കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് എല്‍ദോസ് കുന്നപ്പിള്ളി രംഗത്ത്. തനിക്ക് സീറ്റ് നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന് നേതൃത്വം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും, നേതൃത്വത്തില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കുന്നപ്പിള്ളി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. നേതാക്കളെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഡല്‍ഹിക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വര്‍ഷം പെരുമ്പാവൂരില്‍ കഠിനാധ്വാനം ചെയ്‌തെന്നും അസാധ്യമായ കാര്യങ്ങള്‍ സാധ്യമാക്കിയെന്നും എല്‍ദോസ് കുന്നപ്പിള്ളി അവകാശപ്പെട്ടു. സീറ്റ് ലഭിക്കുകയാണെങ്കില്‍ 15,000-ല്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

പാര്‍ട്ടി നേതൃത്വത്തിലുള്ള വിശ്വാസം ആവര്‍ത്തിച്ച അദ്ദേഹം, തനിക്ക് പ്രവര്‍ത്തകരുടെ വലിയ പിന്തുണയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. തനിക്ക് സീറ്റ് നിഷേധിക്കാന്‍ മാത്രം എന്ത് അയോഗ്യതയാണുള്ളതെന്ന് നേതൃത്വം സ്വയം പരിശോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍, ഒരു പ്രമുഖ നേതാവ് പരസ്യമായി ഉന്നയിച്ച ഈ ആവശ്യം പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.