കോഴിക്കോട്: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം ലീഗിന് തരുമെന്നാണ് പ്രതീക്ഷയെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എന്‍.എ ഖാദര്‍. ഉപമുഖ്യമന്ത്രി എന്നത് ഒരു അംഗീകരാവും ആലങ്കാരിക പദവിയുമാണ്. അതിനുള്ള സ്റ്റാറ്റസും അര്‍ഹതയും ലീഗിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗ് ആവശ്യപ്പെടാതെ തന്നെ യു.ഡി.എഫ് നല്‍കുമെന്നാണ് വിശ്വസിക്കുന്നതെന്ന് കെ.എന്‍.എ ഖാദര്‍ പറഞ്ഞു.

അര്‍ഹമായ തലത്തില്‍ മുസ്ലിം ലീഗിനെ പ്രതിഷ്ഠിക്കണമെന്ന ധാരണ മറ്റുള്ളവര്‍ക്ക് ഉണ്ടെങ്കിലേ അത് സംഭവിക്കൂ. മുന്നണിയിലെ എല്ലാവരും അങ്ങനെ ആഗ്രഹിക്കുമെന്നാണ് കരുതുന്നത്. ലീഗിന്റെ അര്‍ഹതയില്‍ മുന്നണിയിലെ മറ്റു ഘടക കക്ഷികള്‍ക്ക് വ്യക്തമായ ബോധമുണ്ടെന്നാണ് കരുതുന്നതെന്നും കെ.എന്‍.എ ഖാദര്‍ പറഞ്ഞു.

അതേസമയം, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഇത്തരം നീക്കമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് ജയിച്ചുവന്നാല്‍ ലീഗിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദം ഉണ്ടാവില്ലെന്നും ലീഗ് ഏത് വിട്ടുവീഴ്ചക്കും തയാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. മുന്‍പ് ഉമ്മന്‍ചാണ്ടി ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദനം ചെയ്തിരുന്നെന്നും നിരസിക്കുകയായിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം ലീഗ് ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ടുവെന്ന വിധത്തില്‍ ഇടതു കേന്ദ്രങ്ങള്‍ കെഎന്‍എ ഖാദറിന്റെ വാക്കുകള്‍ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്‍പ് തന്നെ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ലീഗും തര്‍ക്കത്തിലാണ്. അഞ്ചാം മന്ത്രിസ്ഥാനത്തിനൊപ്പം ഉപമുഖ്യമന്ത്രി സ്ഥാനം കൂടെ ആവശ്യപ്പെടാനാണ് ലീഗിന്റെ നീക്കമെന്ന വിധത്തിലാണ് ഈ വിഷയത്തെ ഇടതു കേന്ദ്രങ്ങള്‍ വ്യാഖ്യാനിക്കുന്നത്.