കോഴിക്കോട്: മീഡിയ വണ്‍ ചാനലിന്റെ ഔട്ട് ഓഫ് ഫോ്ക്കസ് പരിപാടിയില്‍, തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് മാനേജിങ് എഡിറ്റര്‍ സി ദാവൂദിന് എതിരെ പോസ്റ്റുമായി കെ ടി ജലീല്‍ എംഎല്‍എ. 'ഗോദ്‌സെയുടെ തോക്കിനോളം മാരകമായ വിഷം പുരട്ടിയ ഉണ്ടകള്‍ നിറച്ച സി ദാവൂദെന്ന ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന നേതാവിന്റെ നാക്കിലൂടെ വമിക്കുന്ന ഉണ്ടകള്‍ തുളച്ചു കയറി പിടഞ്ഞു വീണ് മരിക്കുന്നത് മുസ്ലിം മനസ്സുകളിലെ മതനിരപേക്ഷ ബോധമാണെന്ന് 'ജലീല്‍ കുറിച്ചു. 'കേരളം കണ്ട എക്കാലത്തെയും നികൃഷ്ടനായ മുസ്ലിം വര്‍ഗ്ഗീയവാദി ആരെന്നു ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ; മീഡിയാ വണ്‍ മാനേജിംഗ് എഡിറ്റര്‍ സി ദാവൂദ്. .....ആര്‍.എസ്.എസ് ഒരു നൂറ്റാണ്ടു കൊണ്ടാണ് ഹൈന്ദവ മനസ്സില്‍ ഹിന്ദുരാഷ്ട്ര നിര്‍മ്മിതി നടത്തിയതെങ്കില്‍, ജമാഅത്തെ ഇസ്ലാമി വെറും പത്തുവര്‍ഷം കൊണ്ടാണ് അവരുടെ ഉടമസ്ഥതയിലുള്ള ചാനലിലൂടെയും പത്രത്തിലൂടെയും മുസ്ലിം ചിന്തകളില്‍ 'മൗദൂദിയന്‍ രാഷ്ട്രം' സ്ഥാപിച്ചത്. ആ ലക്ഷ്യം നേടാന്‍ ജമാഅത്തെ ഇസ്ലാമി കളത്തിലിറക്കിയത് 'മുസ്ലിം ഗോദ്‌സെ'എന്ന് വിളിക്കപ്പെടാന്‍ എല്ലാ അര്‍ത്ഥത്തിലും യോഗ്യനായ സി ദാവൂദിനെയാണ്, ജലീല്‍ കുറിച്ചു.

ജലീലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

നാഥുറാം ഗോദ്‌സെ എന്ന ഹിന്ദു വര്‍ഗ്ഗീയ വാദിയുടെ വെടിയേറ്റാണ് മതനിരപേക്ഷതയുടെ മിശീഹയും സനാതന ഹിന്ദുവുമായ മഹാത്മജി പിടഞ്ഞു വീണ് മരിച്ചത്.

ഗോദ്‌സെയുടെ തോക്കിനോളം മാരകമായ വിഷം പുരട്ടിയ ഉണ്ടകള്‍ നിറച്ച സി ദാവൂദെന്ന ജമാഅത്തെ ഇസ്ലാമിയുടെ സംസ്ഥാന നേതാവിന്റെ നാക്കിലൂടെ വമിക്കുന്ന ഉണ്ടകള്‍ തുളച്ചു കയറി പിടഞ്ഞു വീണ് മരിക്കുന്നത് മുസ്ലിം മനസ്സുകളിലെ മതനിരപേക്ഷ ബോധമാണ്. കേരളം കണ്ട എക്കാലത്തെയും നികൃഷ്ടനായ മുസ്ലിം വര്‍ഗ്ഗീയവാദി ആരെന്നു ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ; മീഡിയാ വണ്‍ മാനേജിംഗ് എഡിറ്റര്‍ സി ദാവൂദ്.

'ഔട്ട് ഓഫ് ഫോക്കസ്' എന്ന ഓമനപ്പേരിട്ട് നടത്തപ്പെടുന്ന ഓരോ എപ്പിസോഡും ഓരോ വര്‍ഗ്ഗീയ ആറ്റംബോംബാണ്. അത് പൊട്ടിച്ചിതറുമ്പോള്‍ വീണുടയുന്നത് മുസ്ലിം മനസ്സുകളിലെ മതേതരത്വ രൂപങ്ങളാണ്. ആര്‍.എസ്.എസ് ഒരു നൂറ്റാണ്ടു കൊണ്ടാണ് ഹൈന്ദവ മനസ്സില്‍ ഹിന്ദുരാഷ്ട്ര നിര്‍മ്മിതി നടത്തിയതെങ്കില്‍, ജമാഅത്തെ ഇസ്ലാമി വെറും പത്തുവര്‍ഷം കൊണ്ടാണ് അവരുടെ ഉടമസ്ഥതയിലുള്ള ചാനലിലൂടെയും പത്രത്തിലൂടെയും മുസ്ലിം ചിന്തകളില്‍ 'മൗദൂദിയന്‍ രാഷ്ട്രം' സ്ഥാപിച്ചത്. ആ ലക്ഷ്യം നേടാന്‍ ജമാഅത്തെ ഇസ്ലാമി കളത്തിലിറക്കിയത്

'മുസ്ലിം ഗോദ്‌സെ'എന്ന് വിളിക്കപ്പെടാന്‍ എല്ലാ അര്‍ത്ഥത്തിലും യോഗ്യനായ സി ദാവൂദിനെയാണ്.

മനുഷ്യരുടെ മലത്തിലും കഫത്തിലും മൂത്രത്തിലും വരെ 'മതം' ചികയുന്ന ദാവൂദാതി അടിവാരങ്ങളെ തിരിച്ചറിയാതെ അവരുടെ വാക്യങ്ങള്‍ വേദവചനങ്ങളായി മുസ്ലിം കുടുംബ ഗ്രൂപ്പുകളില്‍ തള്ളുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ചെയ്യുന്ന മഹാപാപം പൊറുക്കാവുന്നതിനും അപ്പുറമാണ്.

മതവും സാമുദായിക വികാരവും ഭ്രാന്തായി തലക്കു പിടിച്ചാല്‍ 'മദ'മിളകിയ ആനകളെപ്പോലെയാകും മനുഷ്യര്‍. മുസ്ലിങ്ങളെ ശരിയായ പാതയില്‍ നയിക്കാന്‍ ബാദ്ധ്യസ്ഥരായ ലീഗ്, അവരില്‍ 'മദം'' ഇളക്കി വിടാനാണ് ദാവൂദാതി അടിവാരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത്. അവസാനം കുടത്തില്‍ നിന്ന് ഭൂതത്തെ തുറന്നു വിട്ട കുട്ടിയുടെ ഗതിയാകും ലീഗിന്.

(മീഡിയ വണ്‍ 'ഔട്ട് ഓഫ് ഫോക്കസി'ല്‍ വ്യക്തിപരമായി തേജോവധം ചെയ്തതിനുള്ള മറുപടി)