കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ പാറോപ്പടി വാര്‍ഡില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി പി.എം. നിയാസിന്റെ പരാജയവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ രംഗത്തെത്തിയ കൗണ്‍സിലര്‍ കെ.സി. ശോഭിതയോട് വിശദീകരണം തേടി കോഴിക്കോട് ജില്ലാ നേതൃത്വം.

പരാതി പറയേണ്ടത് ഡിസിസി ഓഫീസിലാണെന്നും തിരുത്തിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.

പുറത്തുവിടാത്ത റിപ്പോര്‍ട്ടിനെക്കുറിച്ചാണ് ശോഭിതയുടെ ആരോപണമെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. പാറോപ്പടിയിലെ പിഎം നിയാസിന്റെ തോല്‍വിയെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിട്ടുമെന്നും അദ്ദേഹം അറിയിച്ചു.

പാറോപ്പടി വാര്‍ഡിലെ പരാജയത്തില്‍ മാത്രം അന്വേഷണം നടത്തിയ സാഹചര്യം മനസിലാകുന്നില്ലെന്നും പരാജയ കാരണം അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് ആരോപിച്ച് മുതിര്‍ന്ന കൗണ്‍സിലര്‍ കെ.സി. ശോഭിത രംഗത്തെത്തിയിരുന്നു.

ബിസിനസുമായി കഴിയുന്ന ഭര്‍ത്താവിനെ താല്‍പ്പര്യമില്ലെന്ന് അറിയിച്ചിട്ടും പാറോപ്പടി ഡിവിഷനിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ആയി ചുമതലപ്പെടുത്തി. തോറ്റതിന് ശേഷം അദ്ദേഹത്തെ പഴിചാരാന്‍ ശ്രമം നടക്കുന്നു. താന്‍ ഒട്ടേറെ പ്രശ്നങ്ങള്‍ അവഗണിച്ചാണ് 15 വര്‍ഷമായി കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്നത്. വനിത എന്ന നിലയില്‍ ലഭിക്കേണ്ടുന്ന ഒരു പരിഗണനയോ അംഗീകാരമോ ചില നേതാക്കള്‍ തരുന്നില്ലെന്നുമായിരുന്നു കെ.സി. ശോഭിതയുടെ വിമര്‍ശനം.

മലാപ്പറമ്പ് ഡിവിഷനില്‍ നിന്നുമാണഅ കെസി ശോഭിത വിജയിച്ചത്. പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനും പുകച്ച് പുറത്ത് ചാടിക്കാനും ഇവര്‍ നടത്തുന്ന ശ്രമം പൊരുതി തോല്‍പ്പിച്ചേ പറ്റൂ എന്നും ശോഭിത പറഞ്ഞിരുന്നു.