കൊല്ലം: കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടത്തോടെ രാജി. മന്ത്രി ജെ. ചിഞ്ചുറാണിയുടെ തിരഞ്ഞെടുപ്പ് മണ്ഡലമായ ചടയമംഗലത്താണ് സംഭവം. ജില്ലാ കൗണ്‍സില്‍ അംഗം ജെ.സി. അനിലിന്റെ നേതൃത്വത്തില്‍ 700ല്‍ അധികം പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടി വിട്ടതായി അവകാശവാദമുയര്‍ന്നു.

രാജിവെച്ചവരില്‍ 10 മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, 45 ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, 48 ബ്രാഞ്ച് സെക്രട്ടറിമാര്‍, 9 ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്നു. ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്ന് രാജിവെച്ച നേതാക്കള്‍ അറിയിച്ചു. രാജി വെച്ചവര്‍ സിപിഎമ്മില്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍.

സംസ്ഥാനത്ത് സിപിഐക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ജില്ലകളിലൊന്നാണ് കൊല്ലം. അടുത്തിടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിപിഐ സംസ്ഥാന നേതൃത്വം ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, ഈ ചര്‍ച്ചകളില്‍ ജില്ലാ നേതാക്കള്‍ പങ്കെടുത്തില്ല. ഇതിനു പിന്നാലെയാണ് കൂട്ടരാജി സംഭവിച്ചത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ പ്രതീക്ഷിച്ചെങ്കിലും അത് നടക്കാത്തത് അംഗങ്ങളുടെ നിരാശ വര്‍ദ്ധിപ്പിച്ചു. ഈ കൂട്ടരാജി സിപിഐക്ക് ഈ മേഖലയില്‍ കാര്യമായ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.