തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് കെ. സുധാകരനെ പിന്തുണച്ച് കെ. മുരളീധരന്‍. കെ.പി.സി.സി അധ്യക്ഷനെ ഇപ്പോള്‍ മാറ്റേണ്ട കാര്യമില്ലെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കി. അധ്യക്ഷനെ നിലനിര്‍ത്തി വേണം പാര്‍ട്ടി പുനഃസംഘടന. പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കും. പുനഃസംഘടനക്ക് പറ്റിയ സമയം ഇതാണെന്നും ഒരു അതൃപ്തിയും ഇല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

തൃപ്തി ഉള്ളവര്‍ക്കേ അതൃപ്തി ഉണ്ടാകൂവെന്നും കുറെ കാലമായി തൃപ്തിയില്ലെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി. നേരത്ത നിശ്ചയിച്ച പരിപാടി ഉള്ളതുകൊണ്ടാണ് ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ച കേരളനേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി. മണല്‍ ഖനനത്തിനെതിരേ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നയിക്കുന്ന സമരത്തില്‍ പങ്കെടുക്കാമെന്ന് വാക്കുകൊടുത്തതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

പങ്കെടുത്താലും ഇല്ലെങ്കിലും യോഗതീരുമാനങ്ങള്‍ അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. 'പാവപ്പെട്ടമത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങി പാര്‍ലമെന്റിലും അസംബ്ലിയിലും പോയിട്ടുള്ള ആളാണ് ഞാന്‍. അവര്‍ക്കൊരു ആപത്ത് വരുമ്പോള്‍ അവരുടെ കൂടെ നില്‍ക്കേണ്ട ചുമതല എനിക്കുണ്ട്. അതുകൊണ്ടാണ് ഡല്‍ഹിയില്‍ പോകാതിരുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ പാര്‍ട്ടിയില്‍ അഴിച്ചുപണി നടത്തണമെന്നാണ് ആവശ്യം.

എന്ത് തീരുമാനം ഹൈക്കമാന്‍ഡ് എടുത്താലും അംഗീകരിക്കും. ഇലക്ഷന് നിര്‍ത്താന്‍ അദ്ദേഹത്തിന് ആരോഗ്യമുണ്ടായിരുന്നല്ലോ. പിന്നെന്തിനാണ് കെ.പി.സി.സി പ്രസിഡന്റാവാന്‍ ആരോഗ്യമില്ലെന്ന് പറയുന്നത്. ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും' - മുരളീധരന്‍ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെ.പി.സി.സി പ്രസിഡന്റ് ആരാകണമെന്ന കാര്യം പാര്‍ട്ടി ഹൈകമാന്‍ഡാണ് തീരുമാനിക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം കെ. സുധാകരന്‍ പ്രതികരിച്ചത്. തന്നെ നീക്കണമോ വേണ്ടയോ എന്ന കാര്യം ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും സുധാകരന്‍ വ്യക്തമാക്കി.

തനിക്ക് ഒരു പരാതിയുമില്ല. തീരുമാനം എന്തായാലും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അംഗീകരിക്കും. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി എല്ലാ പദവികളും തന്നിട്ടുണ്ട്. പരിപൂര്‍ണമായും തൃപ്തമായ മനസ്സിനുടമയാണ് താന്‍. മാനസികമായ ഒരു സംഘര്‍ഷവും ആശങ്കയുമില്ലെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.