തിരുവനന്തപുരം: ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് പരിപാടിയില്‍ വികാരാധീനനായി കൊടിക്കുന്നില്‍ സുരേഷ്. താന്‍ നില്‍ക്കുന്നത് വല്ലാത്ത മാനസികാവസ്ഥയിലാണ്. കാരണം തുറന്നു പറഞ്ഞാല്‍ വിവാദമായേക്കാം. ശത്രുക്കള്‍ കൂടിയേക്കാം. സംവരണ മണ്ഡലത്തില്‍ തുടര്‍ച്ചയായി ജയിക്കുക എളുപ്പമല്ലായിരുന്നു. പല തരത്തിലുള്ള ആക്രമണം നേരിട്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

വി ഡി സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്ന വേദിയിലാണ് കൊടിക്കുന്നിലിന്റെ പരാമര്‍ശം. എട്ട് തവണ ജയിക്കാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. പല തരത്തിലുള്ള ആക്രമണം നേരിട്ടു. താന്‍ മാത്രം തോല്‍ക്കുമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. തനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ പിടിച്ചു നില്‍ക്കില്ലായിരുന്നു. ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്നെ ഒഴിവാക്കണം എന്ന് നേതൃത്വത്തോട് അഭ്യര്‍ഥിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു.

പാര്‍ട്ടി അവശ്യപ്പെട്ടത് കൊണ്ടാണ് മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ നിന്നില്ലെങ്കില്‍ ജയിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. തന്നെക്കാള്‍ കൂടുതല്‍ കാലം എംപിയായവരുണ്ട്. അവരെ ആരുമൊന്നും പറയാറില്ല. തന്നെ മാത്രമാണ് വേട്ടയാടുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു. ഒരുപാട് പ്രതിസന്ധികളെ മറികടന്ന് വന്നയാളാണ് കൊടുക്കുന്നില്‍ സുരേഷെന്നും നേതൃത്വത്തില്‍ എത്തിയതിനുശേഷം പാര്‍ട്ടി വേട്ടയാടിയിട്ടില്ലെന്നും വി ഡി സതീശനും പ്രതികരിച്ചു.