തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി അകലുന്ന തിരുവനന്തപുരം എം പി ശശി തരൂരിനെതിരെ വിമര്‍ശനം കടുപ്പിച്ചു സംസ്ഥാന കോണ്‍ഗ്രസിലെ നേതാക്കള്‍. തരൂരിനെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള പ്രതികരണങ്ങളാണ് നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. തലസ്ഥാനത്തെ പരിപാടികളില്‍ ശശിതരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞ് കെ.മുരളീധരന്‍ രംഗത്തെത്തി. തരൂരിന്റെ കാര്യം ഞങ്ങള്‍ വിട്ടു. നടപടി എന്തുവേണമെന്ന് ദേശീയ നേതൃത്വം തീരുമാനമെടുക്കും. തരൂരിന്റെ കാര്യം പാര്‍ടി വിട്ടതാണ്. അദ്ദേഹം കൂട്ടത്തിലുള്ള ആളായി കണക്കാക്കുന്നില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിവാദ പ്രസ്താവനകളും മോദി സ്തുതിയും ലേഖനങ്ങളും കൊണ്ട് നിരന്തരം കോണ്‍ഗ്രസിന് തലവേദനയാകുന്ന ശശി തരൂരിന് എതിരെ ആഞ്ഞടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ശശി തരൂര്‍ കോണ്‍ഗ്രസിനെ കൊണ്ട് നേടാവുന്നതെല്ലാം നേടിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍പറഞ്ഞു. പലതവണ ഹൈക്കമാന്‍ഡ് വിലക്കിയിട്ടും തരൂര്‍ പിന്നോട്ട് പോയില്ല. രാജ്യമാണ് വലുത് കോണ്‍ഗ്രസ് രണ്ടാമതെന്നാണ് തരൂരിന്റെ പുതിയ രീതി. ഇതോടെയാണ് തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പടപ്പുറപ്പാട് തുടങ്ങിയത്.

കോണ്‍ഗ്രസ് നശിക്കണമെന്ന് ആഗ്രഹിക്കുന്നവരോടൊപ്പം ആണ് ഇപ്പോള്‍ തരൂല്ല എന്ന് ഉണ്ണിത്താന്റെ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ ദോഷൈകദൃക്കുകള്‍ അല്ലാതെ മറ്റാരും ശശി തരൂരിനെ പിന്തുണയ്ക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ കൊണ്ട് നേടാവുന്നതെല്ലാം ശശി തരൂര്‍ നേടിയിട്ടുണ്ട്. പാര്‍ട്ടി പുറത്താക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ശശി തരൂര്‍ ചെയുന്നത് എല്ലാം പാര്‍ട്ടിക്ക് ദോഷകരമായ കാര്യങ്ങളാണ്. കോണ്‍ഗ്രസിന്റെ ഭാഗമല്ലാതെ എന്തെങ്കിലും നേടാന്‍ ഉണ്ടോ എന്നാണ് അദ്ദേഹം ഇപ്പോള്‍ ചിന്തിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് തരൂരിന് ഒപ്പമുള്ളത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ അടിയന്തരാവസ്ഥ ലേഖന വിവാദത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്ത് വന്നിരുന്നു. ഗാന്ധി കുടുംബത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും വിമര്‍ശിക്കുന്നത് തന്നെ വായിക്കാത്തവരാണെന്നും തരൂര്‍ പറഞ്ഞു. 1997ല്‍ താന്‍ എഴുതിയത് തന്നെയാണ് ഇത്തവണയും എഴുതിയത്. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതില്‍ ഉള്‍പ്പെട്ട ചില വ്യക്തികളെക്കുറിച്ചും ആണ് ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നും ശശി തരൂര്‍ വിശദമാക്കി. സര്‍വേ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സര്‍വേ നടത്തിയവരോട് ചോദിക്കണമെന്നായിരുന്നു തരൂരിന്റെ പ്രതികരണം. സര്‍വ്വേക്കുറിച്ച് താന്‍ അറിഞ്ഞുവെന്നും അത്രയേ ഉള്ളൂവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ, തരൂരിനോട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവമാണ്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ശശി തരൂര്‍ സംസാരിക്കുന്നത് വിലക്കണമെന്നാണ് ഉന്നത നേതാക്കള്‍ പറയുന്നത്. പ്രസംഗിക്കുന്നത് വിലക്കി വിപ്പ് നല്‍കുന്നതും പരിഗണനയിലുണ്ട്. വിപ്പ് ലംഘിച്ചാല്‍ ലോക്സഭാംഗത്വം നഷ്ടമാകും. എന്നാല്‍, അത് തരൂര്‍ അവസരമാക്കുമോയെന്നും ആശങ്കയുമുണ്ട്.

അതേസമയം തനിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം കടുക്കുമ്പോള്‍ തരൂര്‍ തുടര്‍പ്രതികരണത്തിന് തയ്യാറല്ല. കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് ഡോ. ശശി തരൂര്‍ എംപി. ആരെ കുറിച്ചും ഒന്നും പറയുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. വിമര്‍ശനങ്ങളില്‍ ആര്‍ക്കെതിരെയും ഒരു പരാതിയുമില്ലെന്നും വിമര്‍ശനവും ഇല്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.