ഇടുക്കി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ബിഷപ്പ് പാംപ്ലാനിയെയും വിമര്‍ശിച്ച് ഇടുക്കിയിലെ സിപിഐ നേതാവ് കെ കെ ശിവരാമന്‍. മുസ്ലീം വേട്ട അവസാനിപ്പിച്ച് ക്രൈസ്തവ വേട്ട ആരംഭിച്ചിരിക്കുന്നുവെന്നാണ് വെള്ളാപ്പള്ളിക്കെതിരായ വിമര്‍ശനം. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി പദവിയിലിരുന്നാണ് വെള്ളാപ്പള്ളി വര്‍ഗീയ പ്രചാരണം നടത്തുന്നതെന്നും ഗുരുദര്‍ശനത്തിന്റെ വഴിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ശ്രീനാരായണ ഗുരു ഈഴവന്റെ സ്വകാര്യ സ്വത്തല്ല എന്ന് പറഞ്ഞ ശിവരാമന്‍, ബിഷപ്പ് പാംപ്ലാനിയും വെള്ളാപ്പള്ളിയും ഒരേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും വിമര്‍ശിച്ചു. ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ അമിത് ഷാക്കും മോദിക്കും രാജീവ് ചന്ദ്രശേഖരനും നന്ദി പറഞ്ഞ പാമ്പ്‌ലാനിയുടെ നിലപാടിനെ പോസ്റ്റില്‍ നിശിതമായി വിമര്‍ശിക്കുന്നു.

ബജ്‌റംഗദളിന്റെ കല്‍പ്പന അനുസരിച്ച് 9 ദിവസം ജയിലില്‍ കഴിഞ്ഞ കന്യാസ്ത്രീകളുടെ മോചനത്തിനായി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ അവിടെയെത്തി പ്രതിഷേധം നടത്തുകയും അവര്‍ക്ക് ജാമ്യം നല്‍കുകയുമായിരുന്നു. ജാമ്യം മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും കേസ് ഇപ്പോഴും നിലനില്‍ക്കുകയാണെന്നും പിന്നെ എന്തിന് ഇവര്‍ക്ക് നന്ദി പറയണമെന്നുമാണ് പോസ്റ്റില്‍ ചോദിക്കുന്നത്. ഇ.ഡിയെയും സി.ബി.ഐയും, എന്‍.ഐ എയുമൊക്കെ ഭയന്ന് അമിത്ഷായെ തൃപ്തിപ്പെടുത്താനാണ് പാമ്പ്‌ലാനിയും വെള്ളാപ്പള്ളിയും ശ്രമിക്കുന്നതെന്നാണ് കെ.കെ ശിവരാമന്‍ ആരോപിക്കുന്നത്.