തിരുവനന്തപുരം: കേരളത്തിലെ ഉന്നതവ്യദ്യാസ മേഖലയെ തകര്‍ക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണമാരെ ഉപയോഗപ്പെടുത്തിയും സര്‍വകലാശാലകളുടെ സ്വയംഭരണത്തെ തകര്‍ക്കാനും കാവി വല്‍ക്കരണ അജണ്ടകളുമായി വിദ്യാഭ്യാസ രംഗത്ത് ഇടപെടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നിലപാടുകള്‍ സ്വീകരിക്കുന്നത്. എം വി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തി വരുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. വലിയ മാറ്റങ്ങളാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായത്. ഇന്ത്യയിലെ ഏറ്റവും മികച്ച 100 കോളേജുകളില്‍ 16 കോളേജുകളും കേരളത്തിലാണ്. രാജ്യത്തെ ഏറ്റവും മികച്ച 20 സര്‍വകലാശാലകളില്‍ മൂന്നെണ്ണം കേരളത്തിലാണ്. നീതി ആയോഗിന്റെ ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ കേരളത്തിന് പ്രത്യേകം പ്രശംസ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മുന്നേറ്റങ്ങളെ തകര്‍ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

സര്‍വകലാശാലകള്‍ മതനിരപേക്ഷയുടെ പാരമ്പര്യമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി സംഘപരിവാറിന്റെ അജണ്ടകളെ നടപ്പിലാക്കാന്‍ വിസിമാരെ ഉപയോഗപ്പെടുത്തിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രം നിശ്ചയിക്കുന്ന വിസിമാര്‍ സംഘപരിവാര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളായി മാറുന്നു എന്നുള്ളത് കേരളത്തിന്റെ ചരിത്രത്തിലെ, സാധാരണ നിലയില്‍ ആരും കാണാത്ത പുതിയ പ്രവണതയാണ്. അതിന്റെ തന്നെ ഭാഗമായിട്ടുള്ള പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കേരള സര്‍വകലാശാലയില്‍ ഉള്‍പ്പെടെ സംഭവിച്ചിരിക്കുന്നത്.

കാവിവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായി വിസിമാര്‍ ഭരണഘടനാപരമല്ലാത്ത നിലപാടുകള്‍ സ്വീകരിച്ച്, സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശങ്ങള്‍ ഇല്ലായ്മ ചെയ്ത് സര്‍വാധിപത്യത്തിന്റെ രീതി കൈകാര്യം ചെയ്യുകയാണ്. ഇതിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനായി മതനിരപേക്ഷ പാരമ്പര്യത്തെ ശക്തിപ്പെടുത്തന്നതിനുള്ള ഇടപെടലും പ്രവര്‍ത്തനങ്ങളും നടത്തി വരികയാണ്.

കേരളം കൈവരിച്ച പൊതുവിദ്യാഭ്യാസഉന്നതവിദ്യാഭ്യാസ മേഖലകളിലെ അതിശക്തമായ നേട്ടങ്ങളെ തകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല എന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിക്കേണ്ട സമയമാണിത്. വാര്‍ത്താസമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.

കീം റിസള്‍ട്ടുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും എം വി ഗോവിന്ദന്‍ സംസാരിച്ചു. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച വിധി യഥാര്‍ഥത്തില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ക്ക് അംഗീകാരം ലഭിക്കാത്തതായിപ്പോയി. കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ റാങ്ക് നിര്‍ണയിക്കുമ്പോള്‍ അവര്‍ പിന്തള്ളപ്പെട്ടുപ്പോകുമോ എന്നതായിരുന്നു ഇവിടെയുണ്ടായിരുന്ന പ്രശന്ം.

മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. ഇതെല്ലാം കണക്കിലെടുത്താണ് കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുക എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പരീക്ഷയില്‍ മാര്‍ക്ക് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ക്രമീരണങ്ങള്‍ നടത്തിയത്. കേരള സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ കുറേക്കാലമായി ഉന്നയിക്കുന്ന ആവശ്യം കൂടിയായിരുന്നു അത്. ആ പോരായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. അതാണിപ്പോള്‍ കോടതി വിധിയിലൂടെ ഇല്ലാതായിരിക്കുന്നത്.

ഈ കാര്യങ്ങളെല്ലാം പരിശോധിച്ച് ഭാവിയില്‍ കേരള സിലബസിലെ വിദ്യാര്‍ഥികള്‍ പിന്തള്ളപ്പെടാതെ പോകുന്നതിനുള്ള സമീപനം സര്‍ക്കാര്‍ സ്വീകരിക്കണ്ടതാണ്. സര്‍ക്കാര്‍ മുന്നോട്ട് വച്ച രീതിയിലാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നതെങ്കില്‍ അതില്‍ ഒന്നാം റാങ്ക് കിട്ടേണ്ടിയിരുന്ന കുട്ടി ഇപ്പോള്‍ ഏഴാം റാങ്കുകാരനായി പിന്തള്ളപ്പെട്ടുകയാണ് പോയിരിക്കുന്നത്. എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.