെയ്യപ്പെട്ട ശേഷം പാര്‍ട്ടിയില്‍ രാഹുലിന് അനുകൂലമായി നിലപാടു മാറിയിരുന്നു. രാഹുലിനെതിരായി നടപടി ആവശ്യപ്പെട്ട വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടതോടെ നിശ്ശബ്ദരായി. രാഹുലിനു പകരം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള നീക്കം കടുത്ത ഗ്രൂപ്പ് പോരുമൂലം അസാധ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുലിനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്.

രാഹുല്‍ നിയമസഭയില്‍ എത്തണമെന്നും പാര്‍ട്ടി സംരക്ഷണം ഒരുക്കണമെന്നുമുള്ള ആവശ്യവുമായി എ ഗ്രൂപ്പ് ശക്തമായി രംഗത്തുവന്നിട്ടുണ്ട്. രാഹുല്‍ സഭയില്‍ വരുന്നത് വിലക്കാനാകില്ലെന്നതായിരുന്നു കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ച നിലപാട്. ഇതിനോട് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും യോജിച്ചിരുന്നു. ഇതിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ ഇപ്പോഴും സഭയിലുണ്ടെന്നും രാഹുലിനെതിരെ ആരോപണം ഉന്നയിച്ചവര്‍ പരാതി നല്‍കിയിട്ടില്ലല്ലോ എന്നുമുള്ള ന്യായങ്ങള്‍ ഉന്നയിച്ചാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും സഭയിലേക്കുള്ള രാഹുലിന്റെ വരവിനെ പിന്തുണയ്ക്കുന്നത്.

രാഹുലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ പേരില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രണത്തിന് വിധേയമാവുകയാണ് വി ഡി സതീശന്‍. നടപടി പാര്‍ട്ടിയുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിയെന്നാണ് വി ഡി സതീശന്‍ അവകാശപ്പെട്ടിരുന്നത്. നടപടിക്കു വിധേയനായ രാഹുല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ശക്തനായി നിയമസഭയില്‍ എത്തുന്നത് വി ഡി സതീശന് കനത്ത ആഘാതമായിരിക്കും.